കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയം ഇടതുപാര്‍ട്ടികളുടെ രാജ്യസഭാ പ്രാതിനിധ്യം ഇല്ലാതാക്കും. 35 പേരുടെ മാത്രം പിന്തുണയുള്ള ഇടതുപക്ഷത്തിന് ഇനി കേരളത്തില്‍ നിന്നും ഒഴിവു വരുന്ന രാജ്യസഭാ സീറ്റിലേക്ക് സ്ഥാനാര്‍ഥിയെ വിജയിപ്പിക്കാനാകില്ല. മൂന്നു ഒഴിവുകള്‍ വരുന്ന ഘട്ടത്തില്‍ 36 പേരുടെ വോട്ടാണ് ഒരു സ്ഥാനാര്‍ഥിക്ക് വേണ്ടി വരുന്നത്.
2027 ഏപ്രിലില്‍ ലീഗിന്‍റെ അബ്ദുള്‍ വഹാബ്, സിപിഎമ്മില്‍ നിന്നും ജോണ്‍ ബ്രിട്ടാസ്, വി. ശിവദാസന്‍ എന്നിവരുടെ കാലാവധി തീരും. 35 പേരുള്ള എല്‍ഡിഎഫിന് സ്ഥാനാര്‍ഥിയെ ജയിപ്പിക്കാന്‍ ഒരു വോട്ടിന്‍റെ കുറവുണ്ട്. 2028 ഏപ്രിലിലാണ് പിന്നീട് കേരളത്തില്‍ രാജ്യസഭാ തിരഞ്ഞെടുപ്പ് നടക്കേണ്ടത്.
സിപിമ്മിലെ എ.എ റഹീം, സിപിഎയുടെ പി. സന്തോഷ് കുമാര്‍, കോണ്‍ഗ്രസ് അംഗം ജെബി മേത്തര്‍ എന്നിവരുടെ കാലാവധി അവസാനിക്കും. ഇവിടെയും അംഗ ബലമില്ലാത്തതിനാല്‍ സിപിഎമ്മിന് സ്ഥാനാര്‍ഥികളെ വിജയിപ്പിക്കാനാകില്ല. 2030 തില്‍ കാലാവധി തീരുന്ന വിപി സുനീറും ജോസ് കെ മാണിയും മാത്രാമാകും ഈ സമയത്ത് ഇടത് പക്ഷത്ത് നിന്നുമുമുള്ള എംപിമാര്‍.
സിപിഎമ്മിന് 26 അംഗങ്ങളും സിപിഐയ്ക്ക് എട്ടും ആര്‍ജെഡിക്ക് ഒരു എംഎല്‍എയുമാണുള്ളത്. ആകെ 35 പേര്‍. കേരളത്തിലെ രാജ്യസഭാ തിരഞ്ഞെടുപ്പില്‍ ഒരാളെ ജയിപ്പിക്കാന്‍ 36 വോട്ട് വേണമെന്നതാണ് സിപിഎമ്മിനുള്ള പ്രതിസന്ധി. 102 സീറ്റുള്ള യുഡിഎഫിന് രണ്ടു പേരെ വിജയിപ്പിച്ചാലും 30 പേരുടെ വോട്ട് ബാക്കിയുണ്ടാകും. മൂന്നു പേരാണ് ബിജെപിക്കുള്ളത്. എന്നാല്‍ വിപ്പ് നല്‍കുന്നതിനാല്‍ കൂറുമാറ്റത്തിനുള്ള സാധ്യതയും കുറവാണ്. സ്വതന്ത്രരുടെ പിന്തുണ മാത്രമാണ് ഇവിടെ സിപിഎമ്മിന് ആശ്രയിക്കാനാവുക.