ചില സ്ത്രീകളുടെ കള്ള പരാതിയിന്മേൽ ജീവിതം നഷ്ടപെട്ട എത്ര എത്ര പുരുഷന്മാർ ഈ ലോകത്തുണ്ടെന്നു നിങ്ങൾക്കറിയോ എന്ന ചോദ്യവുമായി ഡബ്ബിങ് ആര്‍ട്ടിസ്റ്റും മോഡലുമായ പ്രില്‍ന രാജ്. കള്ള പരാതിയുടെ ഫലമായി പിന്നീട് അങ്ങോട്ട് അവർക്കു പുറത്തിറങ്ങി നടക്കാൻ പോലും ആവാത്ത സ്ഥിതിയിൽ ജീവൻ പോലും നഷ്ടപ്പെടുത്താൻ നോക്കിയ പലരും ഉണ്ടെന്ന് അവര്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു.
'ജീവൻ നഷ്ടപ്പെടുത്തിയ ഒരു പുരുഷനും ഉണ്ട് ആ കൂട്ടത്തിൽ എന്ന് ഓർമ്മിപ്പിക്കുന്നു. ഇവിടെ ഏത് നിയമം എടുത്താലും സ്ത്രീകൾ കള്ളപ്പരാതി കൊടുത്താലും അതിന്റ യാഥാർഥ്യം പോലും മനസിലാക്കാൻ ശ്രമിക്കാൻ ആർക്കും നേരമില്ല. ഇനി എങ്ങാനും പുരുഷനെ അനുകൂലിച്ചു സംസാരിക്കുന്ന ഉദ്യോഗസ്ഥരെ അടപടലം ലൈവ് ഇട്ടും പരസ്യമായി അപമാനിച്ചും അവരെ ജോലിയിൽ നിന്നും പിരിച്ചു വിടാനുള്ള കാരണം വരെ ഉണ്ടാക്കുന്ന അവസ്ഥയുമുണ്ട്.
ഒരു പുരുഷനുമേൽ കള്ളപ്പരാതി കൊടുത്ത്, അയാളെ അകത്താക്കുമ്പോള്‍, പിന്നീട് അയാൾ അനുഭവിക്കാൻ പോകുന്ന അവസ്ഥ എത്ര ഭീകരമാണ്. അതിനേക്കാളും ഉപരി അവരുടെ കുടുംബത്തിലെ ആൾക്കാർക്ക് പോലും സമാധാനം ആയി മുന്നോട്ട്പോകാൻ ആവാത്ത നില വരും.
ഇതൊക്കെ സഹിച്ചു അവൻ ജീവിക്കാൻ തയ്യാറാകുമ്പോൾ പിന്നെയും പിന്നെയും നമ്മളെ പോലുള്ള മനുഷ്യരുടെ കുത്തുവാക്കും കോമയും വീണ്ടും ജീവിതം അവസാനം വരെ നീളും.
ഒരു മനുഷ്യന് നീതി വേണം എന്ന് തോന്നുന്ന സാഹചര്യം ഏതാണോ അതിൽ തികച്ചും നമ്മുടെ ഭാഗത്തു ന്യായം ഉണ്ടായിരിക്കണം ഒരാളെ അടപടലം നാണം കെടുത്തുക എന്ന ഉദ്ദേശം കൊണ്ട് ഒരു കള്ളപ്പരാതി കൊടുത്തു അയാളെ പൂട്ടാനുള്ള സകല മാനുപുലേറ്റഡ് എവിഡൻസും ഉണ്ടാക്കി വാശി തീർക്കുക അല്ല വേണ്ടത് എന്ന് ഓർമ്മിപ്പിക്കുന്നു.
ഭർത്താവിന്റെ ഉപദ്രവം സഹിക്കാവയ്യാതെ പരാതികൊടുക്കുന്ന സ്ത്രീക്ക് നീതി വേണം. അല്ലെങ്കിൽ സമാന രീതിയിൽ ഒരു സ്ത്രീക്ക് വേണ്ട നിയമത്തിന്റെ ആനുകൂല്യം കിട്ടേണ്ടവർക്ക് പോലും ഈ കള്ളപ്പരാതി കൊടുക്കുന്ന സ്ത്രീകൾ ഇല്ലാതാക്കുകയായി എന്ന് വേണം കരുതാൻ.
ഈ ലോകത്ത് പുരുഷൻ മാത്രമല്ല ജയിലിൽ കിടക്കുന്നത്, സ്ത്രീകളും ഉണ്ട്. അതും കേട്ടാൽ അറപ്പുതോന്നുന്ന പല കൃത്യങ്ങൾ ചെയ്തവരും അതിൽ ഉണ്ടെന്നു ഓർക്കുക.
നിയമം കരഞ്ഞു നിലവിളിക്കുന്ന സ്ത്രീക്ക് മുൻതൂക്കം കൊടുക്കുന്നോ എന്ന് പലരും സംശയം പറയുന്നത് കേട്ടു. ഞങ്ങൾ തെറ്റ് ചെയ്യാതെ അകത്തായി, അതും ഉണ്ടാക്കി തീർത്ത തെളിവുകളുടെ അടിസ്ഥാനത്തിൽ എന്ന് പറയുന്നവരുണ്ട്. അതായത് അയാൾക്ക് താൻ നിരപരാധി എന്ന് തെളിയിക്കാൻ പോലും ആവാത്ത അവസ്ഥ. കരഞ്ഞും നിലവിളിച്ചും പോകുന്ന സ്ത്രീക്ക് മുൻഗണന എന്ന അവസ്ഥ ഇവിടെയുണ്ട് എന്നാണ് പലരും പല അഭിപ്രായങ്ങളിൽ വ്യക്തമാക്കുന്നത് .
തുല്യ നീതി ഇനി എങ്കിലും വേണം. സംഭവങ്ങൾ അറിയാത്ത പക്ഷം വാർത്തകൾ റോക്കറ്റു പോലെ പോകുന്ന കാലമാണ്. അപ്പൊ എന്ത് ചെയ്യാൻ ആകും എന്നത് കൂടെ ഓർക്കണം. നീതി അർഹിക്കുന്ന സ്ത്രീകൾക്ക് പോലും നീതി കൊടുക്കാൻ ഇതുപോലുള്ള ചില സ്ത്രീകൾ വിടില്ല എന്ന് വേണം പറയാൻ.
ഒരു കുടുബത്തെ പ്രശ്നം ഒത്തു തീർപ്പാക്കാൻ അവരവർ തന്നെ മെനക്കേട്ടാൽ മതിയാവും. നാട്ടുകാരെ അറിയിച്ചു പല പല ഉപദേശം കേട്ടു വീണ്ടും വീണ്ടും ആ പ്രശ്നത്തെ വലുതാക്കി മാറ്റത്തിരുന്നാൽ മതി കുടുംബം തന്നെ സേഫ് ആകും. നിങ്ങൾ ഇനി എന്നെ പുരുഷസ്‌നേഹി എന്ന് പറഞ്ഞാലും സ്ത്രീവിദ്വേഷി എന്ന് പറഞ്ഞാലും സാരമില്ല. നീതി കിട്ടേണ്ട സ്ത്രീയും പുരുഷനും അത് കിട്ടണം എന്നെ പറഞ്ഞുള്ളു.
കള്ള പരാതി കൊടുക്കുന്നവർ ആരായാലും, അത് ഫേക്കാണെന്ന് തെളിഞ്ഞാല്‍, അവർക്കു ശിക്ഷ കൊടുക്കണം'. – പ്രില്‍ന വ്യക്തമാക്കുന്നു.