റബർ കർഷകരുടെ പ്രശ്നങ്ങൾ വാണിജ്യ മന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തുമെന്ന് കണ്ണന്താനം

റബർ കർഷകരുടെ പ്രശ്നങ്ങൾ വാണിജ്യ മന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തുമെന്ന് കേന്ദ്ര മന്ത്രി അൽഫോൻസ് കണ്ണന്താനം. കോട്ടയം പുതുപ്പള്ളിയിൽ കർഷക പ്രതിനിധികളുമായി നടത്തിയ ചർച്ചയിലാണ് മന്ത്രിയുടെ ഉറപ്പ്. പരാതികൾ റബർ ബോർഡ് നേരിട്ട് കേന്ദ്രത്തിന് അയയ്ക്കും. 

വിലയിടിവും ഉൽപാദനക്കുറവും മൂലം ബുദ്ധിമുട്ടിലായ റബർ കർഷകരുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യാനാണ് കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം കർഷകരുടെയും റബർ ബോർഡ് ഉദ്യോഗസ്ഥരുടെയും യോഗം കോട്ടയത്ത് വിളിച്ചത്. വിലത്തകർച്ചയിൽ നിന്ന് കരകയറാനാവശ്യമായ ഗ്രാന്റ് ഉറപ്പാക്കുക, റബർ കൃഷിയെ ദേശീയ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തുക, വിള ഇൻഷുറൻസ് നടപ്പിലാക്കുക, റബർ ബോർഡ് പിൻവലിച്ച സഹായം പുനസ്ഥാപിക്കുക തുടങ്ങി വിവിധ ആവശ്യങ്ങൾ കർഷകർ കേന്ദ്ര മന്ത്രിയ്ക്ക് മുന്നിൽ നിരത്തി. സമീപകാലത്ത് ചെലവുചുരുക്കലിന്റെ ഭാഗമായി മേഖലാ ഓഫീസുകൾ നിർത്തലാക്കിയതും റബർ മേഖലയെ പ്രതിസന്ധിയിലാക്കിയതായി കർഷകർ മന്ത്രിയെ ധരിപ്പിച്ചു. 

കർഷകരുടെ പരാതികൾ കേന്ദ്രത്തിന്റെ ശ്രദ്ധയിൽപെടുത്തുമെന്ന് മന്ത്രിയുടെ ഉറപ്പ് , അതേസമയം വാഗ്ദാനത്തിനപ്പുറം കാര്യങ്ങൾ നടപ്പിലാക്കാനുള്ള ശ്രമം മന്ത്രിയുടെ ഭാഗത്തുനിന്നുണ്ടാകണെന്ന് കർഷകർ ആവശ്യപ്പട്ടു. കർഷകർ സമർപ്പിച്ച പരാതികൾ ബോർഡ് രേഖൂലം നിവേദനമായിത്തന്നെ കേന്ദ്രത്തിന് അയയ്ക്കാനും യോഗത്തിൽ തീരുമാനമായി.