ബിജെപി പ്രവര്‍ത്തകര്‍ക്ക് ആവേശമായി പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവനന്തപുരത്ത് നടത്തിയ റോഡ് ഷോയ്ക്കിടെ നാടകീയ സംഭവങ്ങള്‍. റോഡ് ഷോ നടക്കുന്നതിനിടെ പെപ്പർ സ്പ്രേയുമായെത്തിയ യുവാവ് കസ്റ്റഡിയിലായി. ഇന്നലെ വൈകിട്ട് അഞ്ചരയോടെയായിരുന്നു സംഭവം.
കൽപ്പാളയം ജംക്‌ഷൻ ഭാഗത്ത് നടത്തിയ പരിശോധനയ്ക്കിടെയാണ് യുവാവിന്റെ കൈവശം ഉണ്ടായിരുന്ന സ്പ്രേ കുപ്പി ബോംബ് സ്ക്വാഡ് കണ്ടെത്തിയത്. തുടർന്ന് കരമന പൊലീസ് സ്റ്റേഷനിലേക്ക് യുവാവിനെ മാറ്റി. സ്പ്രേ സഹോദരിക്ക് നൽകാനായി കൊണ്ടുവന്നതാണെന്ന് ഇയാൾ പൊലീസിനോട് പറഞ്ഞു. ഇയാൾക്ക് മാനസിക പ്രശ്നങ്ങളുണ്ടോ എന്ന് പരിശോധിച്ചു വരികയാണെന്ന് പൊലീസ് അറിയിച്ചു.
തിരഞ്ഞെടുപ്പിന്‍റെ അവസാനഘട്ടത്തില്‍ ബി.ജെ.പി ക്യാംപിന് ആവേശം പകര്‍ന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ് ഷോ. ഒരു മണിക്കൂര്‍ നീണ്ട റോഡ് ഷോയില്‍ വിവിധ മണ്ഡലങ്ങളില്‍ നിന്നായി നൂറുകണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്തു. തിരുവനന്തപുരം, നേമം മണ്ഡലങ്ങളില്‍ ഉള്‍പ്പെടുന്ന കരമന ഭാഗത്തൂടെയായിരുന്നു റോഡ് ഷോ.
നേമത്തെ സ്ഥാനാര്‍ഥിയും ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റുമായ രാജീവ് ചന്ദ്രശേഖര്‍, കഴക്കൂട്ടത്ത് മല്‍സരിക്കുന്ന വി.മുരളീധരന്‍, വട്ടിയൂര്‍ക്കാവിലെ സ്ഥാനാര്‍ഥി ആര്‍.ശ്രീലേഖ, തിരുവനന്തപുരത്തെ സ്ഥാനാര്‍ഥി കരമന ജയന്‍ എന്നിവര്‍ പ്രധാനമന്ത്രിക്കൊപ്പം റോഡ് ഷോയില്‍ പങ്കെടുത്തു.