victim-blaming

#ഇതൊക്കെ വലിയ പ്രശ്നമാക്കണോ? #ലൈംഗികാധിക്ഷേപം നേരിടാന്‍ സ്ത്രീകള്‍ പഠിക്കുകയല്ലേ വേണ്ടത്? #എന്നോട് അയാള്‍ അങ്ങനെയൊന്നും ചെയ്തിട്ടില്ലല്ലോ! അയാള്‍ അത്തരക്കാരനാണോ? #അയാള്‍ക്ക് അതിന്റെ ആവശ്യമുണ്ടോ?... ഒരു സ്ത്രീ താന്‍ അപമാനിക്കപ്പെട്ടു എന്നു തുറന്നുപറയുമ്പോഴേക്കും മറുചോദ്യങ്ങളുമായി ഓടിക്കൂടുന്നവരുടെ ചോദ്യങ്ങളാണ്. അതും മറ്റു സ്ത്രീകള്‍ തന്നെ ഈ ചോദ്യങ്ങള്‍ ഉന്നയിക്കുമ്പോള്‍ വലിയ ആശയക്കുഴപ്പമുണ്ടാകും. ശരിയാണല്ലോ കൂടെ കിടക്കുമോ എന്നു ചോദിച്ചാല്‍ ഇല്ല എന്നു പറഞ്ഞാല്‍ പോരേ? എന്തിനാണിതൊക്കെ ഇത്ര വലിയ ഇഷ്യു ആക്കുന്നത് എന്നു തോന്നിപ്പിക്കുന്നത്ര നിഷ്കളങ്കമാണ് ഈ ചോദ്യങ്ങള്‍ എന്നു കരുതരുത്. ഗുരുതരമായ പ്രത്യാഘാതമുണ്ടാക്കുന്ന  ന്യായീകരണവും നിസാരവല്‍ക്കരണവുമാണിത്. 

ai-image-teacher

ഒരു വ്യക്തി പ്രത്യേകിച്ചും സ്ത്രീ താന്‍ നേരിട്ട അതിക്രമം തുറന്നു പറയുമ്പോള്‍ അവരെ തന്നെ കുറ്റപ്പെടുത്തുന്ന വിക്റ്റിം ബ്ലെയിമിങ് ആണ് ഇത്തരം ചോദ്യങ്ങളും. അതായത് നടന്നതെന്താണോ അത് പരാതിക്കാരിയുടെ കൂടി കുറ്റമാണെന്ന് സ്ഥാപിക്കുക. ആണുങ്ങളാകുമ്പോള്‍ അങ്ങനെയൊക്കെ ചോദിച്ചെന്നിരിക്കും, പെരുമാറിയെന്നിരിക്കും. അതില്‍ നിന്ന് ഒഴിഞ്ഞു മാറാന്‍ സ്ത്രീകള്‍ പഠിച്ചാല്‍ മതി എന്ന ന്യായീകരണം സ്ത്രീവിരുദ്ധം മാത്രമല്ല മനുഷ്യാവകാശവിരുദ്ധം കൂടിയാണ്. ലൈംഗികാതിക്രമമോ മോശം പെരുമാറ്റമോ സഹിക്കേണ്ട ഒരു ബാധ്യതയും ആര്‍ക്കുമില്ല എന്ന തിരിച്ചറിവില്‍ നിന്നാണ് ആധുനികസമൂഹങ്ങള്‍ ഇത്തരം കുറ്റകൃത്യങ്ങള്‍ ഗൗരവമാണ് എന്നംഗീകരിക്കാന്‍ തുടങ്ങിയത്. നിയമം പോലും കുറ്റകൃത്യമാണെന്ന് അംഗീകരിച്ച ചെയ്തികളെ ന്യായീകരിക്കാന്‍ പക്ഷേ ഇപ്പോഴും സമൂഹത്തില്‍ ആളുകളുണ്ട്, സ്ത്രീകള്‍ പോലുമുണ്ട് എന്നത് ദുഃഖകരമാണ്. ഈ വിക്റ്റിം ബ്ലെയിമിങ് എന്നാലെന്താണ്? എങ്ങനെയെല്ലാമാണ് ആളുകള്‍ പരാതിക്കാരിയെ തന്നെ കുറ്റക്കാരിയാക്കുന്നത്? ന്യായീകരണക്കാരുടെ വാദങ്ങളും യാഥാര്‍ഥ്യവും നോക്കാം.

