സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജുക്കേഷൻ (CBSE) 2026-ലെ പ്ലസ് ടു സപ്ലിമെന്ററി പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാർഡുകൾ നല്‍കിത്തുടങ്ങി. റെഗുലർ, സ്വകാര്യ വിഭാഗങ്ങളിലെ വിദ്യാർഥികൾക്കായാണ് ഹാൾടിക്കറ്റുകൾ ലഭ്യമാക്കിയിരിക്കുന്നത്. പരീക്ഷ ജൂലൈ 28 (ചൊവ്വാഴ്ച) നടക്കും.
സ്വകാര്യ വിദ്യാർഥികൾക്ക് സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്സൈറ്റായ cbse.gov.in വഴി അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം. അതേസമയം, റെഗുലർ വിദ്യാർഥികളുടെ ഹാൾടിക്കറ്റുകൾ ബന്ധപ്പെട്ട സ്കൂളുകൾ പരീക്ഷാ സംഗം (Pariksha Sangam) പോർട്ടൽ വഴി ഡൗൺലോഡ് ചെയ്ത് വിതരണം ചെയ്യും. അതിനാൽ റെഗുലർ വിദ്യാർഥികൾ പ്രത്യേകം അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യേണ്ടതില്ല.
സ്വകാര്യ വിദ്യാർഥികൾക്ക് താഴെപ്പറയുന്ന നടപടിക്രമങ്ങൾ പാലിച്ച് അഡ്മിറ്റ് കാർഡ് ലഭ്യമാക്കാം.
സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്സൈറ്റായ cbse.gov.in സന്ദർശിക്കുക. 'Admit Card' ലിങ്കിൽ ക്ലിക്ക് ചെയ്യുക. അപേക്ഷാ നമ്പർ (Application Number), മുൻവർഷത്തെ റോൾ നമ്പർ, വിജയിച്ച വർഷം (Passing Year), വിദ്യാർഥിയുടെ പേര് എന്നിവ നൽകുക.
'Submit' ബട്ടണിൽ ക്ലിക്ക് ചെയ്യുക. സ്ക്രീനിൽ ലഭിക്കുന്ന അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്ത് പ്രിന്റ് എടുത്ത് സൂക്ഷിക്കുക.
ഹാൾടിക്കറ്റ് ലഭിച്ച ഉടൻ താഴെപ്പറയുന്ന വിവരങ്ങൾ കൃത്യമാണോയെന്ന് വിദ്യാർഥികൾ ഉറപ്പുവരുത്തണം.
വിദ്യാർഥിയുടെ പേര്
മാതാപിതാക്കളുടെ പേര്
റോൾ നമ്പർ
ജനനത്തീയതി
പരീക്ഷാ വിഷയവും വിഷയ കോഡും
പരീക്ഷാകേന്ദ്രത്തിന്റെ പേരും പൂർണ വിലാസവും
റിപ്പോർട്ടിംഗ് സമയവും പരീക്ഷാ സമയവും
പരീക്ഷാദിവസം പാലിക്കേണ്ട നിർദേശങ്ങൾ
വിദ്യാർഥിയുടെ ഫോട്ടോയും ഒപ്പും
അഡ്മിറ്റ് കാർഡ് ഐഡി
പിശകുകൾ കണ്ടെത്തിയാൽ ഉടൻ നടപടി
അഡ്മിറ്റ് കാർഡിൽ പേര്, റോൾ നമ്പർ, പരീക്ഷാ വിഷയം, പരീക്ഷാകേന്ദ്രം തുടങ്ങിയ വിവരങ്ങളിൽ എന്തെങ്കിലും പിശകുകൾ കണ്ടെത്തിയാൽ, പരീക്ഷയ്ക്ക് മുന്‍പ് തന്നെ ബന്ധപ്പെട്ട സ്കൂൾ അധികൃതരെയോ സിബിഎസ്ഇ അധികൃതരെയോ ഉടൻ സമീപിക്കണമെന്ന് ബോർഡ് നിർദേശിച്ചു.
പരീക്ഷാർഥികൾ ശ്രദ്ധിക്കേണ്ടത്
പരീക്ഷാ ദിവസം അഡ്മിറ്റ് കാർഡ് നിർബന്ധമായും കൈവശം കരുതണം, സാധുവായ തിരിച്ചറിയൽ രേഖയും ആവശ്യമായ സ്റ്റേഷനറി സാമഗ്രികളും കരുതുന്നത് നല്ലതാണ്. റിപ്പോർട്ടിംഗ് സമയത്തിന് മുൻപായി പരീക്ഷാകേന്ദ്രത്തിൽ എത്തിച്ചേരാനും, പരീക്ഷാ ഹാളിലെ എല്ലാ നിർദേശങ്ങളും കർശനമായി പാലിക്കാനും സിബിഎസ്ഇ വിദ്യാർഥികളോട് അഭ്യർഥിച്ചിട്ടുണ്ട്.
സപ്ലിമെന്ററി പരീക്ഷ എഴുതുന്ന വിദ്യാർഥികൾ അവസാന നിമിഷം വരെ കാത്തിരിക്കാതെ അഡ്മിറ്റ് കാർഡ് പരിശോധിച്ച് എല്ലാ വിവരങ്ങളും ശരിയാണെന്ന് ഉറപ്പാക്കണമെന്നും ബോർഡ് വ്യക്തമാക്കി.