കമ്മ്യൂണിസ്റ്റാണെന്നു പരസ്യമായി പ്രഖ്യാപിച്ച വഖഫ് ബോര്‍ഡ് അംഗം മുക്കം ഉമര്‍ ഫൈസിക്കെതിരെ ആക്രമണം കടുപ്പിച്ചു സമസ്തയിലെ ഒരുവിഭാഗം. മുശാവറയില്‍ നിന്ന് ഒഴിവാക്കുന്നതുവരെ സമ്മര്‍ദ്ദം തുടരുമെന്നു സുന്നി മഹല്ല് ഫെഡറേഷന്‍ വൈസ് പ്രസിഡന്റ് കൂടിയായ ലീഗ് നേതാവ് എം.സി.മായിന്‍ ഹാജി മനോരമ ന്യൂസിനോടു വ്യക്തമാക്കി. ഉമര്‍ ഫൈസിക്കു മറുപടി പറയാന്‍ സമസ്ത പോഷകസംഘടനകള്‍ പൊതുയോഗം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
ഉമര്‍ ഫൈസിയുടേതു വെറുമൊരു രാഷ്ട്രീയ പ്രസ്താവനയല്ലന്നും മതനിരാസ ആശയത്തെ പുല്‍കലാണന്നുമാണ് എതിരാളികള്‍ ആരോപിക്കുന്നത്. സിപിഎമ്മിന്റെ മെഗാഫോണായി സമസ്ത സെക്രട്ടറി അധഃപതിച്ചുവെന്നും എതിര്‍ഭാഗം ആക്ഷേപം ഉയര്‍ത്തുന്നു.
രണ്ട് ആര്‍എസ്എസുകാരെ വഖഫ് ബോര്‍ഡില്‍ നിയമിക്കാനാണു സര്‍ക്കാര്‍ നീക്കമെന്ന ആരോപണം കേരളത്തിലെ അമുസ്ലിം സമൂഹങ്ങളെ ആക്ഷേപിക്കലാണെന്നും ഇത് ശരിയല്ലെന്നുമാണ് മായിന്‍ ഹാജി പറയുന്നത്. കടുത്ത അച്ചക്കടക്ക ലംഘനം നടത്തിയാളെ പുറത്താക്കുന്നതു വരെ സമ്മര്‍ദ്ദം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, വിവാദ പ്രസ്താവനകള്‍ ആവര്‍ത്തിക്കരുതെന്നു മുതിര്‍ന്ന നേതാക്കള്‍ ഉമര്‍ ഫൈസി മുക്കത്തിനു കര്‍ശന നിര്‍ദേശം നല്‍കി.
അതേസമയം സിപിഎം മലപ്പുറത്ത നടത്തിയ വഖഫ് സെമിനാറിലെ പ്രസംഗത്തിന്‍റെ പേരില്‍ തനിക്കെതിരെ ഉന്നയിക്കുന്ന ആരോപണങ്ങളില്‍ കഴമ്പില്ലെന്നാണ് ഉമര്‍ ഫൈസിയുടെ നിലപാട്. മുനമ്പം വിഷയത്തിലും വഖഫ് ബോര്‍ഡുമായി ബന്ധപ്പെട്ട വിഷയത്തിലും തനിക്കെതിരെ നടക്കുന്ന തെറ്റായ പ്രചരണങ്ങളിലെ വസ്തുത സമൂഹത്തെ അറിയിക്കുക തന്‍റെ ബാധ്യത ആയതിനാലാണ് സംസാരിച്ചതെന്നും ഉമര്‍ ഫൈസി വിശദീകരിച്ചിരുന്നു.