ലീഡർ കെ കരുണാകരനും സഖാവ് ഇകെ നായനാർക്കും ഔപചാരികമായ ഉന്നത വിദ്യാഭ്യാസത്തിന്റെ വലിയ റെക്കോർഡുകൾ അവകാശപ്പെടാനില്ലെങ്കിലും, അവർക്ക് ഭാഷ ഒരു തടസ്സമായിരുന്നില്ലെന്ന് കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യര്‍. ഡൽഹിയിലെ രാഷ്ട്രീയ അന്തരീക്ഷത്തിൽ ഇംഗ്ലീഷ് അസ്സലായി കൈകാര്യം ചെയ്തുകൊണ്ട് തങ്ങളുടെ നിലപാടുകൾ വെട്ടിത്തുറന്ന് പറയാൻ അവർക്ക് സാധിച്ചിരുന്നുവെന്ന് അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു. എഎ റഹീമിന്റെ ഇംഗ്ലീഷ് ഭാഷയ്‌ക്കെതിരെ വലിയ സൈബര്‍ ആക്രമണം വന്ന പശ്ചാത്തലത്തിലാണ് പോസ്റ്റ്.
'ലോകത്തിന്റെ ഏത് കോണിൽ ചെന്നാലും ആ നാട്ടിലെ ഭാഷയും ശൈലിയും പെട്ടെന്ന് സ്വാംശീകരിക്കാനുള്ള ഒരു പ്രത്യേക കഴിവ് മലയാളിക്കുണ്ട്. ഏതാനും മാസങ്ങൾ ഡൽഹിയിൽ താമസിച്ചാൽ അത്യാവശ്യം ഹിന്ദിയും ഇംഗ്ലീഷും കൈകാര്യം ചെയ്യുന്ന സാധാരണക്കാരും, ഗൾഫ് നാടുകളിൽ ചെന്ന് ചുരുങ്ങിയ കാലം കൊണ്ട് അറബി ഭാഷയിൽ പ്രാവീണ്യം നേടുന്ന പ്രവാസികളും ഇതിന് തെളിവാണ്.
ഈയൊരു പശ്ചാത്തലത്തിൽ വേണം നമ്മുടെ പുതിയ കാലത്തെ നേതാക്കളെ വിലയിരുത്താൻ. ദീർഘകാലം ദേശീയ രാഷ്ട്രീയത്തിൽ പ്രവർത്തിച്ചിട്ടും, പാർലമെന്റ് അംഗമായിരുന്നിട്ടും, മികച്ച അക്കാദമിക് പശ്ചാത്തലം ഉണ്ടായിട്ടും ഒരാൾക്ക് അന്യഭാഷകളിൽ ആശയവിനിമയം നടത്താൻ പരിമിതിയുണ്ടെങ്കിൽ അത് ആ വ്യക്തിയുടെ കുറവ് തന്നെയാണ്.
ഭാഷ അറിയില്ലെങ്കിൽ എന്താണ് കുഴപ്പം എന്ന് ചോദിക്കുന്നവരുണ്ടാകാം. സാധാരണ സാഹചര്യങ്ങളിൽ ഒരുപക്ഷേ വലിയ പ്രശ്നമില്ലായിരിക്കാം. എന്നാൽ, ദേശീയ തലത്തിൽ നയരൂപീകരണങ്ങൾ നടക്കുമ്പോഴും, നമ്മുടെ നാടിന്റെ അവകാശങ്ങൾക്കായി വാദിക്കുമ്പോഴും കൃത്യമായ ഭാഷയിൽ മറുപടി പറയാൻ കഴിയാതെ പോകുന്നത് വലിയൊരു പരാജയമാണ്. ഭാഷയെന്നത് വെറുമൊരു അലങ്കാരമല്ല, മറിച്ച് ഉത്തരവാദിത്തങ്ങൾ നിറവേറ്റാനുള്ള ഏറ്റവും വലിയ ആയുധമാണ്. ആധുനിക കാലത്തെ ഒരു നേതാവിന് ഭാഷാപരമായ പരിമിതികൾ ഉണ്ടാവുക എന്നത് ആ പദവിയോട് ചെയ്യുന്ന നീതിയല്ലെന്നും സന്ദീപ് വാര്യര്‍ വ്യക്തമാക്കുന്നു.
എഎ റഹീമിന്റെ ഇംഗ്ലീഷ് ഭാഷയ്‌ക്കെതിരെ വലിയ സൈബര്‍ ആക്രമണമാണ് സമൂഹമാധ്യമങ്ങളില്‍ നടക്കുന്നത്. തനിക്ക് ഭാഷപരമായ പരിമിതികളുണ്ടെന്നും പക്ഷേ, മനുഷ്യരുടെ സങ്കടങ്ങൾക്ക് ഒരു ഭാഷയേ ഉള്ളൂ എന്നും റഹീം പ്രതികരിച്ചിരുന്നു. തന്റെ ഇംഗ്ലീഷിലെ വ്യാകരണം തിരയുന്നവരോട് ഒരു വെറുപ്പുമില്ല. ഭാഷ ഞാൻ തീർച്ചയായും ഇനിയും കൂടുതൽ മെച്ചപ്പെടുത്തും. പക്ഷേ ഒരു തെറ്റുമില്ലാതെ വിവിധ ഭാഷകൾ കൈകാര്യം ചെയ്യുന്ന നിരവധിപേർ കോൺഗ്രസിലുണ്ടായിട്ടും അവരെ ആരെയും ബുൾഡോസറുകൾ ജീവിതം തകർത്ത ദുർബലരുടെ അരികിൽ കണ്ടിട്ടില്ല എന്നും റഹീം പറഞ്ഞു.