ഇടുക്കി ജില്ലയിൽ രണ്ടുദിവസമായി തുടരുന്ന ശക്തമായ മഴയിൽ കനത്ത നാശം. പീരുമേട് താലൂക്കിൽ ഉരുൾപൊട്ടലിൽ നാൽപതിലേറെ വീടുകളും കൃഷിയും നശിച്ചു. നാശനഷ്ടമുണ്ടായ പ്രദേശങ്ങൾ ജില്ലാ കലക്ടറുടെ നേതൃത്വത്തിലുള്ള റവന്യൂ സംഘം സന്ദർശിക്കും.
ഇടുക്കിയിൽ ബുധനാഴ്ച ഉച്ചയോടെ ആരംഭിച്ച മഴ വ്യാഴാഴ്ച രാത്രിവരെ നിർത്താതെ പെയ്തു. അണക്കെട്ടുകളിലും ജലാശയങ്ങളിലും ജലനിരപ്പ് കുതിച്ചുയർന്നു. പീരുമേട് താലൂക്കിലാണ് പക്ഷെ മഴ കനത്ത നാശം വിതച്ചു. കൊക്കയാർ പെരുവന്താനം പഞ്ചായത്തുകളിൽ മണിക്കൂറുകളുടെ ഇടവേളയിൽ നാലിടങ്ങളിൽ ഉരുൾപ്പൊട്ടി. ആളപായമില്ലെങ്കിലും ഏക്കർകണക്കിന് കൃഷി നശിച്ചു. നാൽപത് വീടുകൾ ഭാഗികമായി തകർന്നു. പെരുവന്താനത്തെ ഉരുൾപൊട്ടലിൽ താഴത്ത്കോലത്ത് സന്തോഷിന്റെ രണ്ട് വാഹനങ്ങൾ പൂർണമായും തകർന്നു.
കൊട്ടാരക്കര- ഡിണ്ടിഗൽ ദേശീയപാതയിൽ മണ്ണിടിഞ്ഞും മരം കടപുഴകിവീണും മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചു. ഇതോടെ നാട്ടുകാരും ഡ്രൈവർമാരും പ്രതിഷേധവുമായി രംഗതെത്തി.
പലയിടത്തും അഗ്നിശമനസേനയെത്തി റോഡിൽനിന്ന് മണ്ണ് നീക്കം ചെയ്യുന്നുണ്ടെങ്കിലും ഏലപ്പാറ, വാഗമൺ, പീരുമേട്, കുട്ടിക്കാനം മേഖലകൾ ഇപ്പോഴും മണ്ണിടിച്ചിൽ ഭീതിയിലാണ്. പുഴനിറഞ്ഞൊഴുകിയതോടെ വണ്ടിപ്പെരിയാർ പാലം വെള്ളത്തിനടിയിലായി. മഴയെ തുടർന്ന് പീരുമേട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി നൽകി.