പോക്സോ കേസിൽ അറസ്റ്റിലായ ജ്യോത്സ്യൻ മുരാരി തന്ത്രിയെന്ന രാജൻ ബാബുവിനെ കൂടുതല്‍ തട്ടിപ്പുകള്‍ പുറത്ത് ബാധയൊഴിപ്പിക്കലിനായി അമ്മയ്ക്കൊപ്പം എത്തിയ 16 കാരിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് പരാതിയിലാണ് പുത്തൂർ പൊലീസ് ഇയാളെ പിടികൂടിയത്.
ഓട്ടോറിക്ഷ ഡ്രൈവറിൽ നിന്നു സ്വയം പ്രഖ്യാപിത തന്ത്രി പദത്തിലേക്കുള്ള ഇയാളുടെ വളര്‍ച്ച പെട്ടന്നായിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്. മുരാരി ജ്യോതിഷാലയത്തിലെ ആസ്ഥാന ജ്യോതിഷിയായി സ്വയം അവരോധിച്ചതോടെ രാജൻബാബുവിന്‍റെ വളർച്ച വേഗത്തിലായിരുന്നു.
ആഡംബര കാറുകളുടെ ഉൾപ്പെടെ ഉടമയാണ് ഇന്ന് രാജൻബാബു. കടയ്ക്കലായിരുന്നു ആദ്യം ജ്യോതിഷാലയം. ചില പ്രശ്നങ്ങളുടെ പേരിൽ അതു പൂട്ടേണ്ടി വന്നു. പിന്നീട് വെണ്ടാറിലും ഒടുവിൽ അരീക്കലിലെ വീട്ടിലേക്കും പ്രവർത്തനം മാറ്റി. ദൂരദേശങ്ങളിൽ നിന്നു പോലും ജ്യോത്സ്യനെ തേടി ആളുകൾ എത്തുമായിരുന്നെങ്കിലും പ്രദേശവാസികൾ കാര്യമായി പരിഗണിച്ചിരുന്നില്ല.
ഇതിനിടയിൽ ഒമാനിലും ജ്യോതിഷാലയം തുറന്ന് സുൽത്താന്‍റെ രോഗം ഭേദമാക്കാൻ പോയി എന്നാണ് നാട്ടിൽ പ്രചരിപ്പിച്ചിരുന്നത്. ഇതിനു പുറമേ ദുബായിലും മസ്കറ്റിലും ഓഫിസുകൾ തുറന്നെങ്കിലും വൈകാതെ പൂട്ടി.
റീൽസിലും താരമായിരുന്ന രാജൻബാബു ചാനൽ ചർച്ചകളിലും വരെ ഇടംപിടിച്ചു. ശാസ്ത്രജ്ഞൻമാർ പോലും തന്നോടു ചോദിച്ചിട്ടാണു റോക്കറ്റ് വിക്ഷേപിക്കുന്നതെന്നും ഒരു ക്ഷേത്രത്തിലെ തിരുവാഭരണം മോഷ്ടിച്ചയാളെ കൃത്യമായി പ്രവചിച്ചു എന്നുമൊക്കെയായിരുന്നു അവകാശവാദം.
തിരുവനന്തപുരം ജില്ലയിലെ ഒരു ക്ഷേത്രത്തിലെ പ്രതിഷ്ഠാകർമവുമായി ബന്ധപ്പെട്ട് പണവും സ്വർണവും അപഹരിച്ചു എന്ന പരാതിയും ഇടയ്ക്ക് ഉയർന്നു. വിവാദമായതോടെ നഷ്ടപരിഹാരം കൊടുത്ത് അത് ഒതുക്കിത്തീർക്കാനായി ശ്രമം. വടക്കൻ ജില്ലയിലെ ഒരു വീട്ടിലെത്തി ബാധ ഒഴിപ്പിക്കുന്നതിനിടയിൽ കർമം വഴിവിട്ടതോടെ മർദനമേറ്റിരുന്നു.