സംവിധായകന്‍ ര‍ഞ്ജിത്തിനെതിരായ ലൈംഗികോരോപണക്കേസിന്റെയും അറസ്റ്റിന്‍റെയും പശ്ചാത്തലത്തിൽ ഫെയ്സ്ബുക്ക് പോസ്റ്റുമായി സംവിധായകൻ ഡോ. ബിജു. തനിക്ക് റെലവൻസിനെ പറ്റി ക്ലാസ് എടുത്ത രഞ്ജിത്ത് ഇന്നെത്തി നിൽക്കുന്ന അപചയം വലുതാണെന്നും, ഒരു കലാകാരനും അനുവർത്തിക്കാൻ പാടില്ലാത്ത ഒന്നാണിതെന്നും അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു.

'ചലച്ചിത്ര അക്കാദമി ചെയർമാൻ ആയിരുന്ന കാലത്താണ് രഞ്ജിത്ത് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ എന്നോട് എന്‍റെ പ്രസക്തി എന്താണെന്ന് ആലോചിക്കണം എന്ന് ഉപദേശിച്ചത്. റെലവൻസ് എന്ന പദം ആണ് അദ്ദേഹം ഉപയോഗിച്ചത്. അന്ന് അദ്ദേഹത്തിന് മറുപടിയായി ദീർഘമായ ഒരു കത്ത് ഞാൻ പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു.

ലോകത്തെ വിവിധ അന്താരാഷ്‌ട്ര ചലച്ചിത്ര മേളകളിൽ ഇന്ന് മലയാളത്തിൽ നിന്ന് മാത്രമല്ല ഇന്ത്യയിൽ നിന്ന് തന്നെ ഏറ്റവും കൂടുതൽ തവണ പങ്കെടുക്കുന്ന, പങ്കെടുത്തു കൊണ്ടിരിക്കുകയും ചെയ്യുന്ന സമകാലിക സംവിധായകൻ ഞാനാണ് എന്ന ബോധ്യം ഉള്ളത് കൊണ്ട് തന്നെ എന്‍റെ റെലവൻസ് എന്താണ് എന്ന് എനിക്ക് പൂർണ്ണമായ ബോധ്യം അന്നും ഇന്നും ഉണ്ട്. അതിനു മുൻപും പിൻപും ഉള്ള എന്‍റെ എല്ലാ സിനിമകളും ലോക ചലച്ചിത്ര മേളകളിൽ വലിയ തോതിൽ റെലവന്‍റ് ആയി തന്നെ അടയാളപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

പക്ഷെ അന്ന് എനിക്ക് റെലവൻസിനെ പറ്റി ക്ലാസ് എടുത്ത രഞ്ജിത്ത് ഇന്നെത്തി നിൽക്കുന്ന അപചയം വലുതാണ്. ഒരു കലാകാരന്‍റെ ഇന്റഗ്രിറ്റി എന്നത് ഏറെ പ്രധാനമാണ്. അദ്ദേഹത്തിന്‍റെ പല സിനിമകളിലെയും ഡയലോഗുകളിലെ സ്ത്രീ വിരുദ്ധത നമ്മൾ മുൻപ് കണ്ടിട്ടുള്ളതാണ്. അവ നിത്യജീവിതത്തിലും പ്രയോഗവൽക്കരിക്കുന്നു എന്നത് ഭീതിദമാണ്.

ഏതായാലും ഈ സാഹചര്യത്തിൽ രഞ്ജിത്തിനോട് സമയം കിട്ടുമ്പോൾ ഞാൻ എഴുതി സംവിധാനം ചെയ്ത ഒരു സിനിമ കാണുവാൻ നിർദേശിക്കുന്നു. പെയിന്റിങ് ലൈഫ് എന്ന ഇംഗ്ലീഷ് ഭാഷയിലുള്ള സിനിമ ആണത്. പ്രകാശ് ബാരെയും ഗീതാഞ്ജലി താപ യും റിതാഭാരി ചക്രബർത്തിയും പ്രധാന വേഷത്തിൽ അഭിനയിച്ച സിനിമ ആണത്. മുഖ്യധാരാ കച്ചവട സിനിമയിൽ അഭിരമിക്കുന്ന ഒരു പ്രധാന സംവിധായകൻ തന്‍റെ പുതിയ സിനിമയുടെ ഒരു പാട്ട് ചിത്രീകരിക്കുന്നതിനായി ഒരു ചെറിയ ഹിമാലയൻ നഗരത്തിൽ എത്തുന്നതും അപ്രതീക്ഷിതമായുണ്ടായ ഒരു ലാൻഡ് സ്ലൈഡിൽ ആ പ്രദേശത്ത് ഒറ്റപ്പെട്ടു പോകുന്നതുമാണ് സിനിമയുടെ പ്രമേയം.

