ആലപ്പുഴയില്‍ മൊബിലിറ്റി ഹബിനൊപ്പം രണ്ടു കിലോമീറ്റർ ദൂരത്തിൽ മേൽപ്പാലവും വരുന്നു. ചുങ്കത്തുനിന്നു ശവക്കോട്ടപ്പാലം വരെയാണ് പാലം പണിയുക. രണ്ടാംഘട്ട ചർച്ചയുടെ ഭാഗമായി പൊതുമരാമത്ത് മന്ത്രി മന്ത്രി ജി.സുധാകരനും ഉദ്യോഗസ്ഥരും പ്രദേശങ്ങൾ സന്ദർശിച്ചു.
അഗ്നി രക്ഷാസേന, ജല ഗതാഗത വകുപ്പ്, കെഎസ്ആർടിസി സ്റ്റാൻഡ്, ഔട്ട് പോസ്റ്റ് എന്നിവയുടെ സ്ഥലം വിനിയോഗിച്ചായിരിക്കും മൊബിലിറ്റി ഹബ്ബും മേൽപ്പാല നിർമിക്കുക. കച്ചവടക്കാരെ ഒഴിപ്പിക്കേണ്ടി വന്നാൽ പുനരധിവാസവും ഇതിന്റെ ഭാഗമായി നടപ്പാക്കും. 12 മീറ്റർ റോഡ് നിലവിലുണ്ട്. മുകളിലും താഴെയും രണ്ടുവരി ഗതാഗതമാണ് ലക്ഷ്യമിടുക. കെഎസ്ആർടിസിയുടെ അഞ്ചു ഏക്കറുൾപ്പെടെ ഏഴേക്കർ സ്ഥലമുണ്ട്. അവിടെ അഗ്നിരക്ഷാ സേനയ്ക്കും കെഎസ്ആർടിസിക്കും പുതിയ മന്ദിരങ്ങൾ നിർമിക്കും. പൈതൃകസ്വത്തായ ബോട്ടുജെട്ടി കെട്ടിടം സംരക്ഷിച്ചുകൊണ്ടായിരിക്കും മേൽപ്പാല നിർമാണം.
വെള്ളവും കരയും ചേർന്നു കിടക്കുന്ന പ്രദേശമായതിനാൽ അതിനനുസരിച്ച മാതൃകയിലാകും പദ്ധതി. പ്രാരംഭനടപടിയായി സിൽക്ക് മൂന്നുമാസം മുൻപ് പദ്ധതി രേഖ തയാറാക്കി നൽകിയിരുന്നു. ശവക്കോട്ടപ്പാലത്തേയ്ക്കുള്ള മേൽ്പ്പാലം കൂട്ടിച്ചേർത്താണ് പുതിയ പദ്ധതി.