ആസൂത്രണ ബോർഡിലെ ഉന്നത പദവിയിലേക്കുള്ള റാങ്ക് പട്ടിക റദ്ദാക്കാൻ പി.എസ്.സി തീരുമാനിച്ചെങ്കിലും ഇതുവരെയുള്ള നീക്കങ്ങളിൽ അടിമുടി ദുരൂഹത തുടരുകയാണ്. സമഗ്രാന്വേഷണം വേണമെന്നിരിക്കെ ആഭ്യന്തര വിജിലന്‍സിനെ കൊണ്ട് പി.എസ്.സി അന്വേഷിപ്പിക്കുന്നത് കണ്ണില്‍ പൊടിയിടാനാനുള്ള നീക്കമാണോ എന്ന സംശയം ബലപ്പെടുകയാണ്. പി.എസ്.സി നിയമന വിവാദത്തിൽ സർക്കാരിന് കടുത്ത അതൃപ്തിയുണ്ട്.
ആസൂത്രണ ബോര്‍ഡിലെ ചീഫ് ഇന്‍ഡസ്ട്രി ആന്‍റ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഡിവിഷനിലെ പരീക്ഷയുടെ 58 മാര്‍ക്കിന്‍റെ ചോദ്യങ്ങള്‍ മൂല്യനിര്‍ണയം നടത്താതെ പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റ് വിവാദമായതോടെ പിഎസ് സി ഇന്നലെ സസ്പെന്‍റ് ചെയ്തിരുന്നു. പുനര്‍മൂല്യനിര്‍ണയം നടത്താനും ആഭ്യന്തര വിജിലന്‍സ് അന്വേഷണം നടക്കാനും തീരുമാനിച്ചെങ്കിലും മൂല്യനിര്‍ണയം ദുരുഹമായി തുടരുകയാണ്. പരീക്ഷാ മൂല്യ നിർണയത്തിൽ വീഴ്ച വന്നു എന്ന് മനസ്സിലാക്കിയിട്ടും നിയമന നടപടികളുമായി പിഎസ്സി മുന്നോട്ടു പോയതാണ് ദുരൂഹത കൂട്ടുന്നത്. രണ്ടുവർഷമായിട്ടും ഉദ്യോഗാർത്ഥികളുടെ ഉത്തരക്കടലാസിന്റെ പകർപ്പ് നൽകാതിരുന്നതും സംശയ നിഴലിലാണ്.
ആഭ്യന്തര വിജിലൻസ് ഇതേപ്പറ്റി അന്വേഷിക്കുമെന്ന് വ്യക്തമാക്കുന്ന വാർത്തക്കുറിപ്പിൽ തന്നെ സാങ്കേതിക കാരണങ്ങളാൽ ആണ് പ്രശ്നം ഉണ്ടായതെന്ന് പ്രാഥമിക നിഗമനവും പിഎസ് സി നടത്തുന്നുണ്ട്. ഇത്തരത്തിൽ പ്രാഥമിക നിഗമനം നടത്തിയിട്ട് ആഭ്യന്തര വിജിലൻസിന് അന്വേഷണത്തിന് വിട്ടത് തന്നെ സംശയാസ്പദമാണ്. വിവാദമായ റാങ്ക് പട്ടികയിൽ നിന്നും നിയമനം കിട്ടിയത് ഇടതുപക്ഷ സംഘടനാ നേതാവിന് ആണെന്നുള്ള വിമർശനവും പിഎസ്‌സിയെ പ്രതിക്കൂട്ടിൽ ആകുന്നു.
പിണറായി സർക്കാർ നിയോഗിച്ച പി എസ് സി ചെയർമാൻ ഡോ എം ആർ ബൈജു ഉൾപ്പെടെ റാങ്ക് പട്ടികയിൽ സംശയനിഴലിലാണ്. നിയമനങ്ങളിലുള്ള ക്രമക്കേടുകളെ പ്പറ്റി മുഖ്യമന്ത്രിക്ക് നിരവധി പരാതികൾ ലഭിച്ചിട്ടുണ്ട്. പി.എസ്.സിയുടെ ആഭ്യന്തരവിജിലൻസ് അന്വേഷണപുരോഗതി സർക്കാർ വിലയിരുത്തിയതിന് ശേഷമാവും സര്‍ക്കാര്‍ ഇടപെടുക.