പഠനത്തിനായി വിദേശരാജ്യങ്ങള്‍ തിരഞ്ഞെടുക്കുന്നരുടെയും നാടുവിട്ട് ജോലിതേടി പറക്കുന്നവരുടെയും കുത്തൊഴുക്കായിരുന്നു കഴിഞ്ഞ ഒന്നുരണ്ട് വര്‍ഷം മുന്‍പുവരെ. എന്നാല്‍ ഇന്ത്യക്കാരുടെ വിദേശമോഹം കുറഞ്ഞുതുടങ്ങിയോ എന്ന് സംശയം തോന്നും കഴിഞ്ഞ രണ്ട് വര്‍ഷത്തെ കണക്കുകള്‍ കണ്ടാല്‍. രണ്ട് വര്‍ഷത്തിനുള്ളില്‍ വിദേശരാജ്യങ്ങള്‍ തേടുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ 31 ശതമാനം കുറവ് വന്നതായി കണക്കുകള്‍ പറയുന്നു.
വിദേശത്ത് ഉപരിപഠനം നടത്തുന്ന ഇന്ത്യൻ വിദ്യാർഥികളുടെ എണ്ണത്തിൽ കഴിഞ്ഞ രണ്ട് വർഷമായി വൻ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2023 ലെ ഉയർന്ന നിരക്കിൽ നിന്നും വലിയ ഇടിവാണ് പുതിയ കണക്കുകൾ കാണിക്കുന്നത്. ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ബ്യൂറോ ഓഫ് ഇമ്മിഗ്രേഷൻ (BoI) നൽകിയ കണക്കുകൾ പ്രകാരം 2023ല്‍ 8,94,758 വിദ്യാർത്ഥികൾ പഠനത്തിനായി വിദേശത്തേക്ക് പോയെങ്കില്‍ 2024ല്‍ ഇത് 7,60,060 ആയി കുറഞ്ഞു. 2025 ആയപ്പോഴേക്കും ഇത് വീണ്ടും 6,19,264 ആയി താഴുകയും, 2023-നെ അപേക്ഷിച്ച് ഏകദേശം 31ശതമാനത്തിന്‍റെ ഇടിവിലെത്തുകയും ചെയ്തു.
2021-നും 2023 കാലഘട്ടത്തില്‍ വിദേശത്തേക്ക് പോകുന്ന വിദ്യാർഥികളുടെ എണ്ണം ഓരോ വർഷവും വർധിപ്പിക്കുന്ന പ്രവണതയായിരുന്നു പ്രകടമായിരുന്നത്. 2021-ൽ 4,45,580 ആയിരുന്ന ഈ കണക്ക് രണ്ട് വർഷത്തിനുള്ളിൽ ഇരട്ടിയായി വർദ്ധിക്കുകയാണുണ്ടായത്.
വിദേശ സർവ്വകലാശാലകൾ ഇന്ത്യയിൽ ക്യാംപസുകള്‍ ആരംഭിക്കുന്നു
കഴിഞ്ഞ കുറച്ച് വർഷങ്ങളായി പ്രശസ്തമായ വിദേശ സർവ്വകലാശാലകൾക്ക് ഇന്ത്യയിൽ ക്യാംപസുകള്‍ തുറക്കാൻ പ്രോത്സാഹനം നൽകുന്ന നിരവധി നടപടികൾ രാജ്യം സ്വീകരിച്ചിട്ടുണ്ട്. ഇത്തരം ക്യാംപസുകള്‍ വഴി വിദ്യാർഥികൾക്ക് വിദേശത്തേക്ക് പോകാതെ തന്നെ മുൻനിര ആഗോള സ്ഥാപനങ്ങളുടെ കോഴ്സുകൾ ഇന്ത്യയിൽ നിന്ന് തന്നെ പഠിക്കാൻ അവസരമൊരുങ്ങുന്നു. ഇത് വിദേശ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട അധിക സാമ്പത്തിക ഭാരം കുറയ്ക്കുന്നതിനൊപ്പം ഇന്ത്യൻ–വിദേശ സ്ഥാപനങ്ങൾ തമ്മിലുള്ള അക്കാദമിക് സഹകരണം ശക്തിപ്പെടുത്തുകയും ചെയ്യുന്നു. അതേസമയം നിരവധി പ്രമുഖ ഇന്ത്യൻ സ്ഥാപനങ്ങൾ വിദേശത്ത് ക്യാംപസുകള്‍ സ്ഥാപിച്ച് തങ്ങളുടെ അന്താരാഷ്ട്ര സാന്നിധ്യം വ്യാപിപ്പിക്കുകയും ചെയ്യുന്നുണ്ട്.
