• മൂന്ന് മാസം പിന്നിട്ടിട്ടും വാഹനം അവിടെനിന്ന് മാറ്റാൻ വൈകിയതിന്റെ കാരണം വിശദീകരിക്കേണ്ടത് പൊലീസാണ്

കണ്ണൂർ പിണറായിയിലെ തന്റെ വീടിനു മുന്നിൽ പ്രവർത്തിച്ചിരുന്ന പൊലീസ് ഔട്ട്പോസ്റ്റിനെ സംബന്ധിച്ച് മാധ്യമങ്ങളിൽ വരുന്നത് വ്യക്തിപരമായി അപമാനിക്കാൻ ലക്ഷ്യമിട്ടുള്ള നിർമിത വാർത്തകളാണെന്ന് മുൻ മുഖ്യമന്ത്രി പിണറായി വിജയൻ. വീടിന് സുരക്ഷ ഏർപ്പെടുത്താൻ താൻ ആവശ്യപ്പെട്ടിട്ടില്ലെന്നും ഔദ്യോഗിക നടപടിക്രമങ്ങളുടെ ഭാഗമായി പൊലീസാണ് സെക്യൂരിറ്റി സജ്ജമാക്കിയതെന്നും അദ്ദേഹം വ്യക്തമാക്കി. 

ഔട്ട്പോസ്റ്റിനായി ഉപയോഗിച്ചിരുന്ന പൊലീസ് വാഹനം ഗതാഗതയോഗ്യമല്ലാതായിട്ടും അവിടെനിന്ന് മാറ്റാൻ വൈകിയതിന്റെ കാരണം വിശദീകരിക്കേണ്ടത് പൊലീസാണെന്നും ഫെയ്സ്ബുക് കുറിപ്പിലൂടെ അദ്ദേഹം വ്യക്തമാക്കി.മന്ത്രിമന്ദിരങ്ങൾക്കും മുൻ ഭരണാധികാരികൾക്കും പൊലീസിന്റെ ഔദ്യോഗിക ചട്ടങ്ങൾ അനുസരിച്ചാണ് സുരക്ഷാ ഔട്ട്പോസ്റ്റുകളും കാവലും ഏർപ്പെടുത്താറുള്ളത്. തന്റെ വീടിന്റെ മുന്നിൽ പൊലീസ് സ്റ്റേഷൻ ഒരുകാലത്തും ആരംഭിച്ചിട്ടില്ലെന്നും സാധാരണ നടപടിക്രമം എന്ന നിലയിൽ ഒരു പൊലീസ് വാഹനത്തിൽ പൊലീസുകാർ വന്നുപോവുകയായിരുന്നു പതിവെന്നും അദ്ദേഹം കുറിച്ചു. 

എന്നാൽ, വാഹനം കേടായതിനെ തുടർന്ന് അത് റിപ്പയർ ചെയ്ത് ഉപയോഗിക്കുമെന്ന് പൊലീസ് അറിയിച്ചിരുന്നെങ്കിലും അധികാരമൊഴിഞ്ഞ് മൂന്നു മാസം പിന്നിട്ടിട്ടും വാഹനം മാറ്റാതിരുന്നത് പൊലീസിന്റെ ഭാഗത്തുനിന്നുള്ള വീഴ്ചയാണെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു.

"പിണറായിയുടെ വീടിനു മുന്നിലെ ജീപ്പ് സ്റ്റേഷൻ" എന്ന പേരിൽ പുറത്തുവന്ന വാർത്തകൾ തികച്ചും വ്യാജവും ദുരൂഹവുമാണെന്ന് മുൻ മുഖ്യമന്ത്രി ആരോപിച്ചു. വാർത്തയ്ക്ക് സാധൂകരണം നൽകാനായി ഡോ. ആസാദ് ഉൾപ്പെടെയുള്ളവരുടെ പ്രതികരണങ്ങൾ ചേർത്ത് പ്രചരിപ്പിക്കുന്ന ഇത്തരം അപവാദ പ്രചാരണങ്ങളെ ജനങ്ങൾ അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയണമെന്നും പിണറായി വിജയൻ ഫെയ്സ്ബുക് കുറിപ്പിൽ കുറിച്ചു.

ENGLISH SUMMARY:

Former Chief Minister Pinarayi Vijayan clarified that the police outpost in front of his house in Pinarayi, Kannur, was set up by the police as part of official protocol and not at his personal request. He addressed the recent media reports regarding an unusable police vehicle parked outside his residence, stating that it was the responsibility of the police department to explain the delay in its removal. Rejecting news reports titled "Jeep Station in front of Pinarayi's House" as fabricated and malicious, he emphasized that standard security procedures apply to all former leaders. He urged the public to dismiss such defamatory campaigns, including statements by individuals like Dr. Azad, with the contempt they deserve.