കേന്ദ്രനയത്തിന് അനുസൃതമായി കൊച്ചി മെട്രോ രണ്ടാംഘട്ടത്തിന് പുതിയ പദ്ധതിരേഖ ഒരുമാസത്തിനകം സമർപ്പിക്കുമെന്ന് കെഎംആർഎൽ എംഡി ഏലിയാസ് ജോർജ്. പദ്ധതിരേഖ കേന്ദ്രംമടക്കിയത് മുലം മെട്രോരണ്ടാംഘട്ടം വൈകില്ലെന്നും അദ്ദേഹം കൊച്ചിയിൽ പറഞ്ഞു. കേന്ദ്രസർക്കാരിന്റെ പുതിയ മെട്രോനയത്തിന് കൊച്ചിയാണ് മാതൃകയെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്രനയം മാറി. പുതിയ നയം വരുന്നതിനും മുമ്പ് സമർപ്പിച്ച കൊച്ചി മെട്രോ അടക്കം 15 മെട്രോ പദ്ധതികളും കേന്ദ്രം തിരിച്ചയച്ചു. ഇത് കൊച്ചി മെട്രോയെ ബാധിക്കുമെന്ന ആശങ്കവേണ്ടെന്ന് ഏലിയാസ് ജോർജ് വ്യക്തമാക്കി . നഗരഗതാഗതം പരിഷ്കരിക്കാൻ ഉതകുന്ന എല്ലാ മാർഗങ്ങളും ചേർത്തുവേണം പദ്ധതി രേഖ സമർപ്പിക്കാൻ . സംയോജിത നഗരഗതാഗത സംവിധനമടക്കം കൊച്ചി മെട്രോ റയിൽ കോർപ്പറേഷൻ ഈ സാധ്യതകളെല്ലാം പരിശോധിച്ചു. കാക്കനാട് ഭാഗത്തേക്കുള്ള റൈറ്റ്സിന്റെ സാധ്യതാപഠന റിപ്പോർട്ട് ഉടൻ ലഭിക്കും . ഇതുകൂടി ചേർത്ത് ഒരുമാസത്തിനകം പുതിയ പദ്ധതി രേഖ സമർപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കൊച്ചി മെട്രോ പദ്ധതിയുടെ മാതൃകയിലാണ് പുതിയ മെട്രോ പോളിസിയെന്നും ഏലിയസ് ജോർജ് പറഞ്ഞു. 2520 കോടിരൂപയാണ് കലൂർ കാക്കനാട് റൂട്ടിലെ 11.7 കിലോമീറ്റർ മെട്രോ ട്രാക്കിന് ചെലവ് പ്രതീക്ഷിക്കുന്നത് . പൊതുഗതാഗതസംവിധാനം മെച്ചപ്പെടുത്തുമ്പോൾ മെട്രോയ്ക്ക് അപ്പുറമുള്ള സാധ്യതകളും പരിശോധിക്കണമെന്നാണ് കേന്ദ്രനിലപാട് .ഒപ്പം വികസനപദ്ധതികൾ പൊതുസ്വാകാര്യ പങ്കാളത്തത്തോടെ നടപ്പാക്കുകയും വേണം ഈ സാഹചര്യത്തിലാണ് പുതിയ നയത്തോട് യോജിക്കാത്ത മെട്രോ പദ്ധതികളെല്ലാം കേന്ദ്രസർക്കാർ തിരിച്ചയച്ചത്.