തിരക്ക് പിടിച്ച ആർഭാട ജീവിതം മാത്രം ശീലിച്ച യാതൊരു സാമൂഹിക പ്രതിബദ്ധതയും ഇല്ലാത്ത ഒരു സംവിധായകൻ ഇലക്ട്രിസിറ്റിയും മൊബൈലും ഒക്കെ വിച്ഛേദിക്കപ്പെട്ട് ഒരു ചെറിയ ഹിമാലയൻ വില്ലേജിൽ ഒറ്റപ്പെട്ടു പോകുമ്പോൾ ജീവിതത്തെയും ചുറ്റുമുള്ള മനുഷ്യരെയും പറ്റിയുള്ള അയാളുടെ ധാരണകൾക്ക് പുതിയൊരു കാഴ്ചപ്പാടും ദർശനവും ലഭിക്കുന്നതാണ് സിനിമ. ആ ചെറിയ വില്ലേജിൽ മറ്റൊരു ടൂറിസ്റ്റ് ആയി എത്തുന്ന ഒരു സ്ത്രീ ആണ് സംവിധായകന്‍റെ ജീവിതത്തെപ്പറ്റിയുള്ള കാഴ്ചപ്പാടുകൾ മാറ്റുന്നത്. ജീവിതത്തെയും മനുഷ്യരെയും ലോകത്തെയും കലയെയും സമൂഹത്തെയും രാഷ്ട്രീയത്തെയും പറ്റി ആ സ്ത്രീ സംവിധായകന് പുതിയൊരു വീക്ഷണം നൽകുന്നു.

രഞ്ജിത്തിന് സമയം കിട്ടുമ്പോൾ ശാന്തമായി ആ സിനിമ ഒന്ന് കാണണം. ഒരുപക്ഷെ നിങ്ങളെ കൂടുതൽ മെച്ചപ്പെട്ട ഒരു മനുഷ്യൻ ആക്കാൻ ആ സിനിമയുടെ കാഴ്ച നിങ്ങളെ സഹായിച്ചേക്കും. സ്ത്രീകളെ പറ്റിയുള്ള നിങ്ങളുടെ കാഴ്ചപ്പാട് മാറുവാനും ആ സിനിമ നിങ്ങളെ ചെറുതായെങ്കിലും സഹായിക്കും. സിനിമകളുടെയും കലയുടെയും റെലവൻസ് എന്താണെന്ന് താങ്കൾക്ക് കൂടുതൽ ബോധ്യപ്പെടാനും ഇത് സഹായിക്കും'.- പരിഹാസ രൂപേണ ഡോ. ബിജു കുറിച്ചു.

അതേസമയം, തനിക്കെതിരായ പരാതി പീഡനപരാതി വ്യാജമെന്നും പിന്നില്‍ ഗൂഢാലോചനയുണ്ടെന്നുമാണ് സംവിധായകന്‍ രഞ്ജിത്തിന്റെ ആരോപണം. ബലപ്രയോഗത്തിനുള്ള ശാരീരികശേഷി ഇല്ലെന്നും ഒട്ടേറെ ശത്രുക്കള്‍ ഉണ്ടെന്നും ജാമ്യാപേക്ഷയില്‍ രഞ്ജിത്ത് പറഞ്ഞു. അന്വേഷണത്തോട് പൂര്‍ണമായും സഹകരിക്കുമെന്നും ര‍ഞ്ജിത് വ്യക്തമാക്കി. യുവനടിയുടെ പരാതിയിലെടുത്ത ലൈംഗികാതിക്രമ കേസിൽ രഞ്ജിത്തിനെ എറണാകുളം ഫസ്റ്റ് ക്ലാസ് ജൂഡീഷ്യല്‍ മജിസ്ട്രേറ്റ് 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

കാരവാനിൽ വച്ചാണ് അതിക്രമം നടത്തിയതെന്നും, രഞ്ജിത്ത് സ്ത്രീ സുരക്ഷയ്ക്ക് ഭീഷണിയാണെന്നും പൊലീസ് റിമാൻഡ് റിപ്പോർട്ടില്‍ ചൂണ്ടിക്കാട്ടി. ജനുവരി 30 നാണ് കേസിന് ആസ്പദമായ കൃത്യം നടന്നത്. ‌ പരാതിയിൽ പ്രഥമദൃഷ്ട്യാ കഴമ്പുണ്ടെന്നും പൊലീസ് വ്യക്തമാക്കി.

ENGLISH SUMMARY:

Ranjith sexual assault case and Dr. Biju's Facebook post are creating a stir in the Malayalam film industry, with Dr. Biju criticizing Ranjith's alleged fall from grace and questioning his integrity as an artist. The post also touches upon the relevance of cinema and a broader discussion on women's safety and artistic integrity.