ശതാബ്ദി ആഘോഷിക്കുന്ന ആലുവ മുപ്പത്തടം സർക്കാർ സ്കൂളിലെ പൂർവ വിദ്യാർഥി സംഗമത്തിൽ ശ്രദ്ധേയമായത് വയോജന കൂട്ടായ്മ. 85 പിന്നിട്ട മുപ്പതിലേറെ പൂർവ വിദ്യാർഥികളാണ് ആദരമേറ്റുവാങ്ങാൻ പഠിച്ചും കളിച്ചും വളർന്ന സ്കൂൾ മുറ്റത്തേക്ക് വീണ്ടുമെത്തിയത്.
നൂറ് വയസ് പിന്നിട്ട സ്കൂൾ മുത്തശ്ശിയുടെ മണ്ണിലേക്ക് മുത്തശ്ശിമാരും മുത്തച്ഛൻമാരുമാണ് പഴയകാല ഒാർമകളുമായി വീണ്ടുമെത്തിയത്. 90 കാരിയായ നാണിക്കുട്ടിയമ്മയുടെ ഇൗശ്വരപ്രാർത്ഥനയോടെയാണ് പൂർവവിദ്യാർഥി സംഗമത്തിന് തുടക്കമായത്.
1917ൽ സ്ഥാപിച്ച മുപ്പത്തടം സർക്കാർ സ്കൂളിൽ ആദ്യ ഘട്ടത്തിൽ മൂന്നാം ക്ലാസ് വരെയെ ഉണ്ടായിരുന്നുള്ളൂ. മൂന്നാം ക്ലാസിൽ പഠനം നിർത്തിയവരും സംഗമത്തിനെത്തിയവരുടെ കൂട്ടത്തിലുണ്ടായിരുന്നു. ബഞ്ചു ഡസ്ക്കുമൊന്നും ഇല്ലാതിരുന്ന കാലത്തെ സ്കൂൾ മുറ്റത്തെ മരച്ചോട്ടിൽ ഇരുന്നുള്ള പഠനത്തിന്റെ കഥയെല്ലാം പൂർവ വിദ്യാർഥി സംഘം പുതുതലമുറയിലെ വിദ്യാർഥികൂട്ടത്തോട് വിവരിച്ചു.
ഘട്ടം ഘട്ടമായി ഇപ്പോൾ പ്ലസ്്ടു വരെയുണ്ട് മുപ്പത്തടം സ്കൂളിൽ. പൂർവ വിദ്യാർഥികളുടെ നിരന്തര ഇടപെടൽ കൂടിയുണ്ട് മുപ്പത്തടം സ്കൂളിന്റെ വികസനത്തിന് പിന്നിൽ.