`കൂടെ കിടക്കാമോ എന്നു ചോദിച്ചാല്‍ ഇല്ല എന്നു പറഞ്ഞാല്‍ പോരെ?'

 പോര!, അങ്ങനെ ആര്‍ക്കും എപ്പോഴും കൂടെ കിടക്കാന്‍ വിളിക്കാനുള്ള ലൈംഗികവസ്തുക്കളല്ല സ്ത്രീകള്‍, അന്തസോടെ ജീവിക്കാന്‍ അവകാശമുളള സ്വതന്ത്രവ്യക്തികളാണ്. ൈലംഗിക താല്‍പര്യം പ്രകടിപ്പിക്കാനുള്ള അടുപ്പവും ബന്ധവുമില്ലാത്ത സ്ത്രീകളോട് അങ്ങനെ ചോദിക്കാന്‍ ഒരു പുരുഷനും അവകാശമില്ല.  സ്ത്രീയേക്കാള്‍ അധികാരവും സ്വാധീനവുമുള്ള പുരുഷന്‍ ഇങ്ങനെ ചെയ്യുന്നത് നിയമപരമായി തന്നെ കുറ്റകൃത്യവുമാണ്.

`എനിക്കയാളെ നന്നായറിയാം, എന്നോടൊരിക്കിലും മോശമായി പെരുമാറിയിട്ടില്ല'

വാസ്തവം: ഒരു സ്ത്രീ പരാതി തുറന്നു പറയുമ്പോള്‍ എന്നോട് അയാള്‍ ഇങ്ങനെയൊന്നും പെരുമാറിയിട്ടില്ല എന്നു സാക്ഷ്യപ്പെടുത്തുന്നത് അസല്‍ വിക്റ്റിം ബ്ലെയിമിങ് ആണ്. ഞാന്‍ അവരെപ്പോലെയല്ല അതുകൊണ്ട് അയാള്‍ എന്നോട് അങ്ങനെ ചെയ്തിട്ടില്ല എന്ന പരോക്ഷമായ കുറ്റപ്പെടുത്തലാണത്.  എന്നുവച്ചാല്‍ കുറ്റാരോപിതനല്ല പ്രശ്നം പരാതിക്കാരിക്കാണ് എന്നാണ് ഈ സാക്ഷ്യപ്പെടുത്തലിന്റെ ധ്വനി!

pune-woman

`ഞാന്‍ നല്ല ആളാണ്, ഇതൊക്കെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് എനിക്കറിയാവുന്നതുകൊണ്ട് എനിക്കൊരിക്കലും ഇങ്ങനെയൊന്നും സംഭവിക്കില്ല'! 

എന്നുവച്ചാല്‍ ഇത് പരാതിക്കാരിയുടെ കുഴപ്പം കൊണ്ട് സംഭവിച്ചതാണ്. എങ്ങനെ ഒഴിഞ്ഞു മാറണമെന്നു പഠിക്കാത്തതിന്റെ പ്രശ്നമാണ്. പുരുഷനാകുമ്പോള്‍ അങ്ങനെ പലതും ചെയ്തെന്നിരിക്കും, തന്ത്രപരമായി ഒഴിഞ്ഞു മാറാന്‍ പഠിക്കേണ്ടത് സ്ത്രീകളാണെന്നര്‍ഥം.

വാസ്തവം: ലൈംഗികച്ചുവയോടെ പെരുമാറുന്നതും ആവശ്യമുന്നയിക്കുന്നതും നിയമപരമായി കുറ്റകരമാണ്. തുറിച്ചു നോട്ടം പോലും കുറ്റകരമായ പ്രവൃത്തിയായി നിയമം കാണുന്നു.  കുറ്റകരമായ പ്രവൃത്തികളെ നിയമം മൂലം നേരിടുകയാണ്  വേണ്ടത്, സ്ത്രീകള്‍ ഒഴിഞ്ഞു മാറുകയല്ല. കുറ്റവാളികളാണ് ഭയക്കേണ്ടത്, സ്ത്രീകള്‍ ഏതു സമയവും അപമാനിക്കപ്പെടാം എന്ന ഭീതിയില്‍ ജീവിക്കേണ്ട കാര്യമില്ല.

