Image Credit : AFP (left), facebook.com/thummarukudy (right)
അവിശ്വസനീയമായ മിന്നല്‍ പ്രളയമാണ് ടെക്സസില്‍ ഉണ്ടായതെന്ന് മുരളി തുമ്മാരുകുടി ഫെയ്സ്ബുക്ക് കുറിപ്പില്‍. മണിക്കൂറില്‍ രണ്ടു നില കെട്ടിടത്തിലും ഉയരത്തിലാണ് വെള്ളം പൊങ്ങിയതെന്നും മിന്നല്‍ പ്രളയം പ്രവചിക്കാന്‍ പോലും സാധിച്ചില്ലെന്നും അദ്ദേഹം പോസ്റ്റില്‍ പറയുന്നു. ഇരുപത്തിനാലിലേറെപ്പേര്‍ക്ക് ജീവന്‍ നഷ്ടമായെന്നും ക്യാംപിങിനായി പോയ 25 കുട്ടികളെ കാണാനില്ലെന്നും വാര്‍ത്തകളും പുറത്തുവന്നിരുന്നു. കാലാവസ്ഥയിലെ ദ്രുതഗതിയിലുള്ള മാറ്റങ്ങള്‍ ചെറുക്കാന്‍ കേരളവും കരുതിയിരിക്കണമെന്ന മുന്നറിയിപ്പും അദ്ദേഹം നല്‍കുന്നു. മാറുന്ന കാലാവസ്ഥ അനുസരിച്ച് ജീവിതത്തിലും വികസനത്തിലും മാറ്റം വരേണ്ടതുണ്ടെന്നും ടെക്സസില്‍ നിന്നുള്ള പാഠങ്ങള്‍ അമേരിക്കയ്ക്ക് മാത്രമല്ലെന്നും കുറിപ്പില്‍ വിശദീകരിക്കുന്നു.
KERRVILLE, TEXAS - JULY 04: Trees emerge from flood waters along the Guadalupe River on July 4, 2025 in Kerrville, Texas. Heavy rainfall caused flooding along the Guadalupe River in central Texas with multiple fatalities reported. Eric Vryn/Getty Images/AFP (Photo by Eric Vryn / GETTY IMAGES NORTH AMERICA / Getty Images via AFP)
കുറിപ്പിന്‍റെ പൂര്‍ണരൂപം ഇങ്ങനെ: 'അവിശ്വസനീയമായ മിന്നൽ പ്രളയം ! ടെക്സസ്സിൽ ഇന്നലെ ഉണ്ടായ മിന്നൽ പ്രളയം പല കാരണങ്ങൾ കൊണ്ട് അതിശയകരമാണ്.ഒരു മണിക്കൂറിൽ ഇരുപത്തി നാല് അടി ഉയരത്തിലാണ് നദിയിൽ ജലം ഉയർന്നത്. ഇരുപത്തിനാല് അടി എന്നാൽ രണ്ടു നില കെട്ടിടത്തിലും ഉയരമാണ് ! സാധാരണഗതിയിൽ വളരെ വിശ്വസനീയമായ കാലാവസ്ഥ പ്രവചനങ്ങൾ ആണ് വികസിത രാജ്യങ്ങളിൽ ഉള്ളത്. വരുന്ന വീക്കെൻഡിൽ പിക്നിക്കോ ക്യാമ്പിങ്ങോ ബാർബെക്യൂവോ ഒക്കെ നടത്തണമെന്ന് വെതർ ഫോർകാസ്റ്റ് നോക്കി പ്ലാൻ ചെയ്യാം. ഇതിന് പുറമെ അടുത്ത മൂന്നോ ആറോ മണിക്കൂറിൽ വരുന്ന മാറ്റങ്ങൾ പറയാൻ "നൗ കാസ്റ്റിംഗ്" ഉണ്ട്. ഇതൊക്കെ നമ്മുടെ കൃത്യം ലൊക്കേഷൻ അനുസരിച്ച് അറിയിക്കാനുള്ള സംവിധാനങ്ങൾ ഉണ്ട്.
Men survey damage left by a raging Guadalupe River, Friday, July 4, 2025, in Kerrville, Texas. (AP Photo/Eric Gay)
ഇതിനൊന്നും ഈ മിന്നൽ പ്രളയം പ്രവചിക്കാനോ ആളുകൾക്ക് മുന്നറിയിപ്പ് നൽകാനോ സാധിച്ചില്ല. ഇരുപത്തി നാലു പേർ മരിച്ചു എന്നും ക്യാമ്പിങ്ങിന് പോയ ഇരുപത്തി അഞ്ചു കുട്ടികളെ കാണാനില്ല എന്നുമാണ് വാർത്തകൾ. മഴയുടെ തീവ്രത കൂടും എന്നത് കാലാവസ്ഥ വ്യതിയാനത്തിന്റെ ഏറെ മുന്നേ തന്നെ പ്രവചിക്കപ്പെട്ടിരുന്ന ഒരു പ്രത്യാഘാതം ആണ്. ഇത് ലോകത്തിലെവിടെയും ഇപ്പോൾ കണ്ടു തുടങ്ങിയിട്ടുണ്ട്. അതി തീവ്രതയിൽ മഴ പെയ്യുമ്പോൾ അത് മിന്നൽ പ്രളയമായി, മണ്ണിടിച്ചിലായി, ഉരുൾ പൊട്ടലായി, ഡാമുകളുടെ കവിഞ്ഞൊഴുക്കും തകർച്ചയുമായി, നഗരങ്ങളിലെ വെള്ളെക്കെട്ടായി ഒക്കെ മാറും.
ഇതിപ്പോൾ കേരളത്തിൽ ഏതാണ്ട് പതിവായിട്ടുണ്ടല്ലോ. മാറുന്ന കാലാവസ്ഥ അനുസരിച്ച് നമ്മുടെ ജീവിതത്തിൽ ഏറെ മാറ്റങ്ങൾ വരുത്തേണ്ടതുണ്ട്. കാലാവസ്ഥ പ്രവചനം, മുന്നറിയിപ്പ് രീതികൾ, രക്ഷാപ്രവർത്തനം, അണക്കെട്ടുകളുടെ മാനേജ്‌മെന്റ്, ലാൻഡ് യൂസ് പ്ലാനിങ്ങ്, അർബൻ പ്ലാനിങ്, റോഡുകളും റെയിൽവേയും ഒക്കെ ഉണ്ടാക്കുന്നത്, എന്നിങ്ങനെ പലതും. ടെക്‌സാസിൽ നിന്നുള്ള പാഠങ്ങൾ അമേരിക്കയ്ക്ക് മാത്രം ഉള്ളതല്ല.