കെഎസ്ആർടിസി പ്രിയദർശിനി സൗജന്യ യാത്രയിൽ സ്ത്രീകൾക്ക് എതിരെ അധിക്ഷേപ പരാമർശവുമായി ഗതാഗത മന്ത്രി സി.പി ജോൺ. പൈസ ഇല്ലാത്ത ട്രാൻസ്പോർട്ട് ബസിൽ സ്ത്രീകൾ തള്ളിക്കയറുകയാണ്. എന്നാൽ അവരുടെ കുട്ടികളെ വലിയ ഫീസ് കൊടുത്ത് സ്വകാര്യ സ്കൂളുകളിൽ പഠിപ്പിക്കുന്നു. സ്വകാര്യ ബസ് ഉടമ സംഘടനയുടെ പാലക്കാട് നടന്ന സംസ്‌ഥാന സമ്മേളനത്തിലാണ് പരാമർശം. എന്നാൽ സ്ത്രീകളുടെ ദാരിദ്ര്യത്തെ കുറിച്ചാണ് സംസാരിച്ചത്. തന്‍റെ വാക്കുകള്‍ വിവാദമുണ്ടാക്കുന്നതില്‍ ബുദ്ധിമുട്ടില്ലെന്നും പരാമർശങ്ങളിൽ ഉറച്ചുനിൽക്കുന്നതായും മന്ത്രി പിന്നീട് വിശദീകരിച്ചു. യാത്ര ചെയ്യാനുള്ള പണം പോലും ഇല്ലാത്ത സ്ത്രീകളുണ്ടെന്നും മന്ത്രി പറഞ്ഞു.
ഏതെങ്കിലും സ്ത്രീകളോട് ബസില്‍ കയറേണ്ട എന്ന് പറഞ്ഞോ എന്ന് റവന്യൂമന്ത്രി എ.പി. അനില്‍കുമാര്‍ ചോദിച്ചു. ഗതാഗത മന്ത്രി സി.പി. ജോണിന്‍റെ വിവാദ പരാമശം ശ്രദ്ധയില്‍ വന്നിട്ടില്ലെന്നും എ.പി.അനില്‍കുമാര്‍ പ്രതികരിച്ചു. അതേസമയം സി.പി ജോണിന്‍റെ പരാമര്‍ശത്തില്‍ വ്യാപക പ്രതിഷേധമാണുയരുന്നത്.
സി.പി.ജോണിന്‍റെ വിവാദപ്രസ്താവനസ്ത്രീകളുടെ മുഖത്ത് തുപ്പുന്നതാണെന്ന് പി.രാജീവ് പറഞ്ഞു. ഉറങ്ങിക്കിടന്നവരെ വിളിച്ചുണര്‍ത്തി തുപ്പുന്നതാണെന്നും സ്ത്രീകളെ അധിക്ഷേപിക്കുന്നതാണെന്നും അദ്ദേഹം പ്രതികരിച്ചു. ഇത്തരം പ്രസ്താവനകളിലൂടെ മാടമ്പി സ്വഭാവം പുറത്തുവരുന്നതാണ് കാണുന്നതെന്നും മന്ത്രിമാര്‍ മുഖ്യമന്ത്രിയെ അനുകരിക്കുന്നുവെന്നും കെ.എന്‍.ബാലഗോപാല്‍ പറഞ്ഞു. സി.പി.ജോണ്‍ മാപ്പ് പറയണമെന്നും പ്രസ്താവന അപലപനീയമെന്നും സിപിഐ നേതാവ് ആനി രാജ പ്രതികരിച്ചു.