ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ കെ.കെ ഹർഷിനയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്. പ്രതിഷേധക്കാരെ കണ്ട് തിരിഞ്ഞു നോക്കി കഴുത്തുളുക്കിയ മന്ത്രിയെ സ്ട്രച്ചറിൽ കിടത്തിയാണ് ഐസിയുവിലാക്കിയതെന്ന് പോസ്റ്റിൽ പരിഹസിക്കുന്നു.
എന്തൊക്കെ കാട്ടിക്കൂട്ടിയാലാണ് പിഴവുകൾക്ക് പരിഹാരമാകുക എന്നും ഹർഷിന ചോദിക്കുന്നു.പാലക്കാട് ജില്ലാ ആശുപത്രിയിലെ ചികിത്സാ പിഴവ്മൂലം കൈമുറിച്ച് മാറ്റിയ ഒമ്പതു വയസുകാരിയുടെ മാതാപിതാക്കളും ഇന്നലെ വീണാ ജോർജിനെതിരെ രംഗത്തെത്തിയിരുന്നു. വിനോദിനി മോൾ അനുഭവിച്ച വേദനയെന്നും കൊതുക് കടിച്ചാൽ ഉണ്ടാവില്ലെന്നായിരുന്നു വിനോദിനിയുടെ മാതാപിതാക്കളുടെ വാട്ട്സാപ്പ് സ്റ്റാറ്റസ്.
അതേ സമയം കെഎസ്‌യു പ്രതിഷേധത്തിനിടെ പരുക്കേറ്റ ആരോഗ്യ മന്ത്രി വീണാ ജോർജിന് ഇന്ന് പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ വിദഗ്ധ പരിശോധന നടത്തും. എംആർഐ സ്കാനിങ് ഉൾപ്പെടെ നടത്തി ആവശ്യമായ ചികിത്സ നൽകണമെന്നാണ് മെഡിക്കൽ ബോർഡ് തീരുമാനം. ഇന്നലെ രാത്രി 10 മണിയോടെയാണ് മന്ത്രിയെ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.