Image: Facebook
ആഭ്യന്തരമന്ത്രിയേയും കേരള പൊലീസിനേയും വെല്ലുവിളിച്ച് ഒളിവിൽ കഴിയുന്ന അർജുൻ ആയങ്കിയെ പിടികൂടാൻ പ്രത്യേകസംഘം അന്വേഷണം ഊർജിതമാക്കി. താവളം നിരന്തരം മാറുന്ന അർജുൻ ആയങ്കി സമൂഹമാധ്യമങ്ങളിൽ സജീവമായി തുടരുകയും പതിവായി കുറിപ്പുകൾ പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. ഇതിനിടെ സമ്മർദ തന്ത്രവും പൊലീസ് ശക്തമാക്കിയിരിക്കുകയാണ്. അർജുനുമായി അടുത്ത ബന്ധമുള്ള 21 പേരെ വിവിധ സ്ഥലങ്ങളിൽ നിന്ന് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരുന്നതായാണ് അനൗദ്യോഗിക വിവരം.
Also Read:റൗഡികള്‍ പലതും പറയും; ആയങ്കിക്കെതിരെ തോക്ക് ഉപയോഗിക്കാന്‍ നിര്‍ദേശിച്ചത് അറിയില്ല; ചെന്നിത്തല
അർജുൻ അവസാനമായി ആരെയൊക്കെ ബന്ധപ്പെട്ടിരുന്നു, എവിടെയായിരുന്നു താമസം തുടങ്ങിയ വിവരങ്ങളാണ് പ്രധാനമായും അന്വേഷിക്കുന്നത്. സഹോദരൻ അഖിലും പെൺസുഹൃത്തും ഉൾപ്പെടെയുള്ളവരെ ഇതിനോടകം പൊലീസ് ചോദ്യം ചെയ്തിട്ടുണ്ട്. കസ്റ്റഡിയിലുള്ളവരിൽ ഭൂരിഭാഗവും കണ്ണൂർ, തിരുവനന്തപുരം ജില്ലകളിൽ നിന്നുള്ളവരാണ്. സ്വർണം പൊട്ടിക്കൽ, മോഷണം തുടങ്ങിയ കേസുകൾക്കു പുറമെ മുഖ്യമന്ത്രിയെ പരിഹസിച്ച് സമൂഹമാധ്യമത്തിൽ പോസ്റ്റിട്ടതിനും ആലുവ സൈബർ പൊലീസ് അർജുനെതിരെ കേസെടുത്തിട്ടുണ്ട്.
Also Read: ‘നിങ്ങളെ അറിയില്ല, പക്ഷേ മനസ് നിങ്ങൾക്കൊപ്പമാണ്’; അര്‍ജുനെ പിന്തുണച്ച് പോസ്റ്റുമായി സനൽ കുമാർ ശശിധരന്‍
അർജുന്റെ സഹോദരൻ അഖിലിനെ തൃശൂർ വടക്കുംനാഥ ക്ഷേത്ര പരിസരത്ത് നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. അർജുൻ പാലിയേക്കര ടോൾ പ്ലാസ കടക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ തൃശൂരിലും പൊലീസ് പരിശോധന ശക്തമാക്കി. മൂവാറ്റുപുഴ ഡിവൈ.എസ്.പി.യുടെ നേതൃത്വത്തിലുള്ള പത്തംഗ സംഘമാണ് അർജുനെ പിടികൂടാനുള്ള അന്വേഷണത്തിന് നേതൃത്വം നൽകുന്നത്.
കോതമംഗലം, ഊന്നുകൽ എസ്.എച്ച്.ഒമാരെ ഭീഷണിപ്പെടുത്തിയ കേസുകളിൽ അന്വേഷണം ആരംഭിച്ചതിന് പിന്നാലെയാണ് ഇയാൾ ഒളിവിൽ പോയത്. സിപിഎം ബന്ധവും ക്വട്ടേഷൻ പ്രവർത്തനങ്ങളുമാണ് അർജുൻ ആയങ്കിയെ നേരത്തെ വാർത്തകളിൽ നിറച്ചത്. ഡിവൈഎഫ്ഐ അഴീക്കോട് കപ്പക്കടവ് യൂണിറ്റ് സെക്രട്ടറിയായിരുന്ന അർജുൻ, കണ്ണൂരിലെ ചാലാട് കേന്ദ്രീകരിച്ച് നിരവധി അക്രമസംഭവങ്ങളിൽ ഉൾപ്പെട്ടിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.
നിയമവിരുദ്ധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട കേസുകളും പരാതികളും വർധിച്ചതോടെ സിപിഎം അർജുനെ തള്ളിപ്പറഞ്ഞു. ഡിവൈഎഫ്ഐക്കും സിപിഎമ്മിനും അർജുനുമായി യാതൊരു ബന്ധവുമില്ലെന്ന് പാർട്ടി നേതൃത്വം വ്യക്തമാക്കിയെങ്കിലും, പാർട്ടിക്ക് പുറത്തായ ശേഷവും തന്റെ സിപിഎം അനുഭാവം അർജുൻ മറച്ചുവെച്ചിട്ടില്ല.