പയ്യന്നൂരും തളിപ്പറമ്പിലുമുണ്ടായ തോല്‍വിയില്‍ സിപിഎമ്മും പിണറായി വിജയനും രണ്ടുതട്ടില്‍. സ്ഥാനാര്‍ഥി നിര്‍ണയം പാളിയെന്ന് കേന്ദ്ര കമ്മിറ്റി വിലയിരുത്തുമ്പോള്‍ രാഷ്ട്രീയ വിശദീകരണ യോഗങ്ങളില്‍ ഇതിനെ കുറിച്ച് പിണറായി മിണ്ടുന്നില്ല. വീഴ്ചയില്ലെന്ന് സ്ഥാപിക്കാനുള്ള ശ്രമവും പ്രവര്‍ത്തകരെ പഴിയ്ക്കുന്ന സമീപനവും അണികള്‍ക്കിടയില്‍ ചര്‍ച്ചയാവുകയാണ്.
പയ്യന്നൂരിലെ തോല്‍വിക്ക് കാരണം കുഞ്ഞികൃഷ്ണന്‍റെ തെറ്റായ പ്രചാരണങ്ങളില്‍ അണികളും ബഹുജനങ്ങളും വീണുപോയതെന്നാണ് പിണറായിയുടെ കണ്ടെത്തല്‍. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പിണറായിക്ക് പ്രശ്നമില്ല. പയ്യന്നൂരില്‍ നിന്ന് തളിപ്പറമ്പിലെത്തിയപ്പോള്‍ അവിടെയും കുറ്റം സാധാരണ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക്. ശകാരിക്കും വിധത്തിലുള്ള പ്രസംഗത്തില്‍ പാര്‍ട്ടിക്ക് എന്ത് തെറ്റാണുണ്ടായതെന്നും പിണറായി ചോദിച്ചതോടെ പിണറായി സ്വന്തം അഭിപ്രായമാണ് പറയുന്നതെന്ന് വ്യക്തമായി.
ഒരിക്കലും വീഴാത്ത പയ്യന്നൂരും തളിപ്പറമ്പുമുണ്ടായ കനത്ത പരാജയത്തിന് കാരണം സ്ഥാനാര്‍ഥി നിര്‍ണയമെന്നാണ് കേന്ദ്ര കമ്മിറ്റി കണ്ടെത്തിയത്. ഇത് ശരിവെക്കുന്നതായിരുന്നു ജില്ലാ സെക്രട്ടറിയുടെ വാക്കുകള്‍. പാര്‍ട്ടിയുടെ നിലപാട് കെ.കെ രാഗേഷ് വ്യക്തമായി പറയുമ്പോഴും തന്‍റെ പ്രസംഗത്തിലെവിടെയും പോരായ്മയെ കുറിച്ച് പിണറായി മിണ്ടുന്നില്ല. വീഴ്ചയില്ലെന്നും പാര്‍ട്ടി ചെയ്തതാണ് ശരിയെന്നും സ്ഥാപിക്കാനാണ് പിണറായി ഓരോ വാക്കും ഉപയോഗിച്ചതെന്ന് വ്യക്തം.