എട്ടിലധികം സിനിമകൾക്കും നാടകങ്ങൾക്കും ഗാനരചന നടത്തിയ വൈക്കം ഡിവൈഎസ്പി കെ.സുഭാഷിന്റെ കവിതാസമാഹാരത്തിന് ദൃശ്യാവിഷ്കാരം. ആദ്യ കവിതസമാഹാരമായ ആമുഖമില്ലാത്തവർ എന്ന പുസ്തകത്തിലെ നാലു കവിതകളാണ് ദൃശ്യവൽകരിക്കുന്നത്. വൈക്കം ആശ്രമം സ്കൂളിലെ ഒമ്പത് വയസുകാരി ഫിദാ ഫാത്തിമ്മയാണ് കവിത ചൊല്ലി അഭിനയിക്കുന്നത്.
കാക്കിക്കുളളിലെ കവിഹൃദയത്തിൽ പിറവി കൊണ്ട വരികൾക്ക് ദൃശ്യാവിഷ്കാരം നൽകുകയാണ്. മേൽനോട്ടം വഹിച്ച് ഡിവൈഎസ്പി സുഭാഷ് ഒപ്പമുണ്ട്. ആദ്യ കവിതസമാഹാരമായ ആമുഖമില്ലാത്തവർ എന്ന പുസ്തകത്തിലെ നാലു കവിതകളുടെ ദൃശ്യാവിഷ്ക്കാരത്തിനാണ് തുടക്കമായത്. നന്മകൾ നഷ്ടപ്പെട്ട നാടിന്റെ അവസ്ഥയിൽ വ്യഥ കൊള്ളുന്ന കവിഹൃദയമാണ് മഹിമകൾ മറയുന്ന മലയാളം എന്ന കവിതയിലൂടെ ദൃശ്യവൽകരിക്കുന്നത്.
സ്കൂളിൽ പ്രാർഥനാ ഗാനം ആലപിക്കുന്നത് കേട്ടാണ് ഫിദയെ കവിത ചൊല്ലാനായി സുഭാഷ് തിരഞ്ഞെടുത്തത്. ആശ്രമം സ്കൂളിലെ സംഗീതാധ്യപകനായ സാബുവുംകൂടി ചേർന്നാണ് സംഗീതം നൽകിയിരിക്കുന്നത്.
പതിനേഴാം വയസിൽ വയലാറിൽ നടന്ന പാർട്ടി പരിപാടികൾക്ക് പാട്ടുകൾ രചിച്ചായിരുന്നു സുഭാഷ് ചേർത്തല എന്ന കവിയുടെ അരങ്ങേറ്റം. പിന്നീട് 90 ൽ പോലീസ് സേനയിൽ കയറിയപ്പോഴും കവി കുപ്പായം ഊരിയില്ല.ഇതിനോടകം എട്ടുസിനിമകളൾക്കും ഒട്ടേറെ നാടകങ്ങൾക്കും വേണ്ടി ഗാനങ്ങളെഴുതി. ഭക്തിഗാന കാസറ്റുകളും ഇദ്ദേഹത്തിന്റേതായി പുറത്തിറങ്ങിയിട്ടുണ്ട്.