സിപിഎം വിശാല സംസ്ഥാന സമിതിയില്‍ ഇഡി വിഷയം ചര്‍ച്ച ചെയ്യുന്നതില്‍ കേന്ദ്ര നേതൃത്വത്തിന് വിയോജിപ്പ്. വിശാല സംസ്ഥാന സമിതി ചേരുന്നത് സംഘടനാ കാര്യങ്ങൾക്കാണ്. പാർട്ടിയിൽ ഇപ്പോൾ വേണ്ടത് തിരുത്തൽ ചർച്ചകളാണെന്നും നിലപാട്. ഇഡി വിഷയം പരിഗണിച്ചാല്‍, ചർച്ച അതിലേക്ക് ചുരുങ്ങിപ്പോകുമെന്നും നേതൃത്വത്തിന് ആശങ്ക. ഉദ്ഘാടന പ്രസംഗത്തില്‍ എം.എ. ബേബി ഇഡിയെപ്പറ്റി പരാമർശിക്കാതിരുന്നത് ഇതുകൊണ്ടൊന്നും റിപ്പോര്‍ട്ട്.
അതേസമയം, വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദനമെന്ന ആരോപണത്തില്‍ സിപിഎം തിരുത്തലിന് തയാറാകുന്നു. നവംബറിന് മുന്‍പ് പാര്‍ട്ടിക്ക് മുന്നില്‍ സംസ്ഥാന സമിതി അംഗങ്ങളെല്ലാം സ്വത്ത് വെളിപ്പെടുത്തണം. തുടര്‍ന്ന് ജില്ലാ കമ്മിറ്റി അംഗങ്ങളും ഏരിയ കമ്മിറ്റിയംഗങ്ങളും ഇത് പിന്തുടരണം. ഓരോ വര്‍ഷവും അംഗത്വം പുതുക്കുന്ന സന്ദര്‍ഭത്തിലും ഇക്കാര്യത്തില്‍ കര്‍ശന പരിശോധനയുണ്ടാകും. ഇതിന് പുറമെ വായ്പയെടുക്കുന്ന നേതാക്കള്‍ അക്കാര്യ പാര്‍ട്ടിയെ മുന്‍കൂര്‍ അറിയിക്കുകയും അനുമതി വാങ്ങുകയും വേണമെന്നും നിര്‍ദേശമുയര്‍ന്നു.
അതിനിടെ, വിശാല സംസ്ഥാന സമിതിയില്‍ പാര്‍ട്ടി നേതൃത്വത്തിനെതിരെ രൂക്ഷമായ വിമര്‍ശനം ഉയര്‍ന്നു. ഗുരുതര പിഴവുകളാണ് നേതൃത്വത്തിന് സംഭവിച്ചതെന്നും സിപിഎം - ബിജെപി ഡീൽ ആരോപണം പ്രതിരോധിക്കാനായില്ല, തളിപ്പറമ്പിലെ പരാജയകാരണം കൃത്യമായി പറയുന്നില്ല, സാമുദായിക സംഘടനകളോടുള്ള സമീപനത്തിലും വ്യക്തതയുണ്ടായില്ലെന്നും തൃശൂര്‍, കൊല്ലം, കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റുകളില്‍ നിന്ന് ചോദ്യമുയര്‍ന്നു.