പി.ബി യോഗം ഡല്‍ഹിയില്‍ തുടങ്ങാനിരിക്കെ തിരഞ്ഞെടുപ്പ് തോല്‍വി സംബന്ധിച്ച പ്രസ്താവനയില്‍ പിണറായി വിജയനെ ന്യായീകരിച്ച് ജനറല്‍ സെക്രട്ടറി എം.എ.േബബി. പിണറായി പറഞ്ഞത് മണ്ഡലത്തിന്റെ കാര്യമാണെന്നും ഊന്നല്‍ നല്‍കേണ്ടതിന് ഊന്നല്‍ കൊടുത്തിട്ടുണ്ടാകാം എന്നും ബേബി പറഞ്ഞു.സംസ്ഥാന കമ്മിറ്റിയുടെ റിപ്പോര്‍ട്ടിലും കേന്ദ്ര കമ്മിറ്റിയുടെ റിപ്പോര്‍ട്ടിലും സ്വയം വിമര്‍ശനമുണ്ട്. പാര്‍ട്ടിയുടെ പൊതുസമീപനം അതാണെന്നും എല്ലാവരും വിശദീകരിച്ചത് അത് തന്നെയാണെന്നും എം.എ.ബേബി പറഞ്ഞു.
പ്രതിപക്ഷ ഉപനേതൃപദവി വിഷയങ്ങള്‍ സംസ്ഥാന നേതൃത്വങ്ങള്‍ പരിഹരിക്കുമെന്നും സിപിഎം ജനറല്‍ സെക്രട്ടറി എം.എ ബേബി. സംസ്ഥാനത്ത് പരിഹരിച്ചാല്‍ കേന്ദ്രനേതൃത്വം ഇടപെടേണ്ടല്ലോയെന്നും എം.എ.ബേബി ചോദിച്ചു.
അതേസമയം, സിപിഎം പൊളിറ്റ് ബ്യൂറോ യോഗം ഇന്നും നാളെയുമായി ഡൽഹിയിൽ ചേരും. കോഴിക്കോട് ചേരുന്ന വിശാല സംസ്ഥാന സമിതി യോഗത്തിന് മുന്നോടിയായുള്ള പിബി യോഗമാണിത്. കേരളത്തിലും ബംഗാളിലും പാർട്ടി തിരുത്തൽ നടപടികളിലേക്ക് കടക്കാനിരിക്കെയുള്ള യോഗം പ്രധാനമാണ്. കേരളത്തിലെ ഇടതുപക്ഷ ഐക്യത്തിൽ വിള്ളൽ സൃഷ്ടിച്ച ഉപനേതൃപദവി അജൻഡയിൽ ഇല്ല. എന്നാൽ, പിബി യോഗത്തിൽ ഉന്നയിക്കപ്പെടാനുള്ള സാധ്യതയുണ്ട്.
അണികൾക്ക് തെറ്റുപറ്റിയെന്നും നേതൃത്വത്തിന് വീഴ്ചയില്ലെന്ന തരത്തിലുമുള്ള പിണറായി വിജയന്റെ വിമർശനത്തിൽ ദേശീയ നേതൃത്വത്തിന് അതൃപ്തിയുണ്ട്. എന്നാൽ, സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പിണറായി വിജയനെ പിന്തുണച്ചതോടെ ഈ വിഷയം ഉന്നയിക്കപ്പെടുമോ എന്ന ആകാംക്ഷ ബാക്കിയാണ്. അടുത്തവർഷം നടക്കാനിരിക്കുന്ന പഞ്ചാബ്, യുപി അടക്കമുള്ള സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളും, നിലവിലെ ദേശീയ രാഷ്ട്രീയ സാഹചര്യവും പിബി ചർച്ച ചെയ്യും.