തിരുവനന്തപുരം കോർപ്പറേഷനിലെ കൗൺസിലർ ആർ. സുഗതന് അനുകൂലമായ കത്തിൽ വെട്ടിലായി ആഭ്യന്തരവകുപ്പ്. ആര്‍ എസ് എസ് – യുഡിഎഫ് ഡീലിന്‍റെ ഭാഗമാണ് കത്തെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ ആരോപിച്ചു. കത്ത് നിയമവിരുദ്ധമാണെന്നും സുഗതന് അവധി അനുവദിച്ചതിനെ നിയമപരമായി നേരിടുമെന്നും കെ.എസ് ശബരിനാഥന്‍ പ്രതികരിച്ചു.
തിരുവനന്തപുരം കോര്‍പറേഷനില്‍ കാപ്പ കേസില്‍ പ്രതിയായ ആര്‍ സുഗതന്‍റെ അവധി അപേക്ഷ പരിഗണിക്കുമ്പോള്‍ ബിജെപി ആയുധമാക്കിയ ആഭ്യന്തര വകുപ്പിന്‍റെ കത്തിലാണ് വിവാദം കൊഴുക്കുന്നത്. അവധി അപേക്ഷ വോട്ടിനിട്ട് അംഗീകരിക്കുകയാണെങ്കില്‍ താങ്കളുടെ കൗണ്‍സിലര്‍ സ്ഥാനം സുരക്ഷിതമായിരിക്കുമെന്ന് കൂടി ആഭ്യന്തര വകുപ്പ് സുഗതനെ എന്തിന് ഉപദേശിച്ചെന്ന ചോദ്യമാണ് കോണ്‍ഗ്രസില്‍ നിന്നു തന്നെ ഉയരുന്നത്. കാപ്പാ പ്രതിക്കും അവധി ആകാമെന്നാണ് കത്തിലൂടെ ആഭ്യന്തര വകുപ്പ് തന്നെ വ്യക്തമാക്കിയത്. കത്ത് ഏത് സാഹചര്യത്തില്‍ നല്കിയെന്നതില്‍ അണ്ടര്‍ സെക്രറിക്കെതിരെ അന്വേഷണം തുടരുകയാണ്. വീഴ്ച കണ്ടെത്തിയാല്‍ നടപടി വന്നേക്കും. സുഗതന് അനുകൂലമായ കത്തില്‍ ആര്‍ എസ് എസ് -കോണ്‍ഗ്രസ് ഡീല്‍ ആരോപണം കടുപ്പിക്കുകയാണ് പ്രതിപക്ഷം.
മുഖ്യമന്ത്രി കൂടി അറിഞ്ഞു കൊണ്ടാണ് കത്ത് നൽകിയതെന്ന് സിപിഎം നേതാവ് വി ശിവൻകുട്ടി ആരോപിച്ചു. ആഭ്യന്തര മന്ത്രി അറിഞ്ഞില്ലെങ്കിൽ ആരാണ് ആഭ്യന്തരം ഭരിക്കുന്നത് എന്നും വി. ശിവൻകുട്ടി ചോദിച്ചു. തങ്ങള്‍ക്ക് ഇഷ്ടമുളള എന്തും ഫയലില്‍ എഴുതാമെന്ന ധാര്‍ഷ്ട്യം അവസാനിപ്പിക്കാന്‍ ഭരണ സംവിധാനം തയാറാകണമെന്നും അല്ലെങ്കില്‍ അതിന്‍റെ പാപഭാരം അനുഭവിക്കാന്‍ പോകുന്നത് പാര്‍ട്ടിയും മുന്നണിയുമാണെന്നും കെ എസ് ശബരിനാഥന്‍ സമൂഹമാധ്യമത്തില്‍ കുറിച്ചു. കത്ത് നല്കിയ അണ്ടർ സെക്രട്ടറി അധികാരപരിധിക്ക് പുറത്ത് പെരുമാറിയെന്നും ശബരിനാഥൻ പറഞ്ഞു.