സ്ക്രീനുകളിലൊന്നു കണ്ണുടക്കാതെ കടന്നുപോകുന്ന നിമിഷങ്ങള്‍ കുറഞ്ഞുവരികായാണ് . കംപ്യൂട്ടറിലും മൊബൈല്‍ ഫോണുകളിലും ടെലിവിഷനിലും ചിലവഴിക്കുന്ന സമയം കൂടി കണക്കിലെടുക്കുമ്പോള്‍ ഒരു ദിവസം 24മണിക്കൂര്‍ പോരെന്നു തോന്നിപ്പോകും. കുട്ടികളെ സംബന്ധിച്ച് പഠനത്തിന്‍റെ എല്ലാ തലങ്ങളിലും സ്ക്രീനുകള്‍ അവിഭാജ്യഘടകമായി മാറിയിരിക്കുന്നു.
എന്തിന് പുതിയ ക്ലാസ് മുറികള്‍ പോലും ഇലക്ട്രോണിക് മോണിട്ടറുകളില്‍ അധിഷ്ഠിതമാണ് . ഇത്തരത്തില്‍ സ്ക്രീന്‍ ടൈംകൂടുന്നത് കുട്ടികളെ പല തരത്തിലാണ് ബാധിക്കുന്നത്. അവരില്‍ എപ്പോഴും അമിതമായ ചിന്തകള്‍ വന്നുകൊണ്ടേയിരിക്കും. ഇനി സ്ക്രീന്‍ ടൈം കുറയ്ക്കാന്‍ നോക്കിയാല്‍ ഉത്കണ്ഠ, ക്ഷോഭം വിഷാദം തുടങ്ങിയവയാകും ഫലം. പഠനം, സ്കൂള്‍, മറ്റ് ഉത്തരവാദിത്തങ്ങള്‍ എല്ലാം മറന്ന് സ്ക്രീനില്‍ ചെലവിടാനാണ് പുതിയതലമുറയ്ക്ക് ആസക്തി.
അമിതമായ സ്ക്രീന്‍ ടൈം മാനസികാരോഗ്യത്തെയും സാരമായി ബാധിക്കും. ഫോണുകളുടെയും മറ്റും ഉപയോഗം പലപ്പോഴും യഥാർഥ ജീവിതത്തിലെ സമ്മർദങ്ങളിൽ നിന്നും വികാരങ്ങളിൽ നിന്നും രക്ഷപ്പെടാനുള്ള ഒരു മാർഗമായി മാറും. പരസ്പരം സംഭാഷണങ്ങളില്‍ നിന്ന് ഒഴിഞ്ഞു മാറി സ്ക്രീനില്‍ മാത്രം സമയം ചിലവഴിക്കാന്‍ ശ്രമിക്കുന്നു. ഇത് കുട്ടിയെ സാമൂഹികമായ ഒറ്റപ്പെടലിലേക്ക് നയിക്കാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു.
ഉറങ്ങാന്‍ പോകുന്നതിനു മുമ്പുള്ള മൊബൈല്‍ ഫോണ്‍ ഉപയോഗം കുട്ടികളിലെ ഉറക്കത്തെതന്നെ സാരമായി ബാധിക്കും. ഉറക്കമില്ലായ്മ പിന്നീട് മാനസികവും ശാരീരികവുമായ ആരോഗ്യ പ്രശ്നങ്ങളിലേക്ക് നയിക്കും. കുട്ടികളുടെ മാനസിക വികാസത്തെയും ഇത് പ്രതികൂലമായി ബാധിക്കും.
സ്‌ക്രീനുകളിലൂടെയുള്ള നിരന്തരമായ ഇടപഴകലും ആശയവിനിമയവും ഉത്കണ്ഠ വർദ്ധിപ്പിക്കും. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ മറ്റുള്ളവരുമായി താരതമ്യം ചെയ്യാനുള്ള ആഭിമുഖ്യവും ഇതിനൊപ്പം കൂടും. കൂടാതെ കുട്ടികളെ ഇത് മടിയന്‍മാരാക്കി മാറ്റുകയും ചെയ്യുന്നു. കൂട്ടുകാരുമൊത്തുള്ള കളികളിലും വ്യായാമങ്ങളില്‍ നിന്നുമെല്ലാം അവര്‍ പിന്‍മാറിക്കൊണ്ടിരിക്കും. ചെറുപ്പത്തിലേ നല്‍കുന്ന പരിശീലനത്തിലുടെ കുട്ടികളിലെ സ്ക്രീന്‍ടൈം ക്രമീകരിക്കാന്‍ രക്ഷിതാക്കളും ശ്രമിക്കേണ്ടതാണ്