തന്നെ ആദ്യം വീട്ടില്‍ വിളിച്ചിരുന്ന പേര് ‘മോദി’എന്നായിരുന്നുവെന്ന് എഴുത്തുകാരന്‍ എം. എന്‍. കാരശേരി. ഉമ്മയുടെ ബാപ്പയുടെ പേരായ 'മോദി' എന്നായിരുന്നു തന്നെ കുട്ടിക്കാലത്ത് വീട്ടിൽ വിളിച്ചിരുന്നതെന്ന് കാരശേരി നേരേ ചൊവ്വേയില്‍ പറഞ്ഞു. പിന്നീട് സ്കൂളിൽ ചേർക്കുന്ന സമയത്താണ് പേര് മൊയ്തീന്‍ എന്നാക്കി മാറ്റിയതെന്നും അദ്ദേഹം പറയുന്നു. ആറാം ക്ലാസില്‍ പഠിക്കുമ്പോള്‍ തന്നെ മൊയ്തീൻ നടുക്കണ്ടി എന്ന പേര് തൂലികാനാമമായ എം.എന്‍ കാരശേരി എന്നാക്കി മാറ്റി. സാഹിത്യകാരനാകണമെന്ന ആഗ്രഹവും ഗുരുനാഥൻ നട്ടയം ശിവദാസിന്റെ സ്വാധീനവുമാണ് കാരശേരി എന്ന സ്ഥലപ്പേര് ചേർത്ത് തൂലികാനാമം സ്വീകരിക്കാൻ പ്രേരണയായതെന്നും എംഎന്‍ കാരശേരി പറയുന്നു.
കുട്ടിക്കാലത്തു തന്നെ തൂലികാനാമം സ്വീകരിച്ച ആളാണ് താനെന്നും എം. എന്‍. കാരശേരി പറയുന്നു. പത്രങ്ങളിലെല്ലാം സ്ഥിരം കാണുന്ന പേരുകള്‍ തന്നെ ആകര്‍ഷിച്ചിരുന്നു. എസ്. കെ. പൊറ്റക്കാട് എന്ന പേരും തന്റെ കസിനായ സലാം കാരശേരിയുടെ പേരും അക്കാലത്ത് ഏറെ ആകര്‍ഷിച്ചവയാണ്. അപ്പോഴാണ് സ്ഥലപ്പേര് കൂടിവേണം എന്നു തോന്നിയത്. അങ്ങനെ മൊയ്തീന്‍ നടുക്കണ്ടിയെന്ന പേര് ഒന്നുചുരുക്കി എം. മൊയ്തീന്‍ എന്നും പിന്നാലെ താളം ശരിയായില്ലെന്ന് തോന്നിയപ്പോള്‍ അക്ഷരമാല ക്രമത്തില്‍ എം.എന്‍ കാരശേരി എന്നാക്കി മാറ്റിയെന്നും അദ്ദേഹം പറയുന്നു.
ചെറുപ്പകാലത്ത് ഗാന്ധിജിയുടെ ആദർശങ്ങളോടും മുഹമ്മദ് അബ്ദുറഹിമാൻ സാഹിബിന്റെ വ്യക്തിത്വത്തോടുമായിരുന്നു ആകർഷണം തോന്നിയതെന്നും കാരശേരി പറയുന്നു. അഹിംസയോടുള്ള താല്പര്യവും അക്രമ രാഷ്ട്രീയത്തോടുള്ള എതിർപ്പും കാരണം സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയില്ല. പണത്തോടോ പദവികളോടോ അധികാരത്തോടോ ഒരു കാലത്തും ആഗ്രഹം തോന്നിയിട്ടില്ല. എന്നാൽ അഴിമതിവിരുദ്ധ പ്രസ്ഥാനമെന്ന നിലയിൽ ആം ആദ്മി പാർട്ടി വന്നപ്പോൾ പത്തു രൂപ നൽകി അംഗത്വം എടുത്തിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.