ഇടുക്കി അറക്കുളം പഞ്ചായത്തിൽ പകർച്ചവ്യാധികൾ പടർന്നുപിടിക്കാൻ കാരണമായ അനധികൃത പന്നിഫാം അടച്ചുപൂട്ടും. ജില്ലാ കലക്ടറുടെ നിർദേശ പ്രകാരം ഏലപ്പാറ പഞ്ചായത്ത് സെക്രട്ടറിയാണ് ഫാം പൂട്ടാൻ ഉത്തരവിട്ടത്. പതിനഞ്ച് ദിവസത്തിനകം കെട്ടിടങ്ങൾ ഉൾപ്പെടെ പൊളിച്ചുനീക്കാനാണ് നിർദേശം.
ഇടുക്കി വനത്തിനുള്ളിൽ അവറാൻതടം ഭാഗത്ത് പ്രവർത്തിക്കുന്ന അനധികൃത പന്നിഫാമിനെതിരെയാണ് നടപടി. ഏലപ്പാറ പഞ്ചായത്തിന്റെ പരിധിയിൽ പ്രവർത്തിക്കുന്ന ഫാമിൽ നിന്ന് മൃഗങ്ങളുടെ വിസർജ്യമുൾപ്പെടെയുള്ള മാലിന്യങ്ങൾ വനത്തിലേക്കാണ് ഒഴുക്കിയിരുന്നത്. ഈ മാലിന്യം പിന്നീട് അറക്കുളം പഞ്ചായത്തിൻറെ കുടിവെള്ള സ്രോതസായ എടാട് പുഴയിലേക്ക് ഒഴുകും. മാലിന്യം കലർന്ന വെള്ളം കുടിച്ച് അറക്കുളം പഞ്ചായത്തിൽ പകർച്ചവ്യാധി പടർന്ന് പിടിച്ചു. ഇതോടെ ഫാം അടച്ചുപൂട്ടണമെന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ പഞ്ചായത്ത് അധികൃതർക്ക് നിർദേശം നൽകി. എന്നാൽ ഫാം അറക്കുളം പഞ്ചായത്തിന്റെ പരിധിയിലാണെന്ന് തെറ്റിധരിപ്പിച്ച് ഏലപ്പാറ പഞ്ചായത്ത് നടപടികളിൽ നിന്ന് പിൻമാറി. ഒടുവിൽ ജില്ലാ കലക്ടർ ഇടപ്പെട്ടതോടെയാണ് ഫാം അടച്ചുപൂട്ടാൻ ഏലപ്പാറ പഞ്ചായത്ത് അധികൃതർ മനസില്ലാമനസോടെ ഉത്തരവിട്ടത്.
പഞ്ചായത്തിന്റോയോ മറ്റു വകുപ്പുകളുടേയോ അനുമതിയില്ലാതെയാണ് കെട്ടിടം പ്രവർത്തിച്ചതെന്ന് കണ്ടെത്തി. ജനങ്ങൾക്ക് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കിയതിന് പഞ്ചായത്ത് രാജ് ആക്ട് പ്രകാരം ഉടമയ്ക്കെതിരെ കേസെടുത്തു. മൃഗങ്ങളെ ഒഴിവാക്കി കെട്ടിടം പൊളിച്ചുനീക്കിയ ശേഷം പഞ്ചായത്തിനെ വിവരം അറിയിക്കാനാണ് നിർദേശം.