ചലച്ചിത്രനടന്‍ ബൈജു ഏഴുപുന്നയുടെ സഹോദരന്‍ ഷെല്‍ജു ജോണപ്പന്‍ കഴിഞ്ഞ ദിവസമാണ് ഹൃദയാഘാതത്തെത്തുടര്‍ന്ന് അന്തരിച്ചത്. നാല്‍പ്പത്തൊന്‍പതാം വയസിലായിരുന്നു മരണം. ബൈജുവിന് ഇത് കടുത്ത ആഘാതമായിരുന്നു. സഹോദരന്‍റെ വിയോഗത്തിൽ ബൈജു മാധ്യമങ്ങളോട് പ്രതികരിച്ചത് കാണുന്നവരുടെ കണ്ണുനനയിച്ചു. ഈ വിഡിയോ ഒട്ടേറെപ്പേര്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കുകയും ചെയ്തു.
സഹോദരന് കാര്യമായ ആരോഗ്യപ്രശ്നങ്ങൾ ഇല്ലായിരുന്നുവെന്ന് ബൈജു പറയുന്നു. ഷെല്‍ജുവിന് പുകവലിയും മദ്യപാനവും ഉള്‍പ്പെടെ ദുശ്ശീലങ്ങൾ ഒന്നുമില്ലായിരുന്നു. നന്നായി ആരോഗ്യം ശ്രദ്ധിക്കുമായിരുന്നെന്നും ബൈജു പറഞ്ഞു. ഹൃദയാഘാതം സംഭവിച്ച അനുജനെ ആശുപത്രിയിൽ എത്തിച്ചപ്പോൾ ജീവനുണ്ടായിരുന്നെങ്കിലും രക്ഷപെടുത്താനായില്ല എന്നും അദ്ദേഹം ഓര്‍മിച്ചു.
‘കഴിഞ്ഞ ദിവസം ഷെൽജുവിന്‍റെ വിവാഹവാര്‍ഷികം ആയിരുന്നു. ഞാൻ ഉച്ചയ്ക്ക് അവനെ വിളിച്ചിരുന്നു. അവന്‍റെ കാറുമായിട്ടാണ് ഞാൻ പോയത്. ഇടുക്കിയിലേക്കുള്ള യാത്രയ്ക്കിടെ തൊടുപുഴ എത്തിയപ്പോൾ ഷെൽജുവിന് സുഖമില്ലെന്ന വിവരം അറിഞ്ഞു. അവന് അനക്കം ഒന്നും ഉണ്ടായിരുന്നില്ലെന്നാണ് പറഞ്ഞത്. നമ്മുടെ റോഡിന്‍റെ അവസ്ഥ കാരണം ആശുപത്രിയില്‍ എത്തിക്കാൻ കുറച്ചു വൈകി. ആരോഗ്യം നന്നായി നോക്കുന്ന ആളാണ്. മദ്യപിക്കില്ല, പുകവലിക്കില്ല, ദുശ്ശീലങ്ങൾ ഒന്നും ഇല്ല. എല്ലാ ദിവസവും വർക്ക്ഔട്ട് ഒക്കെ ചെയ്യും. ശരീരം നന്നായി നോക്കുന്ന ആളായിരുന്നു. അവന് 49 വയസ്സായി. ദൈവം വിളിച്ചാൽ ആരോഗ്യമുണ്ടെന്നോ സമയമെന്നോ ഒന്നും ഇല്ല, ദൈവത്തിനു ഇഷ്ടമുള്ളവരെ വേഗം വിളിക്കും. അവൻ എന്‍റെ മമ്മിയുടെ അടുത്തേക്ക് പോയി. സമയമാകുമ്പോൾ എല്ലാവരും പോയേ പറ്റൂ. ഞാൻ സിനിമയുമായി നടക്കുമ്പോൾ അവനാണ് വീട്ടിലെ കാര്യങ്ങൾ നോക്കിയിരുന്നത്.’ – ബൈജു പറഞ്ഞു.