ഷിരൂരില്‍ മണ്ണിടിച്ചിലില്‍ അകപ്പെട്ട മലയാളി ലോറി ഡ്രൈവര്‍ അര്‍ജുനെ കണ്ടെത്താന്‍ രക്ഷാപ്രവര്‍ത്തനത്തിന് മുന്നിട്ടിറങ്ങിയ ആളായിരുന്നു രഞ്ജിത്ത് ഇസ്രയേല്‍. മണ്ണിടിഞ്ഞ ഭാഗത്തെ തിരച്ചിലിന് ആദ്യം മുതലെ രഞ്ജിത്ത് ഉണ്ടായിരുന്നു. എന്നാല്‍ ഇദ്ദേഹത്തിന്‍റെ ഇടപെടലാണ് അര്‍ജുന്‍റെ രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചതെന്നാണ് സൈബറിടം പറയുന്നത്. ലോറി മണ്ണിനടിയില്‍ തന്നെയുണ്ട്, എനിക്ക് ഒരു സഹകരണവും കിട്ടുന്നില്ല ഞാന്‍ പറഞ്ഞ ഒന്നും വിട്ടുതരുന്നില്ല എന്ന് രഞ്ജിത്ത് പറഞ്ഞിരുന്നു.
‘ഓരോ നേരത്തു തോന്നുന്നത് അയാൾ പറയുന്നു, അയാൾ സംസാരിക്കുന്നത് മലയാളം ആയതിനാൽ അയാൾക്ക് ഇഷ്ടം പോലെ സ്പേസ് മാധ്യമങ്ങൾ നൽകുന്നുണ്ട്. പക്ഷെ ഏതൊരു നാടിനും അതിന്‍റെതായ സിസ്റ്റം ഉണ്ടെന്നും. അതല്ലാതെ നിങ്ങളുടെ സങ്കൽപ്പത്തിലെ പോലെ കാര്യങ്ങൾ നടക്കണമെന്ന് ശഠിക്കരുത്’ സൈബറിടം പറയുന്നു. ആവേശവും ഷോ ഓഫും പാടില്ലെന്നും അതാണ് നിങ്ങള്‍ക്ക് പറ്റിയ തെറ്റെന്നും സോഷ്യല്‍ മീഡിയ പറയുന്നു.
അതേ സമയം രഞ്ജിത്തിനെ അനുകൂലിച്ചും ആളുകള്‍ രംഗത്ത് വരുന്നുണ്ട്. തിരുവനന്തപുരം വിതുര ഗോകില്‍ എസ്‌റ്റേറ്റില്‍ ജോര്‍ജ് ജോസഫ്-ഐവ ജോര്‍ജ് ദമ്പതികളുടെ മകനാണ് 33കാരനായ രഞ്ജിത്ത്. രാജ്യം നേരിട്ട പല ദേശീയ ദുരന്തങ്ങളിലും രക്ഷാപ്രവര്‍ത്തകനായി ദ്രുതകര്‍മ്മ സേനയ്ക്കൊപ്പം രഞ്ജിത്ത് ഉണ്ടായിരുന്നു. 2013ല്‍ ഉത്തരാഖണ്ഡില്‍ നടന്ന മേഘ വിസ്‌ഫോടനം, 2018ല്‍ കേരളത്തെ നടുക്കിയ പ്രളയദുരന്തം, 2019ലെ കവളപ്പാറ ഉരുള്‍പൊട്ടല്‍, 2020ലെ ഇടുക്കി പെട്ടിമുടി ഉരുള്‍പൊട്ടല്‍, 2021ല്‍ ഉത്തരാഖണ്ഡില്‍ മഞ്ഞുമല ഇടിഞ്ഞുണ്ടായ തപോവന്‍ ടണല്‍ ദുരന്തത്തിലും, കഴിഞ്ഞ വര്‍ഷം നവംബറില്‍ ഉത്തരാഖണ്ഡിലെ ചാർധാം തീർഥാടന പാതയിലെ തുരങ്കത്തിൽ കുടുങ്ങിയ 40 തൊഴിലാളികളെ രക്ഷിക്കാനുള്ള ദൗത്യത്തിലും മലയാളിയായ രഞ്ജിത്ത് ഇസ്രായേല്‍ പങ്കാളിയായിരുന്നു.