അമ്മയുടെ വിയോഗത്തെ തുടര്‍ന്നുള്ള തന്‍റെ ദുഃഖത്തിൽ നേരിട്ടും, അല്ലാതെയും പങ്കുചേർന്ന എല്ലാവരെയും സ്മരിച്ച് നടന്‍ മോഹന്‍ലാലിന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റ്.
എന്നെ ഞാനാക്കിയ, എന്റെ ജീവിതയാത്രയിൽ സ്നേഹവാത്സല്യം കൊണ്ടും സാമീപ്യം കൊണ്ടും എക്കാലവും കരുത്തായിരുന്ന എന്റെ പ്രിയപ്പെട്ട അമ്മ വിഷ്ണുപാദം പൂകി. അമ്മയുടെ വിയോഗത്തെ തുടർന്ന്, എന്റെ ദുഃഖത്തിൽ നേരിട്ടും, അല്ലാതെയും പങ്കുചേർന്ന എല്ലാ പ്രിയപ്പെട്ടവർക്കും ഹൃദയപൂർവ്വം നന്ദി അറിയിച്ചുകൊള്ളട്ടെ. വീട്ടിലെത്തിയും, ഫോൺ മുഖാന്തരവും, സമൂഹമാധ്യമങ്ങള്‍ വഴിയും അനുശോചനം രേഖപ്പെടുത്തിയ എല്ലാവര്‍ക്കും ഒരിക്കല്‍ക്കൂടി നന്ദി, സ്നേഹം, പ്രാർത്ഥന.. – മോഹന്‍ലാല്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു.
മോഹൻലാലിൻ്റെ അച്ഛൻ വിശ്വനാഥൻ നായരുടെയും സഹോദരൻ പ്യാരേ ലാലിൻറെയും മൃതദേഹങ്ങൾ സംസ്ക്കരിച്ച സ്ഥലത്തിന് സമീപത്താണ് അമ്മയ്ക്കും ചിതയൊരുക്കിയത്. പക്ഷാഘാതത്തെത്തുടർന്ന് ചികിൽസയിലായിരുന്ന ശാന്തകുമാരി കൊച്ചി എളമക്കരയിലെ വീട്ടിൽവച്ചാണ് മരിച്ചത്. രാത്രിപത്തരയോടെ തിരുവനന്തപുരത്തെത്തിച്ചു. വൈകുന്നേരം നാലിന് മോഹന്‍ലാലും മകന്‍ പ്രണവും ആചാരപരമായ ചടങ്ങുകള്‍ പൂര്‍ത്തിയാക്കുകയായിരുന്നു.