ai-generated-image-woman-crying

`അവര്‍ തമ്മില്‍ നേരത്തേ പരിചയമുള്ളവരാണ്. ഇതിനുമുന്‍പൊരിക്കലും അവര്‍ ഇതുപോലെ പരാതിയൊന്നും പറഞ്ഞിട്ടില്ല'

എന്നുവച്ചാല്‍ നടന്നതെന്താണെങ്കിലും ഉഭയസമ്മതപ്രകാരമായിരിക്കാം. ഇതുവരെ പറയാത്തതുകൊണ്ട് ഇനിയും പറയുന്നത് കാര്യമാക്കേണ്ടതില്ലെന്നു സ്ഥാപിക്കുകയാണ്. അവിടെയും കുറ്റം പരാതിക്കാരിക്കാണ്. മോശമായി പെരുമാറിയ വേട്ടക്കാരനല്ല!

വാസ്തവം: എത്ര അടുത്ത ബന്ധമുള്ളയാളാണെങ്കിലും അതിക്രമം കുറ്റകരമാണ്. സ്ത്രീയുടെ സമ്മതമോ താല്‍പര്യമോ ഇല്ലാതെ ലൈംഗിക പ്രവൃത്തികള്‍ക്കു മുതിരുന്നത് കുറ്റമാണ്.

ai-generated-image-woman-house

‘ഇത്തരം നിസാരകാര്യങ്ങളൊക്കെ പരസ്യമായി പ്രശ്നമാക്കുന്നവര്‍ ഈ മേഖലയില്‍ ആകെ ജോലി ചെയ്യുന്നവരെ മോശമാക്കുകയാണ്’

എന്നുവച്ചാല്‍ സിനിമയില്‍ ഇത്തരമൊരു അതിക്രമം നേരിട്ടു എന്നു പരാതി പറയുന്നവര്‍ സിനിമാമേഖലയില്‍ ജോലി ചെയ്യുന്നവരെയെല്ലാം മോശക്കാരാക്കുകയാണ്. മറ്റു സ്ത്രീകളെയും മോശം കണ്ണിലൂടെ നോക്കാന്‍ കാരണമാകുകയാണ് എന്ന്. ചുരുക്കിപ്പറഞ്ഞാല്‍ മേഖലയുടെ അഭിമാനവും ഈ അതിക്രമം നേരിട്ട സ്ത്രീയുടെ ബാധ്യതയാണ്. എല്ലാ സഹപ്രവര്‍ത്തകരുടെയും മാനം നോക്കേണ്ടത് ഈ സ്ത്രീയാണ്. 

വാസ്തവം: കുറ്റം വേട്ടക്കാരന്റേതു മാത്രമാണ്. സിനിമാ മേഖല മോശമാകുന്നുവെങ്കില്‍ തിരുത്തേണ്ടത് വേട്ടക്കാരെയാണ്. പരാതി ഉന്നയിക്കുന്നവരെയല്ല.

ai-generated-image-woman

`രണ്ടു പേരുടെ ഭാഗത്തും കുറ്റമുണ്ട് , ഇത്തരക്കാരനാണെന്ന് അറിഞ്ഞിട്ടും എന്തിനു കൂടെ ജോലി ചെയ്തു? '

വാസ്തവം: ഈ ന്യായവാദം നിങ്ങള്‍ ഉന്നയിക്കുന്നെങ്കില്‍ നിങ്ങള്‍ക്ക് രണ്ടു പക്ഷമൊന്നുമില്ല, നിങ്ങള്‍ ഇരയ്ക്കൊപ്പമല്ല, വേട്ടക്കാരനൊപ്പം മാത്രമാണ്. ഏതു സാഹചര്യത്തില്‍ ഒരുമിച്ചു ജോലി ചെയ്യേണ്ടി വന്നാലും അന്തസായ പെരുമാറ്റം ഒരു സ്ത്രീയുടെ അവകാശമാണ്. വേട്ടക്കാര്‍ നിറഞ്ഞ സമൂഹത്തില്‍ ആ അവകാശം ഉറപ്പു വരുത്താനാണ് ആഭ്യന്തരസമിതികളും പോഷ് കമ്മിറ്റികളും അടക്കം സംവിധാനങ്ങള്‍ വിപുലമാക്കുന്നത്. കൈയിരിപ്പ് കൈയില്‍ വച്ചാല്‍ മതിയെന്നു ചുരുക്കം.

