പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരിലെ മലയാളിയായിരുന്നു കൊച്ചി ഇടപ്പള്ളി സ്വദേശി രാമചന്ദ്രന്‍. മകളുടെ മുന്നിൽ വച്ചാണ് രാമചന്ദ്രന് വെടിയേറ്റത്. ഇപ്പോഴിതാ അന്ന് സംഭവിച്ച കാര്യങ്ങളെ പറ്റി തുറന്ന് പറയുകയാണ് രാമചന്ദ്രന്റെ മകൾ ആരതി. തന്റെ മുന്നിലാണ് അച്ഛൻ വെടിയേറ്റ് വീണതെന്ന് ആരതി മാധ്യമങ്ങളോട് പറഞ്ഞു. മക്കൾ കരഞ്ഞത് കൊണ്ടായിരിക്കാം തന്നെയടക്കം ഭീകരർ ഉപദ്രവിക്കാതെ വിട്ടതെന്നും ആരതി പറയുന്നു. ‘മക്കളുമായി കാട്ടിലൂടെ ഭയന്ന് ഓടിരക്ഷപ്പെടുകയായിരുന്നു. അരമണിക്കൂറോളം ഓടിയ ശേഷമാണ് മൊബൈലിന് റേഞ്ച് ലഭിച്ചത്. ഫോൺ വിളിച്ച ശേഷമാണ് സൈന്യവും സമീപവാസികളും രക്ഷക്കെത്തിയത്. തന്റെ മുന്നിലെത്തിയ ഭീകരർ സൈനിക വേഷത്തിൽ ആയിരുന്നില്ലെന്നും ആരതി പറയുന്നു’.
പഹൽഗാം ആക്രമണം നടന്ന ശേഷം ആശുപത്രിയിലേക്ക് കൊണ്ടുപോയ ഡ്രൈവർമാർ തന്റെ സഹോദരങ്ങളെ പോലെയാണ് പെരുമാറിയതെന്നും ആരതി പറയുന്നു. 'ഡ്രൈവർമാരായ മുസാഫിറും സമീറും കാശ്മീരിൽ നിന്ന് എനിക്ക് കിട്ടിയ സഹോദരങ്ങളാണ്. അള്ളാഹു അവരെ രക്ഷിക്കട്ടെ ’ആരതി പറഞ്ഞു.
അതേ സമയം പഹല്‍ഗാം ആക്രമണത്തില്‍ താക്കീതുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. മുഴുവന്‍ ഭീകരരേയും പിടികൂടും. കുറ്റവാളികള്‍ക്ക് തക്ക ശിക്ഷ കൊടുക്കും. ഭീകരവാദികള്‍ക്കും അവര്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കും തിരിച്ചടി നല്‍കും. ഭീകരര്‍ക്ക് സങ്കല്‍പ്പിക്കാന്‍ കഴിയുന്നതിലും അപ്പുറമുള്ള ശിക്ഷ നല്‍കും. ഇന്ത്യയുടെ സമാധാനം തകര്‍ക്കാന്‍ ഭീകര്‍ക്ക് കഴിയില്ല. എന്തു മാര്‍ഗം വേണോ അതെല്ലാം സ്വീകരിക്കുമെന്നും പ്രധാനമന്ത്രി. ബിഹാര്‍ മധുബനിലെ പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു നരേന്ദ്രമോദി. ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് പ്രധാനമന്ത്രി ആദരാഞ്ജലി അര്‍പ്പിച്ചു.