പാളയം പ്രദീപ്, രമ്യ ഹരിദാസ്
കോൺഗ്രസ് പാർട്ടി സസ്‌പെൻഡ് ചെയ്ത പാളയം പ്രദീപിനെ തന്റെ എം.എ.എൽ. സ്റ്റാഫാക്കി മാറ്റാൻ വ്യാജ തീയതിയും മുൻകാല പ്രാബല്യവും രേഖപ്പെടുത്തി കത്തുനൽകിയ ചിറയന്‍കീഴ് എം.എ.എൽ. രമ്യ ഹരിദാസിന്റെ നീക്കം നിയമസഭാ സെക്രട്ടറിയേറ്റ് തള്ളി.
മർദനവിവാദത്തിന് മുൻപുള്ള തീയതി (സെപ്റ്റംബർ 4) വെച്ച് ഔദ്യോഗിക ലെറ്റർപാഡിൽ നൽകിയ അപേക്ഷയാണ് മുൻകാല പ്രാബല്യവും തീയതിയിലെ ക്രമക്കേടും ചൂണ്ടിക്കാട്ടി സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണന്റെ ഓഫീസ് നിരസിക്കുകയും അപേക്ഷ തിരിച്ചയക്കുകയും ചെയ്തത്. മേയ് 21 മുതൽ പ്രാബല്യത്തോടെ പാളയം പ്രദീപിനെ സ്റ്റാഫായി നിയമിക്കണമെന്ന ആവശ്യമാണ് ഇതോടെ പൊളിഞ്ഞത്.
പാളയം പ്രദീപ് നിലവിലും തന്റെ ഔദ്യോഗിക സ്റ്റാഫാണെന്ന രമ്യ ഹരിദാസിന്റെ പ്രസ്താവന തെറ്റാണെന്ന് തെളിഞ്ഞതോടെയാണ് മുൻകാല പ്രാബല്യത്തോടെ നിയമന കത്ത് നൽകി തടിയൂരാൻ ശ്രമം നടന്നത്. മേയ് 21 മുതൽ പ്രാബല്യത്തോടെ പാളയം പ്രദീപിനെയും കോഴിക്കോട് സ്വദേശി കുഞ്ഞഹമ്മദിനെയും പ്രതിമാസം 20,000 രൂപ വേതനമുള്ള എം.എൽ.എ. സ്റ്റാഫ് അംഗങ്ങളായി അംഗീകരിക്കണമെന്നായിരുന്നു കത്തിലെ പ്രധാന ആവശ്യം.
തർക്കവും സംഘർഷവും ഉണ്ടാകുന്നതിന് മുൻപ് തന്നെ നിയമന നടപടികൾ ആരംഭിച്ചിരുന്നുവെന്ന് വരുത്തിതീർക്കാനും, മാധ്യമങ്ങൾക്ക് മുന്നിൽ നടത്തിയ നിലപാടുകളെ സാധൂകരിക്കാനുമായിരുന്നു എം.എൽ.എ. ശ്രമിച്ചത്.
നിയമവിരുദ്ധ നീക്കങ്ങൾക്ക് കുടപിടിക്കില്ലെന്ന് വ്യക്തമാക്കിയ സ്പീക്കറുടെ ഓഫീസ്, പുതിയ തീയതിയും തത്സമയ പ്രാബല്യവുമുള്ള അപേക്ഷ നൽകാൻ നിർദ്ദേശിച്ചിട്ടുണ്ട്. അതേസമയം, കെ.പി.സി.സി. സസ്‌പെൻഡ് ചെയ്ത ഒരു വ്യക്തിയെ പുതിയ തീയതി വെച്ച് സ്റ്റാഫാക്കാൻ എം.എൽ.എ. തുനിഞ്ഞാൽ അത് പാർട്ടി നേതൃത്വത്തെ പരസ്യമായി വെല്ലുവിളിക്കുന്നതിന് തുല്യമാകും. സംഭവത്തിൽ കെ.പി.സി.സി. കൈക്കൊള്ളുന്ന നിലപാട് നിർണ്ണായകമാകും.