അച്ഛനുറങ്ങാൻ ഒരു വീടെന്ന സ്വപ്നം ബാക്കിയാക്കി കണ്ണൂർ വയക്കരയിലെ നിതിൻ യാത്രയായി. കുവൈത്ത് മങ്കഫിലെ തീപിടുത്തത്തിൽ മരിച്ച നിതിന്‍റെ മൃതദേഹം വീട്ടിലെ പൊതു ദർശനത്തിനു ശേഷം വൻ ജനാവലിയുടെ സാന്നിധ്യത്തിൽ സംസ്കരിച്ചു. തീപിടിത്തത്തിൽ മരിച്ച കണ്ണൂർ ധർമടത്തെ വിശ്വാസ് കൃഷ്ണയുടെ മൃതദേഹവും വീട്ടുപറമ്പിൽ സംസ്കരിച്ചു.
അഞ്ച് വർഷങ്ങൾക്ക് മുൻപ് കടൽ കടന്ന് നിധിൻ കുവൈത്തിൽ എത്തിയത് ഒരു വീട് വയ്ക്കാനായിരുന്നു. മഴയിൽ ചോരാത്ത കട്ടകൾ പൊടിഞ്ഞ് പ്രാണികൾ ദേഹത്ത് വീഴാത്ത ഒരു വീട്. മൂന്നര കൊല്ലത്തിനു ശേഷം സ്വപ്നത്തിനു ചിറകു വച്ചു , ഇങ്ങനെ ഒരു അടിത്തറ പൊക്കി കെട്ടി. പക്ഷേ ഒന്നര കൊല്ലത്തിനിപ്പുറം അവിടെക്ക് വന്നത് സ്വപ്ന സാക്ഷാത്ക്കാരമല്ല. നിതിന്‍റെ മൃതദേഹമാണ്.
മങ്കഫിലെ അഗ്നിബാധയിൽ പലർക്കൊപ്പം നിതിന്‍റെയും ജീവനും സ്വപ്നവുമാണ് പൊലിഞ്ഞത്. നെടുമ്പാശേരി നിന്ന് മൃതദേഹവുമായുള്ള ആംബുലൻസ് 7.45 ഓടെ വയക്കരയിലെത്തി വായനശാലയ്ക്ക് മൂന്നിൽ ഒരു മണിക്കൂറോളം പൊതുദർശനം, സുഹൃത്തുക്കളും നാട്ടുകാരും അന്തിമോചാരം അർപ്പിച്ചു, അവസാനമായി വീട്ടിൽ പോയി നിധിൻ അച്ഛനെയും കണ്ടു. ഒടുവിൽ 13 വർഷങ്ങൾക്ക് മുൻപ് മരിച്ച അമ്മയുടെ അടുത്തേകാകണം വയകരയിലെ സമുദായ ശ്മശാനം വഴി മടങ്ങി
ധർമടത്തെ വിശ്വാസ് കൃഷ്ണയുടെ മൃതദേഹവും വൈകിട്ട് 6 മണിയോടെ വീട്ടിൽ എത്തിച്ചു. അന്തിമോചാരം അർപ്പിക്കാൻ വൻ ജനാവലിയാണ് വീട്ടിലേക്ക് എത്തിയത്. വിശ്വാസിന്‍റെ മൂന്ന് വയസുള്ള മകൻ ദൈവിക് ആണ് ചിതയ്ക്ക് തീ കൊളുത്തിയത്.