കനത്ത മഴയെത്തുടർന്നുണ്ടായ ഉരുൾ പൊട്ടലിൽ കോട്ടയം ജില്ലയുടെ കിഴക്കൻ മലയോര മേഖലയിൽ വ്യാപക നാശം. ഏന്തയാര്‍, ഇളകാട് മേഖലയിലെ മൂപ്പന്‍മലയിലും കൊക്കയാര്‍ പഞ്ചായത്തിലെ അഴങ്ങാട്ടുമാണ് ഉരുള്‍പൊട്ടിയത്. ആളപായമില്ല.
ഇന്നലെ ഉച്ചയക്ക് രണ്ട് മണിയോടെ തുടങ്ങിയ ശക്തമായ മഴയും തുടർന്നുണ്ടായ കാറ്റിലും വ്യാപക നാശമാണ് ജില്ലയുടെ കിഴക്കൻ മേഖലയിലുണ്ടായത്. ഉരുൾപൊട്ടലിൽ ഏക്കറുകണക്കിന് കൃഷിയിടങ്ങൾ ഒലിച്ചുപോയി. ഏഴു മണിക്കൂർ തിമിർത്ത് പെയ്ത മഴയിൽ കൂട്ടിക്കല്‍ ചപ്പാത്തിലും മുണ്ടക്കയം കോസ് വേയിലും വെള്ളം കയറിയതിനെ തുടര്‍ന്ന് ഗതാഗതം തടസപ്പെട്ടു. എന്തയാര്‍ പാലവും വെളളത്തിനടിയിലായി. കനത്ത മഴയിൽ മണിമലയാര്‍ നിറഞ്ഞു കവിഞ്ഞു. ഉരുൾപൊട്ടലിൽ വെള്ളം കുത്തിയൊലിച്ചെത്തിയതിനെത്തുടർന്ന്
മുണ്ടക്കയം ഇളകാട് റോഡിന്റെ സംരക്ഷണ ഭിത്തി തകര്‍ന്നു. കോട്ടയം കുമളി റോഡിലെ പലയിടങ്ങളിലും മണ്ണിടിഞ്ഞും മരം വീണും ഗതാഗത തടസം ഉണ്ടായി. മഴ ശക്തമായതോടെ മുണ്ടക്കയം ടൗണിൽ ഓടകൾ നിറഞ്ഞെതിനെത്തുടർന്ന് സമീപത്തെ വ്യാപാര സ്ഥാപനങ്ങളില്‍ വെളളം കയറി. ടൗണിൽ പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങൾ വെള്ളത്തിനടിയിലായി. ശക്തമായ കാറ്റില്‍ വന്‍ കൃഷി നാശമാണ് പ്രദേശത്ത് ഉണ്ടായത്. പലയിടങ്ങളിലും മരങ്ങൾ വീണ് ഗതാഗതം തടസപ്പെട്ടു. ഏന്തയാർ, ഇളംകാട് കൊക്കയാർ പ്രദേശങ്ങളിൽ ഉരുൾപൊട്ടൽ കനത്ത നാശം വിതച്ചു. വീണ്ടും ഉരുൾപൊട്ടാനുള്ള സാധ്യത കണക്കിലെടുത്ത് ആളുകൾ മറ്റ് സ്ഥലങ്ങളിലെ ബന്ധു വീടുകളിൽ അഭയം തേടിയിരിക്കുകയാണ്.