യു.ജി.സി അനുമതി
ഓസ്‌ട്രേലിയ, ഇറ്റലി, ബ്രിട്ടൻ, അമേരിക്ക എന്നീ രാജ്യങ്ങളിൽ നിന്നുള്ള വിദേശ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കായി യു.ജി.സി (UGC) 16 പ്രാഥമിക അനുമതിപത്രങ്ങള്‍ (LoIs) നല്‍കിയിട്ടുണ്ട്. കര്‍ണാടക, മഹാരാഷ്ട്ര സംസ്ഥാനങ്ങളില്‍ 6 വീതം സ്ഥാപനങ്ങള്‍ക്കും ഡൽഹി-എൻസിആറിൽ 3, തമിഴ്നാട്ടിൽ 1 വീതം സ്ഥാപനങ്ങള്‍ക്കാണ് അനുമതിപത്രം ലഭിച്ചിരിക്കുന്നത്. മഹാരാഷ്ട്രയിൽ അനുമതിപത്രം ലഭിച്ച യോർക്ക് സർവ്വകലാശാല, ബ്രിസ്റ്റോൾ സർവ്വകലാശാല, അബർഡീൻ സർവ്വകലാശാല, ഇല്ലിനോയിസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി എന്നീ നാല് സ്ഥാപനങ്ങൾക്ക് മുംബൈയിൽ അക്കാദമിക് പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനുള്ള അനുമതി പത്രം ലഭിച്ചിട്ടുണ്ട്. യൂണിവേഴ്സിറ്റി ഓഫ് സൗത്താംപ്ടൺ, യൂണിവേഴ്സിറ്റി ഓഫ് ന്യൂ സൗത്ത് വെയിൽസ് എന്നിവ യഥാക്രമം ഗുഗ്രാമിലും ബെംഗളൂരുവിലും ഇതിനകം ക്യാംപസുകൾ സ്ഥാപിച്ചിട്ടുണ്ട്.
ഐഐടി, ഐഐഎമ്മുകളുടെ ആഗോളവ്യാപനം
സമീപ വർഷങ്ങളിൽ ഇന്ത്യൻ സ്ഥാപനങ്ങളും വിദേശത്ത് തങ്ങളുടെ സാന്നിധ്യം വ്യാപിപ്പിച്ചിട്ടുണ്ട്. ഐ.ഐ.ടി.കളും ഐ.ഐ.എം അഹമ്മദാബാദും ആഗോളതലത്തിൽ സാന്നിധ്യം വ്യാപിപ്പിക്കുന്നുണ്ട്. ഐ.ഐ.ടി മദ്രാസ് 2023-ൽ സാൻസിബാറിൽ ക്യാംപസ് സ്ഥാപിച്ചു. ഇതുവരെ ഡാറ്റാ സയൻസ് ആന്റ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഓഷ്യൻ സ്ട്രക്ചേഴ്സ് എന്നിവയിൽ എം.ടെക് ബിരുദം നേടിയ 35 വിദ്യാർത്ഥികൾ ഇവിടെനിന്ന്പുറത്തിറങ്ങി. നൂറിലധികം വിദ്യാർത്ഥികൾ വിവിധ ബി.എസ് പ്രോഗ്രാമുകളിൽ പഠിക്കുന്നുണ്ട്. ഐ.ഐ.ടി ഡൽഹി 2024-ൽ യു.എ.ഇയിലെ അബുദാബിയിൽ ഓഫ്‌ഷോർ ക്യാംപസ് തുറന്നു. 9 പ്രോഗ്രാമുകളിലായി 2025-26 അക്കാദമിക് വർഷത്തിൽ ഇവിടെ 171 വിദ്യാർഥികളുണ്ടായിരുന്നു. ഐ.ഐ.എം അഹമ്മദാബാദ് 2025-ൽ ദുബായിൽ ക്യാംപസ് സ്ഥാപിച്ചു.
