അവക്കാഡോ കൃഷിയിൽ തന്‍റേതായ പരീക്ഷണങ്ങൾ നടത്തുന്ന ഒരു കര്‍ഷകനുണ്ട്, എറണാകുളം പിറവത്ത്. കക്കാട് സ്വദേശി സിനാജിന്‍റെ വീട്ടില്‍ ഇന്ന് അവക്കാഡോ തൈകള്‍ അന്വേഷിച്ചെത്തുന്നത് കേരളത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുമാണ്.
എട്ടര വർഷം മുൻപാണ് എറണാകുളം കക്കാട് സ്വദേശി സിനാജ് സുഹൃത്തിന്റെ കയ്യിൽ നിന്നും അവക്കാഡോ തൈ വാങ്ങി നടുന്നത്. മൂന്നാം വർഷമായപ്പോൾ കായ്ച്ചത് വളരെ കുറച്ചു മാത്രം. അങ്ങനെയാണ് പുതിയ തൈകൾ ഉത്പാദിപ്പിക്കാനുള്ള ശ്രമം ആരംഭിച്ചത്. 'പിറവം കെ ത്രീ അവക്കാഡോ' എന്ന് പേര് നൽകിയ ഇനം ഇന്ന് നല്ല കായ്‌ഫലം നൽകുന്നു.
കഴിഞ്ഞ ഒക്ടോബർ മാസം മുതൽ പൂവിടുകയും മൂന്നു തവണ വിളവെടുക്കുകയും ചെയ്തു. ഫെബ്രുവരി മാസം എഴുപതോളം കായ് ഫലം ലഭിച്ചു. ഏപ്രിൽ മാസം 40 ഫലം. ഇപ്പോൾ ജൂലൈ മാസത്തിൽ 100 കായോളം അവക്കാഡോ പാകമായിനില്‍ക്കുന്നു. ഓരോ കായ്ക്കും 843 ഗ്രാം വരെ തൂക്കം ലഭിക്കുന്നു. മൂന്നാം വർഷം ഫലം നല്‍കിയ അവക്കാഡോയുടെ തൈകൾ ഡീ ഗ്രാഫ്റ്റ് ചെയ്ത് വിപണിയിൽ എത്തിക്കാനുള്ള ശ്രമത്തിലാണ് സിനാജ്.
കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും പിറവം കെ ത്രീ അവക്കാഡോ തൈകൾ അന്വേഷിച്ച് ആളുകള്‍ സിനാജിനെ തേടിഎത്തുന്നുണ്ട്. വയനാട്ടിൽ നിന്നും റൂട്ട് സ്റ്റോക്ക് കൊണ്ടുവരികയും മൂന്നാം വർഷം കായ്ച്ച ഈ അവക്കാഡോയുടെ സയോൺ എടുത്ത് സിനാജും അച്ഛനും കൂടി ഗ്രാഫ്റ്റ് ചെയ്താണ് തൈകൾ ഉത്പാദിപ്പിക്കുന്നത്.