ഇടതു സ്ഥാനാര്‍ഥി തോമസ് ചാഴിക്കാടന്‍റെ പരാജയം ആഘോഷമാക്കി ഇടത് നഗരസഭാ കൗൺസിലര്‍. ചാഴിക്കാടന്‍റെ പരാജയം സ്ഥിരീകരിക്കുന്നതിനു മുന്‍പേ പിറവത്ത് ഇടത് കൗൺസിലറുടെ നേതൃത്വത്തിൽ പോത്തിറച്ചി കറിയും പിടിയും വിളമ്പി. ഇതിന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളിലടക്കം വൈറലാണ്.
കേരള കോൺഗ്രസ് മാണി വിഭാഗം യൂത്ത് ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറിയായിരുന്ന ജിൽസ് പെരിയപ്പുറത്തിന് മാണി വിഭാഗവുമായുള്ള അകൽച്ചയാണ് തോമസ് ചാഴികാടന്‍റെ പരാജയം ആഘോഷമാക്കുന്നതിൽ കലാശിച്ചത്. ലോക്സഭ തിരഞ്ഞെടുപ്പിന്റെ ഭാഗമായി കോട്ടയത്ത് ഫ്രാൻസിസ് ജോർജ് ജയിച്ചാൽ 2000 പേർക്ക് പിടിയും പോത്തും വിളമ്പുമെന്ന് പിറവത്തെ ജനകീയ സമിതി പ്രഖ്യാപിച്ചിരുന്നു.
കോട്ടയത്തെ തിരഞ്ഞെടുപ്പ് ഫലസൂചനകള്‍ വന്നുതുടങ്ങിയതോടെ എട്ടരയോടെ ബസ് സ്റ്റാൻഡിനു മുൻപിൽ ഭക്ഷണം വിളമ്പല്‍ തുടങ്ങിയിരുന്നു.
കേരള കോൺഗ്രസ് നേതാവ് പി.ജെ. ജോസഫിന്റെ മകൻ അപു ജോസഫാണ് പരിപാടി ഉദ്ഘാടനം ചെയ്തത്. പിറവം നഗരസഭ സ്ഥിരം സമിതി അധ്യക്ഷൻ ജിൽസ് പെരിയപ്പുറം, നഗരസഭാംഗം രാജു പാണാലിക്കൽ, വിൽസൺ കെ. ജോൺ, ഷാജു ഇലഞ്ഞിമറ്റം, വർഗീസ് തച്ചിലുകണ്ടം, ബേബിച്ചൻ തോമസ് തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി. പത്തര വരെ പോത്തിറച്ചി കറിയും പിടിയും വിതരണം നീണ്ടു. വൃദ്ധ സദനമടക്കം ഏതാനും സ്ഥാപനങ്ങളിലും ഭക്ഷണം എത്തിച്ചുനൽകി.