ഉന്നത വിദ്യാഭ്യാസം ശക്തിപ്പെടുത്തുന്നതിനുള്ള സർക്കാർ നടപടികൾ
ദേശീയ വിദ്യാഭ്യാസ നയം (NEP) ത്തിന്‍റെ ഭാഗമായി ഗുണനിലവാരമുള്ള ഉന്നത വിദ്യാഭ്യാസം ലഭ്യമാക്കുന്നതിനായി ഇന്ത്യൻ സർക്കാർ നിരവധി നടപടികൾ സ്വീകരിച്ചിട്ടുണ്ട്. പൊതു ഫണ്ട് ലഭിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുക, നിശ്ചിത മാനദണ്ഡങ്ങൾ പാലിക്കുന്ന പുതിയ സ്ഥാപനങ്ങളെയും കോഴ്സുകളെയും അംഗീകരിക്കുക, ഗവേഷണവും നവീനാശയങ്ങളും പ്രോത്സാഹിപ്പിക്കുക, ഡിജിറ്റൽ സംവിധാനങ്ങൾ വിപുലപ്പെടുത്തുക എന്നിവയെല്ലാം ഇതിന്‍റെ ഭാഗമാണ്. 2015-ൽ 11 സ്ഥാപനങ്ങൾ മാത്രം ഉള്‍പ്പെട്ടിരുന്ന ക്യു.എസ് വേൾഡ് യൂണിവേഴ്സിറ്റി റാങ്കിംഗ് 2027ല്‍ 52 ഇന്ത്യൻ സ്ഥാപനങ്ങളാണ് ഇടം നേടിയത്. 2025 ലെ ആഗോള ഇന്നൊവേഷൻ സൂചികയിലും ഇന്ത്യ ലോകതലത്തിൽ 38-ാം സ്ഥാനത്താണ്. വ്യാപ്തി, ഫണ്ടിംഗ്, യൂണികോർണുകളുടെ എണ്ണം എന്നിവയുടെ കാര്യത്തിലും ലോകത്തിലെ മുൻനിര മൂന്ന് സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റങ്ങളിൽ ഒന്നായും രാജ്യം മാറി.
'സ്റ്റഡി ഇൻ ഇന്ത്യ' പദ്ധതി
അന്താരാഷ്ട്ര വിദ്യാർഥികളെ ആകർഷിക്കുന്നതിനായി താങ്ങാനാവുന്ന ചെലവിൽ ഗുണനിലവാരമുള്ള വിദ്യാഭ്യാസം വാഗ്ദാനം ചെയ്യുന്ന ആഗോള പഠന കേന്ദ്രമായി ഇന്ത്യയെ മാറ്റുകയെന്ന ലക്ഷ്യത്തോടെ 2018-ൽ വിദ്യാഭ്യാസ മന്ത്രാലയം 'സ്റ്റഡി ഇൻ ഇന്ത്യ' (SII) പദ്ധതിക്ക് തുടക്കമിട്ടു. ഇതിന്‍റെ ഭാഗമായി ആരംഭിച്ച 'സ്റ്റഡി ഇൻ ഇന്ത്യ' പോർട്ടൽ, അന്താരാഷ്ട്ര വിദ്യാർഥികൾക്ക് പ്രവേശനത്തിനും വീസ അപേക്ഷകൾക്കുമായുള്ള ഒരു ഏകജാലക സംവിധാനമായി പ്രവർത്തിക്കുകയും ഇന്ത്യയുടെ ഉന്നത വിദ്യാഭ്യാസ ആവാസവ്യവസ്ഥയെക്കുറിച്ചുള്ള വിവരങ്ങൾ നൽകുകയും ചെയ്യുന്നു.