കൊച്ചി നഗരസഭാപരിധിയിലുള്ള ഏക ദ്വീപായ താന്തോണി തുരുത്തിലെ 67 കുടുംബങ്ങൾ കുടിക്കുന്നത് മലിനജലം. വീടുകളിലേക്ക് കുടിവെള്ളകണക്ഷൻ നൽകാതെ ജലഅതോറിറ്റി പൊതുടാപ്പ് സ്ഥാപിച്ചിട്ടുള്ളത് മാലിന്യക്കുഴിയിൽ. ഗാർഹിക കണക്ഷനുകൾ നൽകണമെന്ന കലക്ടറുടെ നിർദേശവും ജല അതോറിറ്റി അവഗണിച്ചു. ഗതാഗതസൗകര്യമില്ലാത്ത ദ്വീപിൽ നിന്നും വഞ്ചിയിലേറ്റിയാണ് ഗുരുതരാവസ്ഥയിലായ കുട്ടികളെയടക്കം ആശുപത്രികളിലെത്തിക്കുന്നത്.
കേന്ദ്രസർക്കാർ കൊച്ചിയിൽ നടപ്പാക്കുന്ന സ്മാർട്ട്്സിറ്റി പദ്ധതിയുടെ അവകാശികളാണ് ഈ കൊച്ചു തുരുത്തിലെ പാവങ്ങളും. നഗരസൗഭാഗ്യങ്ങളൊന്നും ഇവർ ചോദിക്കുന്നില്ല. വെള്ളത്തിനുള്ളിൽ കഴിയുന്ന ദ്വീപുവാസികളാവശ്യപ്പെടുന്നത് നല്ലകുടിവെള്ളം മാത്രം. ജല അതോറിറ്റി ദ്വീപിലനുവദിച്ചിട്ടുള്ള പൊതുടാപ്പിൽ നിന്ന് മലിനജലം കലരാതെ കുടിവെള്ളമെടുക്കാനാണ് ഈ അഭ്യാസം. ദ്വീപിലെ 67 കുടുംബങ്ങളിലായി നൂറിലധികം കുഞ്ഞുങ്ങൾ. വർഷകാലത്ത് മഞ്ഞപ്പിത്തവും വയറിളക്കവും പിടിപെടാത്ത ഒരുകുഞ്ഞുപോലും ഇവിടില്ല. കാരണമന്വേഷിച്ച് മറ്റെങ്ങും അലയേണ്ട. വ്യാധികൾ കൊണ്ടുവരുന്നത് ഈ വെള്ളം തന്നെ.
ഗാർഹിക കണക്ഷൻ നൽകാൻ തടസമെന്തെന്ന് ജലഅതോറിറ്റി ഇനിയും വ്യക്മാക്കിയിട്ടില്ല. അത്യാവശ്യചികിൽസാ സൗകര്യങ്ങൾ പോലുമില്ലാത്ത ദ്വീപിൽ നിന്ന് രോഗികളെ വള്ളത്തിലാണ് കൊച്ചിയിലെ ആശുപത്രികളിലെത്തിക്കുന്നത്.