പതിനാറാം നിയമസഭയുടെ ആദ്യ സമ്മേളനം തീരുന്ന ദിവസം ഏറ്റവും തിരക്ക് ആർക്കായിരുന്നു? ആദ്യം മുഖ്യമന്ത്രിക്ക്, പിന്നീട് സഭനിയന്ത്രിച്ച സ്പീക്കർക്ക്, പിന്നീട് ഏറെ സബ് മിഷനുകൾക്കും ചോദ്യങ്ങൾക്കും മറുപടി നൽകിയ ആരോഗ്യ ദേവസ്വം വകുപ്പ് മന്ത്രിക്കും ഗതാഗത മന്ത്രിക്കും. പക്ഷെ ഇടനാഴിയിലെ തിരക്കിൽ പെട്ടതോ മന്ത്രി ഷിബു ബേബിജോണും!
മുഖ്യമന്ത്രി വി.ഡി സതീശൻ ചോദ്യോത്തര വേളയിൽ തുടങ്ങിയതാണ്. ചോദ്യത്തിനും ഉപചോദ്യത്തിനും സഭാതലത്തിൽ ഉത്തരം പറഞ്ഞു. പിന്നെ അടിയന്തര പ്രമേയ നോട്ടിസിന് മറുപടി നൽകി. തുടർന്ന് ലോട്ടറി സംബന്ധിച്ച ശ്രദ്ധക്ഷണിക്കലിനും വിഴിഞ്ഞം ഉൾപ്പെടെ ഒരുകൂട്ടം സബ് മിഷനുകൾക്കും മറുപടിനൽകി മുഖ്യമന്ത്രി സഭയുടെ പ്രധാന "ബിസിനസുകളുടെ" ഭാഗമായി. FCRA ക്ക് എതിരായ പ്രമേയം, കേരളം പ്രത്യേക റഫറൻസ് എന്നിവയും മുഖ്യമന്ത്രിയുടെ ചുമതലയായി. ധന ബില്ലുകൾ പൈലറ്റ് ചെയ്ത് അവക്കും മറുപടി നൽകിയതോടെ സഭയിൽ ഇന്ന് ഏറ്റവും തവണ മറുപടി പറഞ്ഞതും വിശദീകരിച്ചതും നടപടിക്രമങ്ങളിൽ പങ്കെടുത്തതും മുഖ്യമന്ത്രിയായി .
ഏറ്റവും തിരക്കുള്ള ദിവസത്തെ സഭയെ കൂടുതൽ സമയം നിയന്ത്രിച്ചത് സ്പീക്കർ തന്നെയായിരുന്നു. ഗൗരവത്തോടെ പിന്നെ നർമ്മം കലർത്തി തുടർന്ന് ചട്ടം പഠിപ്പിച്ച് തിരുവഞ്ചൂർ തനത് ശൈലിയിൽ സ്പീക്കർ എന്ന നിലയിൽ ഗംഭീര പെർഫോർമൻസ് കാഴ്ചവെച്ചു . ഇടക്ക് ഡെപ്യൂട്ടി സ്പീക്കർ ചെയറിലെത്തി . സ ഗൗരവമായിരുന്നു ഷാനിമോൾ ഉസ്‌മാൻ്റെ ഇടപെടലുകൾ .
വൈദ്യുതി പ്രതിസന്ധി സംബന്ധിച്ച ചട്ടം 300 പ്രസ്താവന മന്ത്രി സണ്ണി ജോസഫ് അവതരിപ്പിച്ചു. ഗതാഗതമന്ത്രി സി.പി.ജോൺ ദേവസ്വം - ആരോഗ്യ വകുപ്പുമന്ത്രി കെ.മുരളീധരൻ എന്നിവരും സഭയിൽ നിറഞ്ഞു നിന്നു. വനത്തിൽ പോലും പെട്ടുപോകാത്ത വനം മന്ത്രി പക്ഷെ സഭയിലെ ഇടനാഴികളിലെ വൻ ആൾക്കൂട്ടത്തിൽ പെട്ടുപോയി. ആൾത്തിരക്കിൽ പെട്ട് സഭയിലെത്തി വോട്ടു ചെയ്യാനായില്ലെന്ന് പറഞ്ഞ മന്ത്രി ഷിബു ബേബിജോൺ എല്ലാവരുടെയും ശ്രദ്ധാകേന്ദ്രമായി. ആദ്യ പ്രതിപക്ഷ ബഹിഷ്‌ക്കരണത്തിനും അവസാന ദിവസം സാക്ഷ്യം വഹിച്ചു. രണ്ടു മിനിറ്റ് വീതം മാത്രം സംസാരിച്ച് സാന്നിധ്യം അറിയിച്ചു വി.മുരളീധരനും ബി.ബി. ഗോപകുമാറും. ഏക കണ്ഠമായി കേന്ദ്രവിരുദ്ധ പ്രമേയങ്ങൾ പാസാകുന്നില്ലെന്ന് ഉറപ്പിച്ചു ബി ജെ പി പ്രതിനിധികൾ.