ഒരു രാഷ്ട്രീയ പാര്‍ട്ടിയിലും താന്‍ അംഗമല്ലെന്ന് വെളിപ്പെടുത്തി കവി ഇഞ്ചക്കാട് ബാലചന്ദ്രന്‍. താന്‍ ബിജെപിയില്‍ ചേര്‍ന്ന കാര്യം വാര്‍ത്താചാനലിലൂടെയാണ് അറിഞ്ഞതെന്നും എറെ നാളായി താന്‍ സ്വതന്ത്രനാണെന്നും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
എന്‍റെ നിലപാടുകളിൽ മാറ്റമില്ല. എറെ നാളായി ഞാൻ സ്വാതന്ത്രനാണ്. ഏതു വ്യക്തിയിടും പ്രസ്ഥാനത്തോടും വിധേയപ്പെടാറില്ല. വ്യക്തിയായാലും സംഘടന ആയാലും അവർ ചെയ്യുന്ന നല്ലകാര്യങ്ങളോട് ചേരും. മോശം കാര്യങ്ങൾ എനിക്ക് താല്പര്യമില്ല. ഒരു രാഷ്ട്രീയ പാർട്ടിയിലും അംഗമല്ല. കലാസാസ്‌കാരിക പ്രസ്ഥാനങ്ങളോട് ചേരും. കഴിഞ്ഞ മാസം സംസ്കാര സാഹിതിയിൽ അംഗമായി. സി.ആർ മഹേഷിന്‍റെ നേതൃത്വത്തിൽ കുറെ നല്ലകാര്യങ്ങൾ ചെയ്യുന്നതിനാലാണ്. അവരോടൊപ്പം ഇനിയും ഉണ്ടാകും.
അവരിൽ ചിലർ ഞാൻ കോൺഗ്രസ്സിൽ ചേർന്നെന്നു പോസ്റ്റിട്ടു. അവരുടെ ആഗ്രഹമല്ലേ ഞാൻ പ്രതിഷേധിച്ചില്ല. ഏതാനും ദിവസം മുമ്പ് ബി ജെ പി ജില്ലാ പ്രസിഡന്‍റ് രാജി എന്നെ കണ്ട് സിനിമാ നിർമ്മാതാവ് സുരേഷ് കുമാറിന്‍റെ നേതൃത്വത്തിൽ കൾച്ചറൽ വിഭാഗം ആരംഭിക്കുന്നെന്നും ഞാൻ അതിനൊപ്പം വേണമെന്നും പറഞ്ഞു. വരാമല്ലോ എന്നും പറഞ്ഞു.
അപ്പോഴും പറഞ്ഞു രാഷ്ട്രീയ പ്രവർത്തനം ആഗ്രഹിക്കല്ലേ എന്ന്. ഒരു പദവിയും ആഗ്രഹിക്കാത്ത എന്നെ കൾച്ചറൽ സെൽ കൺവീനറാക്കിയെന്ന്. ഞാൻ വാർത്ത ചാനലിലൂടെ ആണ് അറിഞ്ഞത് ഇക്കാര്യം. ഈ ഏഴുപത്തി രണ്ടാം വയസ്സിൽ എനിക്ക് വിവാദങ്ങൾ സഹിക്കാൻ താല്പര്യമില്ല.
വെറുപ്പും ഭയവും ഇല്ലാത്ത ഒരു ലോകക്രമം അറിവിലൂടെയും സ്നേഹത്തിലൂടെയും സാധ്യമാണെന്നും അത് ലക്ഷ്യമിടുന്ന ചില സാംസ്കാരിക പരിപാടി പ്ലാനുണ്ടെന്നും ഞാൻ കേരളത്തിലെ പ്രമുഖ രാഷ്ട്രീയ നേതാക്കളോട് സംസാരിച്ചിട്ടുണ്ട്. എംഎ ബേബി, ചിറ്റയം ഗോപകുമാർ, സിആർ മഹേഷ്, പികെ ഉസ്മാൻ, കോവൂർ കുഞ്ഞുമോൻ എന്നിവരോടും, കുമ്മനം രാജശേഖരൻ, രാജീവ് ചന്ദ്രശേഖർ എന്നിവരോടും അവ വിശദമാക്കിയിട്ടുണ്ട്. കക്ഷിക്കും വ്യക്തിക്കും അപ്പുറം പൊതു മനുഷ്യരുടെ നന്മനിറഞ്ഞ ലോകം ആശിക്കുന്നു. കവിതയും സിനിമയും പാട്ടുമായി ഇനിയും ഞാൻ ഇവിടെയുണ്ടെന്ന വാചകത്തോടെയാണ് അദ്ദേഹം പോസ്റ്റ് അവസാനിപ്പിക്കുന്നത്.