‘എന്‍റെ അച്ഛന്‍ എന്ന ‘ഗോപന്‍ സ്വാമി’യുടെ ക്ഷേത്രം ഉടന്‍ തുറക്കും , നിലവില്‍ പൈസയില്ല , പശുവിനെ വിറ്റു, ഞങ്ങള്‍ ക്ഷേത്രം പണിയുകയാണ്, സമാധി പീഠം പുതുക്കി , ശിവലിംഗം സ്ഥാപിച്ചു, ഇനി ക്ഷേത്രം ഉടന്‍ തുറക്കും’ പറയുന്നത് നെയ്യാറ്റിന്‍കരയില്‍ മക്കള്‍ സമാധി ഇരുത്തിയ ആറാലുംമൂട് കാവുവിളാകം സിദ്ധന്‍ ഭവനില്‍ ഗോപന്റെ മക്കളാണ്. ഗോപന്റെ സമാധി ക്ഷേത്രമാക്കാനാണ് തീരുമാനം. ഓണത്തിന് ശേഷം ക്ഷേത്രത്തിന്റെ പണികള്‍ ആരംഭിക്കാനാണ് ധാരണ.
നിലവില്‍ സമാധി പീഠം പുതുക്കി പണിയുകയും അതിന് മുകളിലായി ശിവലിംഗം സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. ഋഷി പീഠം എന്നാണ് ഇതിന് പേര് നല്‍കിയിരിക്കുന്നത്. എല്ലാ ദിവസവും രാവിലെയും വൈകുന്നേരവും ഇവിടെ പൂജ നടക്കുന്നുണ്ട് എന്നാണ് കുടുംബം പറയുന്നത്. പൂജയില്‍ പങ്കെടുക്കാന്‍ നിരവധി ആളുകള്‍ എത്തുന്നുണ്ട് എന്നും കുടുംബം അവകാശപ്പെടുന്നു.
ജനുവരി 16നായിരുന്നു കേരളത്തിൽ വലിയ ചർച്ചകൾക്ക് കാരണമായ നെയ്യാറ്റിൻകര ഗോപന്‍റെ മൃതദേഹം പുറത്തെടുക്കുന്നതും തുടർന്ന് പരിശോധന നടത്തുന്നതും. നെയ്യാറ്റിന്‍കരയില്‍ പിതാവ് സമാധിയായെന്ന് മക്കള്‍ പോസ്റ്റര്‍ പതിക്കുകയും അടക്കം ചെയ്യുകയും ചെയ്തതോടെയാണ് ഗോപൻ്റെ മരണം ചര്‍ച്ചയായത്. പുറത്തെടുത്ത ഗോപൻ്റെ മൃതശരീരം അസ്വാഭാവികത ഇല്ല എന്ന് കണ്ടെത്തിയതിന് ശേഷം വീണ്ടും സമാധിയിരുത്തുകയായിരുന്നു. പൊളിച്ച സമാധിത്തറയ്ക്ക് പകരം പുതിയ സമാധിത്തറ കുടുംബം ഒരുക്കിയിരുന്നു. ഇതിന് ശേഷമാണ് ഇപ്പോൾ സമാധി ക്ഷേത്രമാക്കാൻ ഒരുങ്ങുന്നത്.