ആലപ്പുഴയില്‍ ഈ വര്‍ഷം ഇതുവരെ വാഹനാപകടത്തില്‍ മരിച്ചത് 375 പേര്‍

സംസ്ഥാനത്ത് തന്നെ ഏറ്റവും അപകടമുള്ള ജില്ലകളില്‍ ഒന്നാവുകയാണ് ആലപ്പുഴ. ഈ വര്‍ഷം ഇതുവരെ, ജില്ലയില്‍ വാഹനാപകടത്തില്‍ മരിച്ചത് 375 പേരാണ്. 2213 പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ദേശീയപാത 66ലാണ് അപകടങ്ങള്‍ ഏറെ. നാട്ടുവാര്‍ത്ത എക്സ്ക്ലുസിവ്. 

സംസ്ഥാനത്തെ തന്നെ ഏറ്റവും ഉയര്‍ന്ന മരണനിരക്കിലേക്കാണ് ആലപ്പുഴ ജില്ലയിലെ റോഡുകള്‍ വഴിതുറക്കുന്നത്. ഇക്കഴിഞ്ഞമാസം മാത്രം 44 പേരാണ് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വാഹനാപകടത്തില്‍ മരണപ്പെട്ടത്. ദേശീയപാതയില്‍ മാത്രം 189പേര്‍ കൊല്ലപ്പെട്ടു. മരണഭയം ഉണര്‍ത്തുന്ന കണക്കുകള്‍ ഇങ്ങനെയാണ്. ജനുവരിയില്‍ ആകെ അപകടം 241, മരണം 25. ഫെബ്രുവരിയില്‍ 33 പേര്‍ക്കും മാര്‍ച്ചില്‍ 32പേര്‍ക്കും ജീവന്‍ നഷ്ടമായി. ഏപ്രില്‍മാസം 36പേരാണ് കൊല്ലപ്പെട്ടത്. മെയ്മാസമാണ് ഏറ്റവും അപകടങ്ങള്‍ ഉണ്ടായത്. 307, മരണം 43. ജൂണ്‍ മുതല്‍‌ സപ്തംബര്‍വരെ മുപ്പതിലധികംപേര്‍വീതം പ്രതിമാസം കൊല്ലപ്പെട്ടു. ഒക്ടോബറില്‍ 29 പേരാണ് മരിച്ചത്. 2213 പേര്‍ക്ക് വിവിധ അപകടങ്ങവിലായി ഗുരുതരമായി പരുക്കേറ്റപ്പോള്‍ 975 പേര്‍ക്ക് നിസാരപരുക്കുകളുമുണ്ടായി 

2215 പേരുടെ ലൈസന്‍സാണ് മോട്ടോര്‍ വാഹനവകുപ്പ് ഈ വര്‍ഷം സസ്പെന്‍ഡ് ചെയ്തത്. അമിതവേഗതയും അശ്രദ്ധയും മനപൂര്‍വമല്ലാത്ത നരഹത്യയും കുറ്റങ്ങളായി കണ്ടാണ് നടപടി. ഈ വര്‍ഷം ഏറ്റവും അധികംപേര്‍ മരിച്ചത് ഹരിപ്പാട് പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ്. 32 ജീവനുകള്‍ ഇവിടെ നഷ്ടമായി. അമ്പലപ്പുഴ 24ഉം ചെങ്ങന്നൂര്‍ കായംകുളം എന്നീ സ്റ്റേഷന്‍ പരിധികളിലാല്‍ 23പേര്‍ വീതവും കൊല്ലപ്പെട്ടു. നഗരപരിധിയില്‍ 20 പേരാണ് മരിച്ചത്. വേഗനിയന്ത്രണത്തിലുള്ള സംവിധാനങ്ങളും അശ്രദ്ധയുമാണ് ആലപ്പുഴയെ ചോരപ്പുഴയാക്കി മാറ്റുന്നത്