ഓട്ടിസം എന്ന് കേൾക്കുമ്പോൾ പലരുടെയും മനസിലേക്ക് എത്തുന്നത് ആശങ്കകളാണ്. എന്നാൽ അതിനപ്പുറം കഴിവുകളുടെ വലിയ ലോകമുണ്ടെന്ന് തെളിയിക്കുകയാണ് തൃശൂർ സ്വദേശിയായ 41കാരൻ അരുൺ പ്രസാദ്. സംഗീതംകൊണ്ട് പരിമിതികളെ അതിജീവിച്ച അരുണിനെ കുറിച്ചറിയാം.
അരുൺ അഞ്ചു ഭാഷകൾ കൈകാര്യം ചെയ്യും. മൂന്നു ഭാഷകളിൽ മനോഹരമായി പാടും. മലയാളം, തമിഴ്, ഹിന്ദി ഭാഷകളിലാണ് പ്രധാനമായും പാട്ടുകൾ പാടുന്നത്. ഇതിനോടകം 54 കീർത്തനങ്ങൾ പാടുകയും 4 മ്യൂസിക് ആൽബങ്ങളിൽ പാടി അഭിനയിക്കുകയും ചെയ്തിട്ടുണ്ട്.
ചെറുപ്പം മുതൽ അരുണിന് വെല്ലുവിളികൾ ഏറെ ആയിരുന്നു. നിരന്തര പരിശീലനവും കുടുംബത്തിന്‍റെ പിന്തുണയും അരുണിന്‍റെ ജീവിതത്തിന് പുതിയ വഴികൾ തുറന്നു. അരുൺ വിഷൻ എന്ന പേരിൽ ഒരു ഡിടിപി സ്ഥാപനവും നടത്തുന്നുണ്ട്. കമ്പ്യൂട്ടർ ജോലികളും സുപരിചിതമാണ്. ഹോപ്പ് നോട്ട്സ് എന്ന പേരിൽ മ്യൂസിക് തെറാപ്പി നടത്തുന്ന നിര്‍ഷാദാണ് സംഗീതമേഖലയിൽ അരുണിന് കൂട്ടായിട്ടുള്ളത്. ചേതന അക്കാദമിയിലും പരിശീലനം നടത്തുന്നു.