അപൂർവ ജനിതകരോഗമായ ഗോഷെ ബാധിച്ച 13 പേർ ആലുവ ജില്ലാ ആശുപത്രിയിൽ ഒത്തുചേർന്നു. പൊതുജനങ്ങളെ ബോധവൽക്കരിക്കാനും സർക്കാരിന്റെ ശ്രദ്ധ ക്ഷണിക്കാനും ലക്ഷ്യമിട്ടായിരുന്നു ഗോഷെ ബാധിതരുടെ ഒത്തുചേരല്‍.
രാജ്യാന്തര ഗോഷേ ദിനാചരണത്തോടനുബന്ധിച്ചാണ് ആലുവ ജില്ലാ ആശുപത്രിയിലെ ഹീമോഫീലിയ സെന്റര്‍ അത്യപൂര്‍വമായ ജനിതക രോഗികളുടെ ഒത്തുചേരല്‍ സംഘടിപ്പിച്ചത്. സംസ്ഥാനത്ത് ഗോഷെ രോഗം തിരിച്ചറിഞ്ഞ ഇരുപതോളം പേരില്‍ 13 പേരാണ് ആലുവയില്‍ ഒത്തുചേർന്നത്. തീക്കനല്‍ കൊണ്ട് പൊള്ളുന്നതുപോലെ കഠിന വേദനയനുഭവിച്ചിരുന്ന വെള്ളാങ്കല്ലൂർ സ്വദേശി റാഗിൽ മുതൽ 26 വയസുകാരി സജൻസ വരെ വേദനകൾ പങ്കുവയ്ക്കാനെത്തിയിരുന്നു.
ശരീരത്തിലെ എൻസൈമുകളുടെ അഭാവമാണ് രോഗത്തിന് കാരണം. ശരീരത്തിലെ മലിന വസ്തുക്കൾ വിവിധ അവയവങ്ങളിലും എല്ലിലും നിക്ഷേപിക്കപ്പെടുന്ന രോഗാവസ്ഥയാണിത്. ഭാരിച്ച ചികില്‍സാച്ചെലവാണ് ഗോഷെ രോഗികളേയും കുടുംബത്തേയും ദുരിതത്തിലാക്കുന്നത്. ഒരു വർഷത്തേക്ക് കുറഞ്ഞത് 50 ലക്ഷം രൂപയെങ്കിലും ചികില്‍സാച്ചെലവ് വരും. വിദേശത്ത് നിന്ന് എൻസൈം എത്തിച്ചാണ് ഇപ്പോള്‍ ചികിത്സ നടത്തുന്നത്. അത്യപൂർവ്വമായ രോഗം ബാധിച്ചവർക്ക് കുറഞ്ഞ ചെലവില്‍ ചികില്‍സാ സൗകര്യം ഒരുക്കാനോ ധനസഹായം നല്‍കാനോ സർക്കാര്‍ തയാറാകണമെന്നാണ് ഇവരുടെ അപേക്ഷ.