ai-generated-image-woman-assault

`സത്യമെന്താണെന്നറിയുന്നതുവരെ ഞാന്‍ ആരെയും പിന്തുണയ്ക്കില്ല'

വാസ്തവം: ഇതും ഒരു തരത്തില്‍ വേട്ടക്കാരനുള്ള പിന്തുണയാണ്. അന്വേഷണത്തിനൊടുവില്‍ ബോധ്യപ്പെടേണ്ട സത്യമാണെങ്കില്‍ അതുവരെയും ഇരയ്ക്കൊപ്പമാണ് സമൂഹം നില്‍ക്കേണ്ടത്. കാലങ്ങളായി സ്ത്രീകള്‍ നേരിടുന്ന ചൂഷണവും വേട്ടയാടലും ചരിത്രസത്യമാണ്. ആയിരത്തില്‍ ഒന്ന് എന്ന കണക്കിന് ഏതെങ്കിലും വ്യാജപരാതികളുണ്ടായെങ്കില്‍ തന്നെ എല്ലാ പരാതികളിലും ഇരയെ സംശയിക്കാനുള്ള കാരണമല്ല. അഥവാ അങ്ങനെയൊരു കാരണം നിങ്ങള്‍ തേടുന്നുവെങ്കില്‍ നിങ്ങള്‍ വേട്ടക്കാരനൊപ്പം നില്‍ക്കാനൊരു കാരണമാണ് തേടുന്നത് എന്നേയുള്ളൂ.

woman-asks-neighbour-not-to-use-toilet-at-night-becuase-the-sound-disturbs

ചുരുക്കിപ്പറഞ്ഞാല്‍ ഒരു സ്ത്രീ  ലൈംഗികാതിക്രമത്തെക്കുറിച്ച് പരാതി ഉന്നയിക്കുമ്പോള്‍ അവള്‍ക്കൊപ്പം എന്നതല്ലാതെ മറ്റൊരു ചോയ്സ് തിരയുന്നവര്‍ക്കേ ഈ ന്യായവാദങ്ങള്‍ ഉന്നയിക്കാനാകൂ.നീണ്ട കാലത്തെ മാനസികസംഘര്‍ഷത്തിനൊടുവില്‍ വളരെ മടിച്ചും പേടിച്ചും സംശയിച്ചുമാണ് അതിക്രമം നേരിട്ട സ്ത്രീകള്‍ പരാതി ഉന്നയിക്കാവുന്ന സ്ഥിതിയില്‍ പോലുമെത്തുന്നത്. ആ നേരത്ത് ഇതൊക്കെ ഇത്ര പ്രശ്നമാക്കണോ എന്ന് ചോദിക്കുന്നത് മനുഷ്യത്വവിരുദ്ധമാണ്. വേട്ടക്കാരന്‍ എപ്പോഴും സ്വാധീനം കൂടുതലുള്ളയാള്‍ ആയിരിക്കും. കൂടെനിന്നാല്‍ പല തരത്തിലുള്ള നേട്ടങ്ങളുമുണ്ടായേക്കാം.  വേട്ടക്കാരനൊപ്പം നില്‍ക്കാനും സഹതപിക്കാനും പിന്തുണയ്ക്കാനുമാണ് തോന്നുന്നതെങ്കില്‍ അതങ്ങ് പരസ്യമായി ചെയ്യണം. അല്ലാതെ ഞാന്‍ സ്ത്രീപക്ഷമാണ്, പക്ഷേ... ടൈപ് കള്ളത്തരങ്ങള്‍ പെട്ടെന്നു പൊളിഞ്ഞു വീഴും. അതല്ലെങ്കില്‍ മിണ്ടാതിരിക്കുക! 

ENGLISH SUMMARY:

A powerful look into how victim blaming continues to silence women speaking out against sexual harassment. Why society must stop asking the wrong questions and start standing with survivors.