സിഐടിയു എഐടിയുസി തർക്കത്തെ തുടർന്ന് കൊച്ചി മെട്രോയുടെ നിർമാണം തടസ്സപ്പെട്ടു. എഐടിയുസിയിൽ അംഗത്വമെടുത്ത ഇതര സംസ്ഥാന തൊഴിലാളികളെ സിഐടിയു പ്രദേശിക നേതൃത്വം തടഞ്ഞതാണ് ജോലി തടസ്സപ്പെടാന്‍ കാരണം.
എഐടിയുസിയുടെ കേരള മൈഗ്രന്റ് വർക്കേഴ്സ് യൂണിയനിൽപെട്ടവരാണ് ഈ തൊഴിലാളികൾ. കൊച്ചി മെട്രോയുടെ മുഖ്യ കരാറുകാരിൽ ഒന്നായ എസ്പി സിംഗ്ലയ്ക്ക് വേണ്ടി കഴിഞ്ഞ ആറുമാസമായി ഇവർ ജോലി ചെയ്യുന്നുണ്ട്. മാസങ്ങളായി ശമ്പളം മുടങ്ങിയപ്പോൾ തൊഴിലാളികൾ എഐടിയുസിയെ സമീപിക്കുകയും യൂണിയൻ ഇടപെട്ട് ശമ്പളം വാങ്ങി നൽകുകയും ചെയ്തു.
തുടർന്നാണ് ഇതര സംസ്ഥാന തൊഴിലാളികൾ എഐടിയുസിയിൽ അംഗത്വമെടുത്തത്. കൊച്ചി നഗരത്തിലെ അംഗീകൃത യൂണിയനുകൾ സിഐടിയുവും ഐഎൻടിയുസിയുമാണെന്നും ഈ സംഘടനയിൽപെട്ടവർക്ക് മാത്രമേ ജോലി നൽകാവൂയെന്നുമാണ് സിഐടിയുവിന്റെ വാദം. ഇതേ തുടർന്ന് ജോലിക്ക് എത്തുന്നവരെ കഴിഞ്ഞ രണ്ടു ദിവസമായി സിഐടിയു തടയുകയാണ്.
ഭരണ മുന്നണിയിലെ രണ്ടു തൊഴിലാളി യൂണിയനുകൾ തമ്മിലുള്ള തർക്കം മൂലം കഴിഞ്ഞ രണ്ടു ദിവസമായി എറണാകുളം സൗത്ത് മേഖലയിൽ മെട്രോ നിർമാണം തടസ്സപ്പെട്ടിരിക്കുകയാണ്.