ജലസേചന സൗകര്യമൊരുക്കി പുലിയൂരിലെ കർഷക കൂട്ടായ്മ

സർക്കാർ പദ്ധതികൾ പരാജയപ്പെട്ട സ്ഥാനത്ത് സ്വന്തം ചെലവിൽ ജലസേചന സൗകര്യമൊരുക്കി ആലപ്പുഴ പുലിയൂർ പഞ്ചായത്തിലെ കർഷക കൂട്ടായ്മ. രണ്ട് പതിറ്റാണ്ടായി വരണ്ടുകിടന്നിരുന്ന തോട് വൃത്തിയാക്കിശേഷം അതിലേക്ക് വെള്ളം പമ്പ് ചെയ്താണ് കർഷകർ ഇരുന്നൂറേക്കർ പാടത്തേക്ക് വെള്ളമെത്തിച്ചത്. 

കൃഷിക്കായി കൃത്യസമയത്ത് വെള്ളമെന്ന പുലിയൂര് പഞ്ചായത്തിലെ കര്ഷകരുടെ രണ്ട് പതിറ്റാണ്ട് കാലത്തെ ലക്ഷ്യം നേടിയെടുക്കുന്നതിനാണ് കര്ഷകരുടെ ഈ ശ്രമം. എല്ലാവര്ഷവും അറ്റകുറ്റപ്പണിയുടെ പേരില് വിളവിറക്കുന്നസമയത്ത് പമ്പാ ജലസേചന പദ്ധതിയില്നിന്ന് വെള്ളം കിട്ടാത്ത സാഹചര്യമാണ്. ഇതോടെയാണ് പാണ്ടനാട് പഞ്ചായത്തിലെ മിത്രമഠം ഭാഗത്തുനിന്ന് പമ്പാനദിയിലെ വെള്ളം പത്ത് എച്ച്.പിയുടെ മൂന്ന് പമ്പ് സെറ്റുകള് ഉപയോഗിച്ച് പമ്പ് ചെയ്ത് പുലിയൂര് പഞ്ചായത്തിലെ പാടശേഖരങ്ങളിലേക്ക് എത്തിക്കാന് തീരുമാനിച്ചത്. ജില്ലാ കലക്ടറുടെ നിര്ദേശപ്രകാരം റവന്യൂ പുറമ്പോക്കിലൂടെ ചാല് കീറിയാണ് ഒന്നേമുക്കാല് കിലോമീറ്റര് ദൂരത്തേക്ക് വെള്ളം കൊണ്ടുപോകുന്നത്. 

വെള്ളം ചാലിലൂടെ തൊട്ടടുത്തുള്ള കുമ്പ്രാണിത്തോട്ടില് എത്തിച്ചെങ്കിലും കയ്യേറ്റംമൂലം പലയിടത്തും ഒഴുക്കിന് തടസം നേരിടുന്നുണ്ട്. കർഷകരിൽ നിന്ന് ഏക്കറിന് ആയിരംരൂപവീതം പിരിവെടുത്താണ് ജലസേചനത്തിനുള്ളശ്രമം നടത്തുന്നത്. നിലവില് ചെലവായ ഒന്നരലക്ഷത്തിന് പുറമേ പ്രതിദിനം എണ്ണായിരത്തിലധികം രൂപ വാടകയിനത്തില് ചെലവാകുന്നുണ്ട്. പാണ്ടനാട്, ബുധനൂർ പഞ്ചായത്തുകകളിലെ പാടങ്ങൾക്കും പദ്ധതി ഉപകാരപ്രദമാണ്.