പാലക്കാട് വടക്കഞ്ചേരിയിൽ ദേശീയപാതയ്ക്കുവേണ്ടി പണിയെടുത്ത തൊഴിലാളികൾക്ക് കഷ്ടകാലം. റോഡ് നിർമാണം ഏറ്റെടുത്ത സ്വകാര്യകമ്പനി മൂന്നുമാസമായി തൊഴിലാളികൾക്ക് ശമ്പളം കൊടുത്തിട്ടില്ല. സമരം ചെയ്യുന്ന ഉത്തരേന്ത്യക്കാരെ വടക്കഞ്ചേരി പൊലീസ് മർദിച്ചതായും പരാതിയുണ്ട്.
ഉത്തരേന്ത്യക്കാരായ തൊഴിലാളികൾ രാവുംപകലുമില്ലാതെ എല്ലുമുറിയെ പണിയെടുത്തിട്ടും ചായകുടിക്കാൻ പോലും പണം കൊടുത്തിട്ടില്ല. മൂന്നുമാസം ജോലി ചെയ്ത പണം കിട്ടിയാൽ സ്വന്തം നാടുകളിലേക്ക് തിരിച്ചുപോകാൻ ഇവർ തയ്യാറാണ്. ഇതിനോടകം എഴുപത്തിയാറുപേർ ജോലി ഉപേക്ഷിക്കാൻ തയ്യാറായി. തൊഴിലാളികൾ സംഘടിതരല്ലാത്തതിനാൽ പലപ്പോഴും മർദനത്തിനിരയാകുന്നു. ഒറ്റപ്പെട്ട പ്രതിഷേധങ്ങൾ ഉയരുമ്പോൾ പ്രശ്നം പരിഹാരത്തിന് സ്ഥലത്തെത്തുന്ന വടക്കഞ്ചേരി പൊലീസും കഴിഞ്ഞ ദിവസം തൊഴിലാളികളെ മർദിക്കുന്ന സാഹചര്യമുണ്ടായി.
കെഎംസി എന്ന സ്വകാര്യ കമ്പനിയാണ് തൃശൂർ ജില്ലയിലെ മണ്ണുത്തി മുതൽ പാലക്കാട് ജില്ലയിലെ വടക്കാഞ്ചേരി വരെ ആറുവരിപ്പാത നിർമിക്കുന്നത്. ഇരുപത്തിയെട്ടര കിലോമീറ്റർ റോഡിനായി 2009 ൽ തുടങ്ങിയ നിർമാണം ഇനിയും പൂർത്തിയായിട്ടില്ല.