എറണാകുളത്ത് നിന്ന് കോട്ടയം ഭാഗത്തേക്കുള്ള ട്രെയിൻ യാത്രക്കാരുടെ ദുരിതം രൂക്ഷമാകുന്നു. വൈകുന്നേരങ്ങളിൽ അനുഭവപ്പെടുന്ന കടുത്ത തിരക്ക് നിയന്ത്രിക്കാൻ ഗുരുവായൂർ - എറണാകുളം പാസഞ്ചർ കോട്ടയത്തേക്ക് നീട്ടണമെന്നാണ് യാത്രക്കാരുടെ ആവശ്യം. ജീവൻ പണയപ്പെടുത്തി പാളം മുറിച്ചുകടന്നാണ് പലരും ട്രെയിനിൽ ഇടംപിടിക്കുന്നത്.
ട്രെയിനിൽ ഒന്ന് പിടിച്ച് നിൽക്കാൻ വേണ്ടിയുള്ള പരക്കംപാച്ചിലാണിത്. പ്ലാറ്റ്‌ഫോമിലെ തിരക്ക് കാരണം പാളം മുറിച്ചുകടന്നാണ് പലരും ട്രെയിനിലേക്ക് ഇരച്ചുകയറുന്നത്. എറണാകുളത്ത് നിന്ന് വൈകുന്നേരം കോട്ടയം ഭാഗത്തേക്കുള്ള യാത്ര അനുദിനം ദുരിതമായി മാറുകയാണ്.
വേണാട് എക്സ്പ്രസിലും മെമു ട്രെയിനുകളിലും കയറാൻ സാധിക്കാതെ സ്ത്രീകളും വിദ്യാർത്ഥികളും അടക്കമുള്ളവർ വലയുന്നു.
വൈകിട്ട് 3.50-ന് എറണാകുളം ടൗണിലെത്തുന്ന ഗുരുവായൂർ–എറണാകുളം പാസഞ്ചർ കോട്ടയത്തേക്ക് നീട്ടിയാൽ ഈ ദുരിതത്തിന് വലിയൊരാശ്വാസമാകും. എന്നാൽ വർഷങ്ങളായുള്ള ഈ ആവശ്യം റെയിൽവേ ഇതുവരെ പരിഗണിച്ചിട്ടില്ല.
വെള്ളി, ശനി ദിവസങ്ങളിലാണ് തിരക്ക് ഏറ്റവും രൂക്ഷം. രാത്രി 7.45 കഴിഞ്ഞാൽ പിന്നീട് കോട്ടയം ഭാഗത്തേക്ക് ട്രെയിൻ ഉള്ളത് 11.45-നാണ്. നാല് മണിക്കൂറോളം ട്രെയിനില്ലാത്തത് യാത്രക്കാരെ ദുരിതത്തിൽ ആക്കുകയാണ് .