സ്മാര്‍ട് സിറ്റിയെന്ന് കൊട്ടിഘോഷിക്കുന്ന തിരുവനന്തപുരത്തിന് നാണക്കേടായി നഗരത്തിലെ ട്രാഫിക് സിഗ്നലുകള്‍. മുഖ്യമന്ത്രിയും മന്ത്രിമാരും കടന്ന് പോകുന്ന പ്രധാന ജങ്ഷനുകളില്‍ പോലും സിഗ്നല്‍ കണ്ണടച്ച അവസ്ഥയില്‍. ചിലയിടങ്ങളില്‍  സമയക്രമീരണത്തിലെ പിഴവ് കാരണം സിഗ്നല്‍ പ്രവര്‍ത്തിപ്പിക്കാനാവുന്നില്ല. 

ഇതോടെ വാഹനങ്ങള്‍‍ക്കും കാല്‍നടയാത്രക്കാര്‍ക്കും നഗരത്തിലെ ജങ്ഷന്‍ മറികടക്കുക ഭാഗ്യപരീക്ഷണമായി മാറിയിരിക്കുകയാണ്. പാളയം, നാല് റോഡുകള്‍ കൂട്ടുകൂടുന്ന ജങ്ഷന്നാണ്. അവിടെ ആറ് സിഗ്നല്‍ ലൈറ്റുകളുണ്ട്. എല്ലാം നോക്കുകുത്തി. ട്രാഫിക് പൊലീസുകാരന്‍റെ കൈയ്യാണ് ഇവിടെ എല്ലാം എല്ലാം. അതൊന്ന് തെറ്റിയാല്‍ വാഹനങ്ങളുടെ കൂട്ടയിടിയുണ്ടാകും. 

മുഖ്യമന്ത്രിയും മന്ത്രിമാരും എല്ലാ ദിവസവും സെക്രട്ടേറിയറ്റിലേക്ക് പോകുന്നത് നോക്കുകുത്തിയായാ സിഗ്നല്‍ കടന്നാണ്. നിയമസഭയുള്ളപ്പോള്‍ മുഴുവന്‍ എം.എല്‍.എമാര്‍ക്കും ഈ ജങ്ഷന്‍ മറികടക്കണം നിയമസഭയിലെത്താന്‍. ചുരുക്കത്തില്‍ സംസ്ഥാനത്തെ വി.വി.ഐ.പി ജങഷനാണ്. പക്ഷെ അവസ്ഥ ദയനീയവും.

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലേക്ക് പോകാന്‍, നഗരം ചുറ്റി കോവളത്തേക്കും വിഴിഞ്ഞത്തേക്കും പോകാന്‍, ചാലാ മാര്‍ക്കറ്റില്‍ പോകാന്‍, ബസ് കയറാന്‍ കിഴക്കേകോട്ടയില്‍ പോകാന്‍.എല്ലാവരും ആശ്രയിക്കുന്നതാണ് അട്ടക്കുളങ്ങര ജങ്ഷനാണ്. എന്നാല്‍ ഇവിടെ ഒരു മഞ്ഞ ലൈറ്റ് മാത്രമേയുള്ളു. പാളയം സംസ്ഥാനത്തെ വി.ഐ.പിയെങ്കില്‍ അട്ടക്കുളങ്ങര തിരുവനന്തപുരത്തെ കേമനാണ് പക്ഷ അവസ്ഥ ദയനീയവും

ഇവിടെ സിഗ്നല്‍ തകരാറല്ല. ഓഫാക്കിയിട്ടിരിക്കുന്നതാണ്. ലൈറ്റുകളുടെ സമയം ക്രമീകരിച്ചിരിക്കുന്നതിലെ പിഴവ് കാരണം ലൈറ്റ് ഓണാക്കിയാല്‍ ഗതാഗതം മൊത്തം കുളമാകും. അതുകൊണ്ട് പൊലീസ് തന്നെ ഓഫാക്കി. പകരം കൈക്കൊണ്ട് നിയന്ത്രിക്കും.